ന്യൂദല്‍ഹി: ഇസ്രയേല്‍- ഇറാന്‍ യുദ്ധം കൂടുതൽ ശക്തമായ സാഹചര്യത്തില്‍ ഇറാനിൽ നിന്ന് പൗരന്മാരെ ഒഴിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ച് ഇന്ത്യ. ഇന്ത്യന്‍ വിദ്യാര്‍ഥികളെ ടെഹ്‌റാന് പുറത്തേക്ക് മാറ്റിയിട്ടുണ്ട്. 110 ഇന്ത്യൻ വിദ്യാർത്ഥികൾ അർമേനിയയിൽ സുരക്ഷിതരായി എത്തിയെന്നാണ് വിവരം. ആദ്യ സംഘം ഇന്ത്യക്കാരുമായുള്ള വിമാനം ബുധനാഴ്ച ദല്‍ഹിയിലെത്തും. അര്‍മേനിയയില്‍നിന്നാണ് ആദ്യ വിമാനം പുറപ്പെടുക.
വിവിധ സര്‍വകലാശാലകളിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളെ അതിര്‍ത്തി വഴി അര്‍മേനിയയിലേക്ക് മാറ്റിയിരുന്നു. ഇറാനിൽ കുടുങ്ങിയ പതിനായിരത്തോളം ഇന്ത്യൻ വിദ്യാർത്ഥികൾക്ക് സുരക്ഷിതമായ യാത്ര ഒരുക്കണമെന്ന് ഇന്ത്യ ഇറാനോട് ആവശ്യപ്പെട്ടിരുന്നു. ഇറാൻ തങ്ങളുടെ വ്യോമാതിർത്തി അടച്ചിട്ടിരിക്കുന്നതിനാൽ വിദ്യാർത്ഥികൾക്ക് കര അതിർത്തികൾ ഉപയോഗിച്ച് അസർബൈജാൻ, തുർക്ക്‌മെനിസ്ഥാൻ, അഫ്‌ഗാനിസ്ഥാൻ എന്നിവിടങ്ങളിലേക്ക് കടക്കാമെന്ന് ഇറാൻ അറിയിച്ചിട്ടുണ്ട്.
സാഹചര്യം അതീവ ഗുരുതരമാണെന്ന് വിദ്യാര്‍ഥികള്‍ വിദേശ കാര്യമന്ത്രാലയത്തെ നേരത്തെ അറിയിച്ചിരുന്നു. ഇസ്രയേൽ ആക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിൽ എല്ലാ ഇന്ത്യക്കാരോടും ഉടൻ ടെഹ്‌റാൻ വിടാൻ വിദേശകാര്യ മന്ത്രാലയം നിർദേശം നൽകിയിരുന്നു. വിദേശികൾ ഇന്ത്യക്കാരെ അനുഗമിക്കരുതെന്നും നിർദേശമുണ്ട്. ബന്ധുത്വം ഇപ്പോൾ പരിഗണിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ഏത് തരം വിസയെന്നത് പരിഗണിക്കാതെ തന്നെ നിര്‍ദേശം പാലിക്കണം. കഴിവതും അതിവേഗം സുരക്ഷിത സ്ഥാനത്തേക്ക് നീങ്ങണമെന്നുമായിരുന്നു നിര്‍ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: