രണ്ടുനാള്‍ കഴിഞ്ഞാല്‍ നിലമ്പൂരില്‍ വോട്ടെടുപ്പാണ്. എന്‍ഡിഎ സ്ഥാനാര്‍ഥി മോഹന്‍ ജോര്‍ജ്ജും സിപിഎം സ്ഥാനാര്‍ത്ഥി എം. സ്വരാജും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തും പി.വി. അന്‍വറുമാണ് മുഖ്യസ്ഥാനാര്‍ഥികളായി രംഗത്ത്. 23ന് വോട്ടെണ്ണല്‍. വര്‍ഗീയത പറഞ്ഞു പരസ്പരം പഴിചാരിയാണ് കോണ്‍ഗ്രസ് മുന്നണിയും സിപിഎം മുന്നണിയും പ്രചാരണം കൊഴുപ്പിക്കുന്നത്. ആരെ പറ്റിക്കാനാണ് ഈ കോലാഹലം എന്ന ചോദ്യമാണ് പരക്കെ ഉയരുന്നത്. കേരളത്തില്‍ ചേരിതിരിഞ്ഞു പോരടിക്കുന്ന കമ്യൂണിസ്റ്റ്, കോണ്‍ഗ്രസ് മുന്നണികള്‍ മറ്റെല്ലായിടത്തും ഇരുമെയ്യാണെങ്കിലും നമ്മളൊന്ന് എന്ന മട്ടിലാണ് പ്രചാരണവും പ്രവര്‍ത്തനവുമെല്ലാം. തമിഴ്‌നാട്ടിലും രാജസ്ഥാനിലും പശ്ചിമബംഗാളിലും കാണുന്ന ചിത്രങ്ങളും പ്രചാരണങ്ങളും അതു വ്യക്തമാക്കുന്നു. ബംഗാളിലെ കാളിഗഞ്ചില്‍ ഒരേ വാഹനത്തില്‍ ചെങ്കൊടിയും മൂവര്‍ണക്കൊടിയും കെട്ടി പ്രചാരണം നടത്തുന്ന ചിത്രം ഇതു കൂടുതല്‍ വ്യക്തമാക്കുന്നുണ്ട്. ഇരു പാര്‍ട്ടികളും ജനങ്ങളെ എങ്ങനെ കബളിപ്പിക്കുന്നു എന്നതിന്റെ ദൃശ്യങ്ങളാണ് കാളിഗഞ്ചില്‍ കാണുന്നത്.
നിലമ്പൂരിനൊപ്പം 19ന് തന്നെയാണ്് കാളിഗഞ്ചിലും വോട്ടെടുപ്പ്. അവിടെ സ്വന്തം സ്ഥാനാ
ര്‍ഥിയില്ലാത്ത സിപിഎം കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പിന്തുണയ്‌ക്കുകയാണ്. ആര്‍എസ്പി ഉള്‍പ്പെടെയുള്ള ഇടതുപാര്‍ട്ടികളും ഒപ്പമുണ്ട്. ഒരുമിച്ചുള്ള പ്രചാരണത്തിന്റെ ഭാഗമാണ്, വാഹനത്തില്‍ ഇരു പാര്‍ട്ടികളുടെയും കൊടികെട്ടി, കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കബി
ല്‍ ഉദ്ദീന്‍ ഷെയ്ഖിന്റെ യാത്ര. ഇന്‍ഡി മുന്നണിയിലെ അംഗമാണെങ്കിലും തൃണമൂല്‍ കോണ്‍ഗ്രസ് ഇവിടെ ഒറ്റയ്‌ക്കാണ് മത്സരിക്കുന്നത്. അന്തരിച്ച തൃണമൂല്‍ എംഎല്‍എ നസിറുദ്ദീന്‍ അഹമ്മദിന്റെ മകള്‍ അലിഫ അഹമ്മദാണ് തൃണമൂല്‍ സ്ഥാനാര്‍ഥി.
നാണവും മാനവുമില്ലെന്ന് തെളിയുന്നതാണ് നിലമ്പൂരില്‍ ഇരുമുന്നണികളുടെയും പ്രചാരണം. തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ത്തന്നെ, വര്‍ഗീയ പ്രചാരണത്തിലാണ് തങ്ങളുടെ ഊന്നലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയതാണ്. വാരിയംകുന്നന്റെ പ്രശ്‌നം എടുത്തിട്ട് തുടക്കം കുറിച്ചത് അതിനാണല്ലൊ. സിപിഎമ്മിന് പിഡിപിയാണ് കൂട്ടിനെങ്കില്‍ കോണ്‍ഗ്രസ് ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുചേര്‍ന്നിരിക്കുന്നു. വെല്‍ഫയര്‍ പാര്‍ട്ടി അവരുടെ തോളത്താണ്. ഇസ്രായേലിനെ തെമ്മാടി രാജ്യമെന്ന് മുഖ്യമന്ത്രി വിശേഷിപ്പിക്കുമ്പോള്‍ അഭിപ്രായം പറയാതെ കോണ്‍ഗ്രസ് മാറിനില്‍ക്കുന്നു. വര്‍ഗീയ വോട്ടിനെ സ്വാധീനിക്കാന്‍ തൊപ്പിയും തലേക്കെട്ടുമണിയാന്‍ തങ്ങള്‍ക്ക് മടിയില്ലെന്ന് അവര്‍ തെളിയിച്ചിരിക്കുന്നു. മധുര പാര്‍ട്ടി കോണ്‍ഗ്രസ് അതിന്റെ ഏറ്റവും പുതിയ തെളിവാണ്. ഇസ്രായേലിന് തെമ്മാടിപ്പട്ടം ചാര്‍ത്തി നല്‍കുന്നതിന്റെ ലക്ഷ്യവും മറ്റൊന്നല്ല. ഭാരതത്തിലെ ഒട്ടേറെ സംസ്ഥാനങ്ങളില്‍പ്പെട്ട ഒരു ചെറിയ സംസ്ഥാനം മാത്രമാണ് കേരളം. ഭാരതം പ്രകടിപ്പിക്കാത്ത അഭിപ്രായം കേരളം പറയുന്നതിന്റെ ദുഷ്ടലാക്ക് വ്യക്തം.
കോയമ്പന്നൂര്‍ സ്‌ഫോടന കേസില്‍ അബ്ദുള്‍ നാസര്‍ മദനിയെ പിടികൂടി കൈമാറിയതു തങ്ങളാണെന്ന് മേനി നടിച്ച സിപിഎം തന്നെയാണ് മദനിക്ക് ശംഖുമുഖം കടപ്പുറത്ത് നല്‍കിയ സ്വീകരണത്തില്‍ പങ്കെടുത്ത് രംഗം കൊഴുപ്പിച്ചത്. മദനിയെ ഗാന്ധിജിയോടുപമിച്ച് ഇഎംഎസ് മഹത്വവല്‍ക്കരിച്ചെങ്കില്‍ പുതിയ പാര്‍ട്ടി സെക്രട്ടറി എം.എ. ബേബിയാണ് മദനി ഏറെ മാറിയെന്ന് അടുത്തിടെ പ്രസ്താവിച്ചത്. വര്‍ഗീയ കക്ഷിയെന്ന് ബോധ്യപ്പെട്ടതിനെത്തുടര്‍ന്ന്, പിഡിപിയെ നിരോധിച്ചതു കോണ്‍ഗ്രസിന്റെ കേന്ദ്ര സര്‍ക്കാരാണ്. അതേ കോണ്‍ഗ്രസ് തന്നെയാണ് ഇപ്പോള്‍ ജമാഅത്തെയെ പു
കഴ്‌ത്തുന്നത്. കോണ്‍ഗ്രസും കമ്യൂണിസ്റ്റും ഒരേ കള്ളനാണയത്തിന്റെ ഇരുവശങ്ങളാണെന്നതിന് ഇതിലധികം വ്യക്തത ആവശ്യമില്ലല്ലോ. രണ്ടുമുന്നണികളില്‍ ഏതു ജയിച്ചാലും ജനങ്ങള്‍ക്കൊരുപോലേയാണ്. യഥാര്‍ഥ ജനാധിപത്യവും മതേതരത്വവും പുലരണമെന്നാഗ്രഹിക്കുന്നവര്‍ക്ക് വിശ്വസിക്കാനും ആശ്രയിക്കാനും കഴിയുന്ന ഒരേ ഒരു കക്ഷി ബിജെപിയാണ്. 11 വര്‍ഷമായി കേന്ദ്രം ഭരിച്ചുകൊണ്ടിരിക്കുന്ന നരേന്ദ്രമോദി സര്‍ക്കാര്‍ അതു തെളിയിച്ചുകൊണ്ടേയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: