ഹൈദരാബാദ് (തെലങ്കാന): ലോകനേതൃത്വത്തിലേക്ക് ഉയരുന്ന രാജ്യത്തിന് ഭാരതീയ മൂല്യവ്യവസ്ഥയില്‍ അധിഷ്ഠിതമായ വിദ്യാഭ്യാസ സമ്പ്രദായം അനിവാര്യമാണെന്ന് ത്രിപുര ഗവര്‍ണര്‍ എന്‍. ഇന്ദ്രസേന റെഡ്ഡി. കന്‍ഹ ശാന്തിവനില്‍ ഭാരതീയ ശിക്ഷണ്‍ മണ്ഡല്‍ പ്രാന്തപ്രമുഖരുടെ ദേശീയ തലത്തിലുള്ള യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഏത് രാജ്യത്തിന്റെ വികസനത്തിനും സാങ്കേതികവിദ്യയെപ്പോലെ സാംസ്‌കാരിക മൂല്യങ്ങളും ആവശ്യമാണ്. ഗവേഷണം, പരിശീലനം, പ്രസിദ്ധീകരണം, സംഘടന എന്നിവയെ അടിസ്ഥാനമാക്കിയുള്ള ശിക്ഷണ്‍ മണ്ഡലിന്റെ രീതിശാസ്ത്രം ഭാരതീയ വിദ്യാഭ്യാസ ഘടനയുടെ അടിത്തറയാണ്. ഗുരുകുല വിദ്യാഭ്യാസത്തിന്റെ പുനരുജ്ജീവനം, ഭാരതീയ വിജ്ഞാന പാരമ്പര്യങ്ങളുടെ സംയോജനം, മൂല്യാധിഷ്ഠിത വിദ്യാഭ്യാസ സമ്പ്രദായത്തിനുള്ള സംരംഭം എന്നിവ പ്രശംസനീയമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗുരുകുലമെന്നത് വെറുമൊരു വിദ്യാഭ്യാസ സമ്പ്രദായമല്ല, ഗുരു-ശിഷ്യ പാരമ്പര്യത്തിലൂടെ മൂല്യങ്ങളുടെ വിത്തുകള്‍ വിതയ്‌ക്കുന്ന ഒരു ജീവിത യാത്രയാണ്. മെക്കാളെ വിദ്യാഭ്യാസപദ്ധതി തുടച്ചുനീക്കി ഭാരത കേന്ദ്രിതവിദ്യാഭ്യാസം പുനര്‍നിര്‍മ്മിക്കുന്നതിനുള്ള പരിശ്രമമാണിത്. അടുത്ത ദശകത്തില്‍ ലോകവിദ്യാഭ്യാസ വേദിയില്‍ ഭാരതം ഉന്നതമായ ഇടം നേടുമെന്ന് ഇന്ദ്രസേന റെഡ്ഡി പറഞ്ഞു.
ആഗോള സാമ്പത്തിക സാഹചര്യത്തില്‍ ഭാരതം സ്വയംപര്യാപ്തവും ശക്തവുമായ ഒരു രാഷ്‌ട്രമായി ഉയരുന്ന കാലമാണിതെന്ന് വിശിഷ്ടാതിഥിയായ ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ ഡോ. ജി. സതീഷ് റെഡ്ഡി പറഞ്ഞു. വികസനത്തിന്റെ പ്രധാന സൂചകമായ സാങ്കേതികവിദ്യയുടെ അടിത്തറ രാജ്യത്തിന്റെ വിദ്യാഭ്യാസ സമ്പ്രദായമാണ്. ആഗോള വേദിയില്‍ നമ്മുടെ സാങ്കേതിക ശേഷിയെ ഓപ്പറേഷന്‍ സിന്ദൂര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെന്ന് സതീഷ് റെഡ്ഡി പറഞ്ഞു.
ഭാരതീയ ശിക്ഷണ്‍ മണ്ഡല്‍ ദേശീയ അധ്യക്ഷന്‍ ഡോ. സച്ചിദാനന്ദ് ജോഷി പരിപാടിയില്‍ അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: