ന്യൂഡൽഹി: കമൽ ഹാസൻ ചിത്രം തഗ് ലൈഫിന് (Thug Life) കർണാടകയിൽ വിലക്കേർപ്പെടുത്തിയ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. ആൾക്കൂട്ട ഭീഷണികൾക്ക് നിയമവാഴ്ചയെ ബന്ദിയാക്കാൻ കഴിയില്ലെന്ന് പറഞ്ഞ കോടതി, തിയറ്ററുകളിൽ എന്തു പ്രദർശിപ്പിക്കണമെന്ന് തീരുമാനിക്കാൻ ഗുണ്ടാ സംഘങ്ങളെ അനുവദിക്കാകില്ലെന്നും കോടതി വ്യക്തമാക്കി.
ആരെങ്കിലും ഒരു പ്രസ്താവന നടത്തിയിട്ടുണ്ടെങ്കിൽ, മറ്റൊരു പ്രസ്താവനയിലൂടെയാണ് അതിനെ പ്രതിരോധിക്കേണ്ടതെന്നും, തിയറ്ററുകൾ കത്തിക്കുമെന്ന് ഭീഷണിപ്പെടുത്താൻ അനുവദിക്കില്ലെന്നും ജസ്റ്റിസ് ഉജ്ജൽ ഭൂയാൻ, ജസ്റ്റിസ് മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
കർണാടകയിലെ ജനങ്ങൾക്ക് കമൽ ഹാസനോട് വിയോജിക്കാൻ സ്വാതന്ത്ര്യമുണ്ട്. അതുപോലെ തന്നെ മൗലികാവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും കോടതി കൂട്ടിച്ചേർത്തു. ഒരു സിനിമയ്ക്ക് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ (സിബിഎഫ്സി) അനുമതിയുണ്ടെങ്കിൽ അത് റിലീസ് ചെയ്യാൻ അനുവദിക്കണം. ജനങ്ങൾക്ക് അത് കാണാതിരിക്കം എന്നു തീരുമാനിക്കാം.
എന്നാൽ ഭീഷണിപ്പെടുത്താനോ സിനിമ റിലീസ് ചെയ്യണോ വേണ്ടയോ എന്നു തീരുമാനിക്കാനോ ആരെയും അനുവദിക്കില്ല. കര്‍ണാടകയിലെ എല്ലാവരും നിര്‍ബന്ധമായും പോയി സിനിമ കാണണമെന്ന് കോടതി ഉത്തരവിടുന്നില്ല. പക്ഷെ സിനിമ നിര്‍ബന്ധമായും അവിടെ റിലീസായിരിക്കണം. ജനങ്ങള്‍ക്ക് കാണാതിരിക്കാനുളള സ്വാതന്ത്ര്യമുണ്ട്. അതുപോലെ സിനിമ റിലീസ് ചെയ്യാനുളള സ്വാതന്ത്ര്യം പൗരനുമുണ്ട്’- സുപ്രീം കോടതി ഉത്തരവിൽ പറയുന്നു.
കമൽ ഹാസൻ ക്ഷമാപണം നടത്തണമെന്ന് ഹൈക്കോടതി എന്തുകൊണ്ടാണ് ആവശ്യപ്പെട്ടതെന്നും സുപ്രീം കോടതി ചോദിച്ചു. വിലക്കിനെതിരെ മഹേഷ് റെഡ്ഡി നൽകിയ പൊതുതാൽപര്യ ഹർജി പരിഗണിക്കവേയാണ് കോടതിയുടെ നിരീക്ഷണം. വിഷയത്തിൽ കർണാടകയോട് നാളെ വിശദീകരണം സമർപ്പിക്കാൻ ആവശ്യപ്പെട്ട കോടതി, വ്യാഴാഴ്ച കേസ് വീണ്ടും പരിഗണിക്കുമെന്നും അറിയിച്ചു.
കന്നഡ ഭാഷയെക്കുറിച്ചുള്ള കമൽ ഹാസന്റെ പരാമശം വിവാദമായി മാറിയതിന് പിന്നാലെയാണ് തഗ് ലൈഫ് ചിത്രത്തിന്റെ പ്രദർശനം കർണാടകയിൽ നിരോധിച്ചത്. ജൂൺ അഞ്ചിന് റിലീസ് ചെയ്ത ചിത്രം ഇതുവരെ കർണാടകയിൽ പ്രദർശിപ്പിച്ചിട്ടില്ല.
‘എന്റെ കുടുംബമാണിത്. അതുകൊണ്ടാണ് അദ്ദേഹം (ശിവരാജ് കുമാര്‍) ഇവിടെ വന്നത്. അതുകൊണ്ടാണ് ഞാന്‍ എന്റെ പ്രസംഗം ജീവന്, ബന്ധം, തമിഴ് എന്ന് പറഞ്ഞ് തുടങ്ങിയത്. നിങ്ങളുടെ ഭാഷ (കന്നഡ) തമിഴില്‍ നിന്ന് പിറന്നതാണ്. അതുകൊണ്ട് നിങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു” എന്നായിരുന്നു കമല്‍ ഹാസന് പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: