കൊച്ചി: പെരിങ്ങോട്ടുകര ദേവസ്ഥാനം ക്ഷേത്രം തന്ത്രിയുടെ മകളുടെ ഭര്‍ത്താവിനെ വ്യാജപീഡന പരാതിയില്‍ അറസ്റ്റു ചെയ്ത സംഭവത്തില്‍ തന്ത്രിയെ കൂടി പ്രതിചേര്‍ത്ത ബെംഗളൂരൂ പോലീസ് നടപടിക്കെതിരെ മൂത്തമകള്‍ ഉണ്ണിമായ രംഗത്ത്. സംഭവത്തില്‍ അച്ഛന്‍ ഉണ്ണി ദാമോദരന്‍ നിരപരാധിയാണെന്നും കേസില്‍ നിന്നൊഴിവാക്കാന്‍ പോലീസ് രണ്ടു കോടി രൂപ ആവശ്യപ്പെട്ടെന്നും അവര്‍ കൊച്ചിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ക്ഷേത്രം തന്ത്രിയുടെ സഹോദരനും മക്കള്‍ക്കും ഉണ്ടായിരുന്ന മുന്‍ വൈരാഗ്യമാണ് കേസിന് ആസ്പദം. തന്ത്രിയുടെ സഹോദര മക്കളായ പ്രവീണും ശ്രീരാഗും കാശിനാഥനും ചേര്‍ന്നുള്ള ഗൂഢാലോചനയാണ് പീഡനക്കേസ്. പ്രവീണിന്റെ കര്‍ണാടകയിലുള്ള പെണ്‍സുഹൃത്താണ് അറസ്റ്റിലായ അരുണിനും ക്ഷേത്രം തന്ത്രിക്കുമെതിരെ പരാതി നല്‍കിയ സ്ത്രീ. കര്‍ണാടക ബെന്ദല്ലൂര്‍ സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ വസ്തുതാവിരുദ്ധമാണെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. ഇക്കാര്യം പോലീസിനും കോടതിയിലും സമര്‍പ്പിച്ചിട്ടുണ്ടെന്നും മകള്‍ ഉണ്ണിമായ പറഞ്ഞു.
അച്ഛന്റെ നിരപരാധിത്വം തെളിയിക്കുന്ന ഡിജിറ്റല്‍ തെളിവുകള്‍ നല്‍കിയിട്ടും പോലീസ് ആവശ്യപ്പെട്ട പണം നല്‍കാത്തതിന്റെ പേരില്‍ നിരന്തരം വേട്ടയാടുകയാണെന്നും അവര്‍ ആരോപിച്ചു. ക്ഷേത്രത്തോട് അനുബന്ധിച്ച് സൗജന്യ ഡയാലിസിസ് കേന്ദ്രം തുടങ്ങുന്നതായി തങ്ങളുടെ കുടുംബം നേരത്തെ പ്രഖ്യാപനം നടത്തിയിരുന്നു. പിന്നാലെയാണ് അച്ഛന്റെ സഹോദരന്റെ മക്കളടക്കം തങ്ങള്‍ക്കെതിരാകുന്നത്. പിന്നാലെ തങ്ങളെ നിരന്തരം ഉപദ്രവിക്കുന്നതായും ക്ഷേത്ര ഭണ്ഡാരം തകര്‍ത്ത് പണം എടുത്തതിനടക്കം ഇവര്‍ക്കെതിരെ കേസുള്ളതായും ഉണ്ണിമായ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: