കൊൽക്കത്ത: ബംഗാൾ രാജ്ഭവനിൽ ഗവർണർ ഡോ. സി.വി.ആനന്ദബോസിന്റെ നേതൃത്വത്തിൽ അന്താരാഷ്‌ട്ര യോഗദിനം ആഘോഷിച്ചു. രാജ്ഭവന്റെ പ്രശാന്തസുന്ദരമായ പുൽത്തകിടിയിൽ വിദഗ്ധരായ യോഗപരിശീലകരുടെ മാർഗ്ഗദർശനത്തിൽ പ്രാണായാമവും ധ്യാനവുമുൾപ്പെടുത്തി നടത്തിയ യോഗാസനപരിപാടിയിൽ വിവിധ പ്രായത്തിലും മേഖലകളിലും നിന്നുള്ള നാനൂറോളം പേർ സജീവമായി പങ്കെടുത്തു.
വേഗതയേറിയ ലോകത്ത് യോഗ പ്രദാനം ചെയ്യുന്ന കാലാതീതമായ ജ്ഞാനത്തിന്റെ സൗമ്യമായ ഓർമ്മപ്പെടുത്തലാണ് ഈ ദിനാചരണമെന്നും അത് നമ്മുടെ ദിനചര്യയിൽ ഉൾപ്പെടുത്തണമെന്നും ഉദ്ഘാടനപ്രഭാഷണത്തിൽ ഗവർണർ ആനന്ദബോസ് ഓർമിപ്പിച്ചു.
പുരാതന ഭാരതീയ പാരമ്പര്യത്തിന്റെ നിസ്തുല സംഭാവനയായ യോഗയെ ശാരീരിക-മാനസിക ആരോഗ്യത്തിനും സന്തുലിത ജീവിതക്രമത്തിനുമുള്ള ആഗോള പ്രസ്ഥാനമായി രൂപപ്പെടുത്തുന്നതിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നൽകിയ സംഭാവന നിർണായകമാണെന്ന് ഗവർണർ ചൂണ്ടിക്കാട്ടി. യോഗ വെറുമൊരു വ്യായാമമല്ല, അത് സ്വാവബോധം, ആത്മവിശ്വാസം, ആന്തരിക സമാധാനം, അച്ചടക്കം, കൂട്ടായ ബോധം എന്നിവയിലേക്കുള്ള പാതയാണ് -അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: