ന്യൂദല്‍ഹി: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ജനകീയ വിഷയങ്ങള്‍ ചര്‍ച്ചയാകാതിരിക്കാനാണ് ആര്‍എസ്എസിനെച്ചൊല്ലി വിവാദമുണ്ടാക്കുന്നതെന്ന് മുന്‍കേന്ദ്രമന്ത്രി വി. മുരളീധരന്.
മണ്ഡലത്തില്‍ ചെയ്തിട്ടുള്ള വികസനത്തെക്കുറിച്ച് ഇന്‍ഡി സഖ്യക്കാര്‍ക്ക് വോട്ടര്‍മാരോട് പറയാനുണ്ടായിരുന്നില്ല. അതുകൊണ്ടാണ് ആര്‍എസ്എസിനെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുന്നത്. ആര്‍എസ്എസ് എന്തെന്ന് ജനങ്ങള്‍ക്ക് അറിയാം. സിപിഎമ്മുമായി ഒരു ബാന്ധവവും ആര്‍എസ്എസിനുണ്ടായിട്ടില്ല. അടിയന്തരാവസ്ഥക്കാലത്ത് ജനാധിപത്യസംരക്ഷണത്തിന് ആര്‍എസ്എസ് നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. അത് സിപിഎമ്മുമായുള്ള സഹകരണമല്ല. വാടിക്കല്‍ രാമകൃഷ്ണന് മുതലുള്ള സംഘപ്രവര്‍ത്തകരുടെ ചോരക്കറ പേറുന്നവരാണ് സിപിഎമ്മുകാരെന്നും വി. മുരളീധരന് ദല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
രാജ്ഭവനെ അവഹേളിക്കുന്ന സമീപനമാണ് മന്ത്രി വി. ശിവന്‍കുട്ടിയില്‍ നിന്നുണ്ടായതെന്ന് മുരളീധരന് കുറ്റപ്പെടുത്തി. പ്രോട്ടോക്കോള്‍ തെറ്റിച്ച മന്ത്രി അതിന് വിശദീകരണം നല്‍കണം. നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ദേശീയഗാനത്തെയടക്കം അപമാനിച്ച ശിവന്‍കുട്ടിയുടെ ലക്ഷ്യം വോട്ട് ബാങ്ക് രാഷ്ട്രീയമാണ്. ഭാരത സ്വാതന്ത്ര്യസമരകാലത്തെ സങ്കല്‍പ്പമാണ് ഭാരതാംബ. ഹമാസിന്റെ കൂടി അടയാളമായ കഫിയ അണിഞ്ഞ് പ്രകടനം നടത്തുന്നവര്‍ക്ക് ഭാരതാംബയുടെ ചിത്രത്തോടുള്ള അസഹിഷ്ണുത അംഗീകരിക്കാനാവില്ലെന്നും മുന്‍ കേന്ദ്രമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: