ന്യൂദല്‍ഹി: രാജ്യത്തുടനീളം 12,118 സ്‌കൂളുകളുമായി ഏറ്റവും വലിയ വിദ്യാഭ്യാസ പ്രസ്ഥാനമായി വിദ്യാഭാരതി അഖില ഭാരതീയ ശിക്ഷാ സന്‍സ്ഥാന്‍. 35.33 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളും 1.53 ലക്ഷത്തിലധികം അദ്ധ്യാപകരും വിദ്യാഭാരതിയുടെ ഭാഗമാണെന്ന് ദേശീയ പ്രസിഡന്റ് രവീന്ദ്ര കന്‍ഹരെ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഗുണമേന്മയുള്ളതും മൂല്യസമ്പന്നവുമായ വിദ്യാഭ്യാസം നല്‍കുന്നതില്‍ പ്രതിജ്ഞാബദ്ധമായ വിദ്യാഭാരതി ഇന്ന് രാജ്യത്തെ 684 ജില്ലകളില്‍ പ്രവര്‍ത്തിക്കുന്നു. അതിര്‍ത്തി ജില്ലകളും അടിസ്ഥാനസൗകര്യങ്ങളുടെയും വിഭ്യാഭ്യാസ കേന്ദ്രങ്ങളുടെയും ലഭ്യതകുറവുള്ള ഏറ്റവും പിന്നാക്കം നില്‍ക്കുന്ന ജില്ലകളും വനവാസി മേഖലകളും ഇതില്‍ ഉള്‍പ്പെടുന്നു. 127 അതിര്‍ത്തി ജില്ലകളിലെ ആകെയുള്ള 323 ബ്ലോക്കുകളില്‍ 167ലുമായി 211 സ്‌കൂളുകള്‍ വിദ്യാഭാരതിക്ക് കീഴിലുണ്ട്. സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളെ പിന്തുണയ്‌ക്കുന്ന 8,000ത്തിലധികം അനൗപചാരിക വിദ്യാഭ്യാസ കേന്ദ്രങ്ങളും വിദ്യാഭാരതിക്ക് കീഴിലുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ പൂര്‍വ്വവിദ്യാര്‍ത്ഥിസംഘടനയും വിദ്യാഭാരതിയുടേതാണ്. പത്ത് ലക്ഷത്തിലധികം പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ വിദ്യാഭാരതിയുടെ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ എണ്‍പത്തേഴിലധികം രാജ്യങ്ങളില്‍ ജീവിക്കുകയും സേവന മനുഷ്ഠിക്കുകയും ചെയ്യുന്നു. സ്‌കൂള്‍ വിദ്യാഭ്യാസകാലത്ത് വളര്‍ത്തിയെടുത്ത സേവനം, സംസ്‌കാരം, പ്രതിബദ്ധത എന്നിവ യുടെ മൂല്യങ്ങള്‍ മുന്നോട്ടുകൊണ്ടു പോകുന്നതിനൊപ്പം വൈവിധ്യമാര്‍ന്ന മേഖലകളില്‍ അവര്‍ സംഭാവന നല്‍കുന്നു. സ്വാശ്രയവും മൂല്യബോധമുള്ളതുമായ ഒരു തലമുറയെ വളര്‍ത്തിയെടുക്കുന്നതിന് ആവശ്യമായ വിദ്യാഭ്യാസമാണ് വിദ്യാഭാരതി നല്‍കുന്നത്. ദേശീയ വിദ്യാഭ്യാസ നയവുമായി സംയോജിപ്പിച്ചാണ് പഠനം. ആധുനികവിദ്യാഭ്യാസ ദര്‍ശനവുമായി മൂല്യങ്ങളെ സംയോജിപ്പിക്കുന്നു. എഐ, റോബോര്‍ട്ട്, കോഡിങ്, വിവിധ ഡിജിറ്റല്‍ ഉപകരണങ്ങള്‍ എന്നിവയിലും പഠനം ഉറപ്പാക്കുന്നു. 507 വിദ്യാഭാരതി സ്‌കൂളുകളില്‍ അടല്‍ ടിങ്കറിങ് ലാബുകളുണ്ട്.
രാജ്യത്തുടനീളം ഏകദേശം 10,000 ശിശുവാടികകളുണ്ട്. ഐടിഐകള്‍, കൃഷിവിജ്ഞാന കേന്ദ്രങ്ങള്‍, ജന്‍ ശിക്ഷണ്‍ സന്‍സ്ഥാനുകള്‍, സൈനിക് സ്‌കൂളുകള്‍, റെസിഡന്‍ഷ്യല്‍ ട്രൈബല്‍ സ്‌കൂളുകള്‍ എന്നിവയും വിദ്യാഭാരതിക്ക് കീഴിലുണ്ട്. 328 സ്‌കൂളുകള്‍ സിബിഎസ്ഇക്ക് കീഴിലും ബാക്കിയുള്ളവ സംസ്ഥാന വിദ്യാഭ്യാസ ബോര്‍ഡുകള്‍ക്ക് കീഴിലുമാണ് പ്രവര്‍ത്തിക്കുന്നത്.
വിദ്യാഭാരതി സ്‌കൂളുകള്‍ ഉത്തരപഠനനിലവാരം പുലര്‍ത്തുന്നു. പന്ത്രണ്ടാം ക്ലാസില്‍ 93%ത്തിലധികം പേരും പത്താംക്ലാസില്‍ 96.5%ത്തിലധികം പേരും വിജയിച്ചു. മറ്റ് ദേശീയ സംസ്ഥാനതല പരീക്ഷകളിലും മത്സരപരീക്ഷകളിലും വിദ്യാര്‍ത്ഥികള്‍ ഉന്നതവിജയം നേടുന്നു.
സാമാജിക സമരസത, കുടുംബ പ്രബോധന്‍, പര്യാവരണ്‍ സംരക്ഷന്‍, സ്വ, നാരീസമ്മാന്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട വൈവിധ്യമാര്‍ന്ന പരിപാടികളും വിദ്യാഭാരതി രാജ്യമെങ്ങും സംഘടിപ്പിക്കുന്നുണ്ട്. വിദ്യാഭാരതി ദേശീയ വൈസ്പ്രസിഡന്റ് അവനീഷ് ഭട്നാഗര്‍, ജനറല്‍ സെക്രട്ടറി ദേശ്രാജ് ശര്‍മ്മ, പ്രചാര്‍സംയോജക് ഡോ. രാംകുമാര്‍ ഭവസര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: