ആലപ്പുഴ : രാമപുരത്ത് പാഴ്സല്‍ ലോറി തടഞ്ഞ് 3.24 കോടി തട്ടിയെടുത്ത കേസില്‍ രണ്ട് പ്രതികളെ പിടികൂടി. കവര്‍ച്ചാ സംഘത്തിലുണ്ടായിരുന്ന ഒരാളും കവര്‍ച്ച നടത്താന്‍ സഹായം നല്കിയ മറ്റൊരാളുമാണ് പിടിയിലായത്. മറ്റു പ്രതികള്‍ക്കായി തമിഴ്നാട് കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊര്‍ജിതം.
കോയമ്പത്തൂരില്‍ നിന്നും കൊല്ലത്തേക്ക് പാഴ്സല്‍ ലോറിയില്‍ കടത്തിയ 3.24 കോടി രൂപയാണ് തട്ടിയെടുത്തത്.തമിഴ്നാട് കേന്ദ്രീകരിച്ച് അഞ്ച് ദിവസം നടത്തിയ അന്വേഷണത്തിലാണ് തിരുപ്പൂരില്‍ നിന്ന് പ്രത്യേക അന്വേഷണസംഘം പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്. തിരുപ്പൂര്‍ സ്വദേശികളായ സുഭാഷ് ചന്ദ്രബോസ്, തിരുകുമരന്‍ എന്നിവരാണ് പിടിയിലായത്.
സുഭാഷ് ചന്ദ്രബോസ് കവര്‍ച്ചയില്‍ നേരിട്ട് പങ്കെടുത്ത ആളാണ്. തിരുകുമരന്‍ കവര്‍ച്ച സംഘത്തിന് വാഹനങ്ങള്‍ക്ക് വ്യാജ നമ്പര്‍ പ്ളേറ്റ് തയാറാക്കി നല്കി. ഇരുവരും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികള്‍ ആണ്.
ഇനി തമിഴ്നാട് സ്വദേശികളായ നാലുപേരെ കൂടി പിടികൂടാനുണ്ട്. ഹരിപ്പാട് രാമപുരത്ത് വച്ച് കഴിഞ്ഞ 13ന് പുലര്‍ച്ചയാണ് പാഴ്സല്‍ ലോറിയില്‍ കടത്തിക്കൊണ്ടുവന്ന മൂന്ന് കോടി 24 ലക്ഷം രൂപ രണ്ട് കാറുകളിലായി എത്തിയ സംഘം കവര്‍ന്നത്. കൊല്ലത്തെ ജ്വല്ലറി ഉടമയ്ക്ക് കൈമാറാന്‍ കൊണ്ടു വന്ന പണമാണ് കവര്‍ന്നത്. ജ്വല്ലറി ഉടമയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: