പാലക്കാട്: അട്ടപ്പാടിയില്‍ ഭൂമിയും വീടുമില്ലാത്ത പട്ടികജാതി കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ പണം ചെലവിട്ട് വാങ്ങിയ ഭൂമി അനധികൃതമായി തട്ടിയെടുത്ത് പകരം ഉപയോഗശൂന്യമായ ഭൂമി നല്‍കിയെന്ന പരാതി വിജിലന്‍സ് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ഡി.വൈ.എസ്.പി. റാങ്കില്‍ കുറയാത്ത പൊലീസുദ്യോഗസ്ഥന്‍ പ്രാഥമികമായ അന്വേഷണം നടത്തണം. പരാതികക്ഷിയുടെയും ഇരയാക്കപ്പെട്ട മറ്റുള്ളവരുടെയും മൊഴികള്‍ രേഖപ്പെടുത്തിയും രേഖകള്‍ പരിശോധിച്ചും നടത്തുന്ന അന്വേഷണത്തില്‍ അഴിമതി നിരോധന നിയമപ്രകാരം കുറ്റകൃത്യം കണ്ടെത്തിയാല്‍ നിയമാനുസൃതമായ തുടര്‍നടപടികള്‍ സ്വീകരിക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ക്ക് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.
10 പട്ടികജാതി കുടുംബങ്ങള്‍ക്ക് തീറാധാരപ്രകാരം അനുവദിച്ച സ്ഥലം സര്‍വേ നടത്തി അളന്ന് തിരിച്ച് ഉടമസ്ഥര്‍ക്ക് യഥാസമയം നല്‍കുന്നതില്‍ പട്ടികജാതി വകുപ്പിന് വീഴ്ച വന്നതായി ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് പറഞ്ഞു. നല്‍കിയ ഭൂമി ഉപയോഗ ശൂന്യമാണെങ്കില്‍ ഉപയോഗയോഗ്യമായ ഭൂമി നല്‍കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. അഗളി ഭൂതിവഴി ഭൂപതി നിവാസില്‍ ഭൂപതിക്ക് അനുവദിച്ച സ്ഥലം കുഴിയായതിനാല്‍ വേണ്ടെന്ന് പറഞ്ഞ സാഹചര്യത്തില്‍ വിശദമായ അന്വേഷണത്തിന് ശേഷം പകരം ഭൂമി കണ്ടെത്തി 6 മാസത്തിനകം നല്‍കണമെന്ന് കമ്മീഷന്‍ പാലക്കാട് ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
2016-17 ലാണ് ആറ് സെന്റ് സ്ഥലം വീതം ഒരാള്‍ക്ക് 3,75,000 രൂപക്ക് ഗോവിന്ദരാജ് എന്നയാളില്‍ നിന്നും പട്ടികജാതി വകുപ്പ് വിലകൊടുത്ത് വാങ്ങിയത്. എന്നാല്‍ ഇതേ സ്ഥലം ഗോവിന്ദരാജിന്റെ മറ്റ് ബന്ധുക്കള്‍ ചേര്‍ന്ന് മറ്റൊരാള്‍ക്ക് മറിച്ചു വിറ്റുവെന്ന് ആരോപണം ഉയര്‍ന്നു. പട്ടികജാതി ഭൂരഹിതരുടെ അജ്ഞത മുതലെടുത്താണ് മറുകച്ചവടം നടത്തിയതെന്ന് കമ്മീഷന്റെ അന്വേഷണവിഭാഗം കണ്ടെത്തി. എന്നിട്ട് ഉപയോഗശൂന്യമായ ഭൂമി ഭൂരഹിതര്‍ക്ക് നല്‍കി.
സംസ്ഥാനം ഒട്ടാകെ പട്ടികജാതി പട്ടികവര്‍ഗത്തിലെ അതിദുര്‍ബല വിഭാഗത്തിലുള്ള ഭൂരഹിതര്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച ഭൂമിയുടെ ക്രയവിക്രയത്തിലുംഭവനനിര്‍മ്മാണത്തിലും ക്രമക്കേട് നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നും മനുഷ്യാവകാശകമ്മീഷന്‍ അന്വേഷണവിഭാഗത്തിന്റെ ശുപാര്‍ശ ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: