ഫ്ലോറിഡ : ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാൻഷു ശുക്ലയുടെ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ആക്സിയം-4 ദൗത്യം ജൂൺ 25 ന് വിക്ഷേപിക്കും. യുഎസ് ബഹിരാകാശ ഏജൻസിയായ നാസയാണ് ഈ വിവരം നൽകിയിരിക്കുന്നത്.
ജൂൺ 25 ബുധനാഴ്ച പുലർച്ചെ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള നാലാമത്തെ സ്വകാര്യ ബഹിരാകാശയാത്രിക ദൗത്യമായ ആക്സിയം മിഷൻ 4 വിക്ഷേപിക്കാൻ തീരുമാനിച്ചിരിക്കുന്നതായി നാസ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.
അതേ സമയം ആക്സിയം 4 ദൗത്യത്തിന് നേതൃത്വം നൽകുന്നത് കമാൻഡർ പെഗ്ഗി വിറ്റ്സണാണ്. മിഷൻ പൈലറ്റായി ശുക്ലയും ഹംഗറിയിൽ നിന്നുള്ള ബഹിരാകാശയാത്രികരായ ടിബോർ കാപുവും പോളണ്ടിൽ നിന്നുള്ള സ്ലാവോജ് ഉജ്നാൻസ്കി-വിസ്നിയേവ്സ്കിയും മിഷൻ സ്പെഷ്യലിസ്റ്റുകളാണ്.
മെയ് 29 ന് വിക്ഷേപിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്, എന്നാൽ ഫാൽക്കൺ 9 റോക്കറ്റിന്റെ ബൂസ്റ്ററിലും അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെ ഒരു പഴയ റഷ്യൻ മൊഡ്യൂളിലും ദ്രാവക ഓക്സിജൻ ചോർച്ച കണ്ടെത്തിയതിനെത്തുടർന്ന് ആദ്യം ജൂൺ 8 ലേക്ക് മാറ്റിവച്ചു. പിന്നീട് ജൂൺ 10 ലേക്ക് മാറ്റിവച്ചു തുടർന്ന് ജൂൺ 11 ലേക്ക് മാറ്റി വയ്‌ക്കുകയായിരുന്നു.
ഫ്ലോറിഡയിലെ നാസയുടെ കെന്നഡി സ്‌പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്‌സ് 39A യിൽ നിന്നാണ് ദൗത്യം വിക്ഷേപിക്കുക. ജൂൺ 26 വ്യാഴാഴ്ച രാവിലെ 7 മണിയോടെ (ഇന്ത്യൻ സമയം വൈകുന്നേരം 4:30) ഡോക്കിംഗ് സമയം ഉണ്ടാകുമെന്ന് നാസ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: