പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം കാര്‍ലോസ് അല്‍ക്കാരസ് നിലനിര്‍ത്തി. ഇറ്റിലയുടെ യാനിക് സിന്നറിനെ തോല്‍പ്പിച്ച് അഞ്ചാം ഗ്രാന്‍ഡ് സ്ലാം കിരീടത്തിലേക്കെത്തിയ അല്‍ക്കാരസിന്റെ വിജയകഥയ്ക്ക് ക്ലാസിക് പോരാട്ടത്തിന്റെ ചാരുതയുണ്ട്, ത്രില്ലര്‍ തിരിച്ചുവരവിന്റെ വീരസാഹസികതയുണ്ട്. അതിനേക്കാളുപരി ബിഗ് ത്രീ(റോജര്‍ ഫെഡറര്‍-റാഫേല്‍ നദാല്‍-നോവാക് ദ്യോക്കോവിച്) യുഗത്തിന് ശേഷം കരുത്തരുടെ മറ്റൊരു കാലഘട്ടത്തിലേക്ക് ടെന്നീസ് വഴിമാറുന്നതിന്റെ പ്രതീക്ഷ പകരുന്നുണ്ട്.
വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് പാരീസിലെ ഫിലിപ്പെ ക്വാര്‍ട്ടിയര്‍ കളിമണ്‍ കോര്‍ട്ടില്‍ നടന്ന ഞായറാഴ്ച്ചത്തെ ഫൈനലിലൂടെ ഒരു ക്ലാസിക് മത്സരം ലോകം കണ്ടത്. ഇതിനേക്കാള്‍ നല്ലൊരു മത്സരം ഇതിന് മുമ്പും നടന്നിട്ടുണ്ട്, ഇനിയും ഇതിനേക്കാള്‍ മികച്ചത് നടക്കുകയും ചെയ്യാം, പക്ഷെ ഇപ്പോള്‍ ടെന്നിസിനെ ഇഷ്ടപ്പെടുന്നവര്‍ക്ക്, ആസ്വദിക്കുന്നവര്‍ക്ക് ഗംഭീര വിരുന്നായാണ് ഫ്രഞ്ച് ഓപ്പണ്‍ ഫൈനല്‍ സമാപിച്ചത്. ഈ പോരാട്ടത്തിലൂടെ വരാനിരിക്കുന്ന ടെന്നീസ് കാലം മികച്ച കുറേ മത്സരങ്ങള്‍ സമ്മാനിക്കുമെന്ന പ്രതീക്ഷയിലാണ് കളിലോകം.
ഫൈനലിലേക്കൊരു നോട്ടം
ഇറ്റാലിയന്‍ താരം സിന്നര്‍ ആധികാരികമായി ആദ്യ രണ്ട് സെറ്റുകള്‍ പിടിച്ചടക്കിയപ്പോള്‍ മത്സരം ഏകപക്ഷീയമായി അവസാനിക്കാന്‍ പോകുകയാണെന്ന് എല്ലാവരും കരുതി. പക്ഷെ പെട്ടെന്നാണ് എല്ലാം തകിടം മറിഞ്ഞത്. മൂന്നാം സെറ്റില്‍ അല്‍കാരസ് അതിഗംഭീരമായ തിരിച്ചുരവ് നടത്തി. നാലും അഞ്ചും സെറ്റുകള്‍ ടൈബ്രേക്കറിലൂടെ നിര്‍ണയിക്കപ്പെട്ടു. ആശങ്കയും പിരിമുറുക്കവും നിറഞ്ഞ മത്സരത്തിന് അഞ്ചര മണിക്കൂര്‍ വേണ്ടിവന്നു. സ്കോര്‍ 4-6, 6-7(4-7), 6-4, 7-6(7-3, 7-6(10-2)
മത്സരശേഷം സിന്നറിനെ പ്രശംസിച്ചുകൊണ്ടാണ് അല്‍കാരസ് സംസാരിച്ചത്. എനിക്കുറപ്പാണ് നിങ്ങള്‍ ഒരു ചാമ്പ്യനാകേണ്ടയാളല്ല, മറിച്ച് പലതവണ ചാമ്പ്യന്‍പട്ടം നേടാനുള്ളയാളാണ്. എല്ലാ ടൂര്‍ണമെന്റുകളിലും നിങ്ങള്‍ക്കൊപ്പം കോര്‍ട്ട് പങ്കിടാന്‍ അവസരം ലഭിച്ചാല്‍ അത് എന്റെ അന്തസായി ഞാന്‍ കരുതും. ചരിത്രം സൃഷ്ടിക്കല്‍ അങ്ങേയ്ക്കൊപ്പം ചേര്‍ന്നാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അങ്ങയുടെ പ്രചോദനം വരും തലമുറയ്ക്കും എനിക്കും ഒരുപോലെ ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നു-അല്‍കാരസിന്റെ അഞ്ചാം ഗ്രാന്‍ഡ് സ്ലാം കിരീടനേട്ടമാണിത്.
യാനിക് സിന്നര്‍ ആദ്യമായാണ് ഒരു പ്രധാന ടൂര്‍ണമെന്റിന്റെ ഫൈനലില്‍ പരാജയപ്പെടുന്നത്. അല്‍കാരസിന്റെ കരിയറിലെ അഞ്ചാം ഗ്രാന്‍ഡ് സ്ലാം നേട്ടമാണിത്.
കിരീടം വാങ്ങിനില്ക്കെ ഫിലിപ്പെ ക്വാര്ട്ടയറിലെത്തിയ കാണികള്‍ക്ക് പ്രത്യേക നന്ദി പ്രകാശിപ്പിക്കുന്നതിനും അല്‍കാരസ് മടിച്ചില്ല. ഇവിടത്തെ എന്റെ ആദ്യ പരിശീലനം മുതല്‍ വലിയ പ്രചോദനവും പ്രോത്സാഹനവും നല്കിയ നിങ്ങള്‍ ഓരോരുത്തര്‍ക്കും നന്ദി അര്‍പ്പിക്കുന്നു- അല്‍കാരസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: