ഖത്തറിലെ യുഎസ് വ്യോമതാവളം ലക്ഷ്യമാക്കി ഇറാൻ നടത്തിയ വ്യോമാക്രമണത്തെ കടുത്ത ഭാഷയിൽ അപലപിച്ച് യുഎഇ. ഖത്തറിന്റെ പരമാധികാരത്തിനും വ്യോമപാതയ്‌ക്കും നേരെയുള്ള കടന്നു കയറ്റമാണ് ഇറാനിയൻ റവല്യൂഷനറി ഗാർഡ് നടത്തിയതെന്ന് പ്രസ്താവനയിൽ യുഎഇ കുറ്റപ്പെടുത്തി. മേഖലയുടെ സുരക്ഷയും സ്ഥിരതയും നശിപ്പിക്കുന്ന നടപടിയാണിതെന്നും യുഎഇ കുറ്റപ്പെടുത്തി.
ഖത്തറിന് എല്ലാ പിന്തുണയും നൽകുമെന്നും രാജ്യത്തെ ജനങ്ങൾക്കു എല്ലാ സംരക്ഷണവും ഉറപ്പാക്കുമെന്നും യുഎഇ പ്രസ്താവനയിൽ പറഞ്ഞു. എത്രയും വേഗം സൈനിക നടപടികൾ അവസാനിപ്പിക്കണമെന്നും യുഎഇ ആവശ്യപ്പെട്ടു.
ഐക്യരാഷ്‌ട്ര സംഘടനയുടെ ചട്ടങ്ങൾക്കും രാജ്യാന്തര നിയമത്തിനും വിരുദ്ധമായ പ്രവൃത്തിയാണ് ഇറാന്റെ ഭാഗത്തു നിന്നുണ്ടായത്. ഖത്തറിന്റെ സുരക്ഷയ്‌ക്ക് ഭീഷണിയാകുന്ന ഒരാക്രമണത്തെയും യുഎഇ അംഗീകരിക്കില്ലെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
അതേസമയം ജനങ്ങൾ ജാഗരൂകരാകണമെന്നും സംശയാസ്പദമായ ഏതു സാഹചര്യവും അധികൃതരെ അറിയിക്കണമെന്നും യുഎഇ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സുരക്ഷാ സംബന്ധമായ അറിയിപ്പുകൾ കൈകാര്യം ചെയ്യുന്ന സർക്കാർ സംവിധാനമായ അൽ അമീൻ ആണ് ജാഗ്രത നിർദേശം നൽകിയത്. ഗൾഫ് രാജ്യങ്ങളിലും മധ്യപൂർവ മേഖലയിലും സ്ഥിതിഗതികൾ സങ്കീർണമാണെന്നും ജാഗ്രതാ നിർദേശത്തിൽ പറയുന്നു. വിമാന സർവീസുകൾ തടസ്സപ്പെടാൻ സാധ്യതയുണ്ടെന്ന് എയർ അറേബ്യ യാത്രക്കാർക്ക് മുന്നറിയിപ്പു നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: