ന്യൂദൽഹി : ആർ എസ് എസ് പരിപാടിയിൽ പങ്കെടുത്ത് മുൻ കേന്ദ്ര സഹമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ അരവിന്ദ് നേതം . ശശി തരൂരും, സൽമാൻ ഖുർഷിദും മോദിയെ പ്രശംസിച്ചതിനു പിന്നാലെയാണ് അരവിന്ദ് നേതം നാഗ്പൂരിൽ നടന്ന സംഘത്തിന്റെ പ്രവർത്തക വികസന പരിപാടിയിൽ പങ്കെടുത്തത് .
‘ സംഘഭൂമിയിലേക്ക് വരുന്നതിലൂടെ എനിക്ക് ധാരാളം കാര്യങ്ങൾ പഠിക്കാൻ അവസരം ലഭിച്ചു. സംഘത്തിന്റെ ശതാബ്ദി വർഷത്തിൽ ഇവിടെ വരുന്നത് അഭിമാനകരമായ നിമിഷമാണ്. സംഘമല്ലാതെ രാജ്യത്തെ മറ്റൊരു സംഘടനയും രാജ്യത്തിന്റെ അഖണ്ഡതയ്‌ക്കും സാമൂഹിക ഐക്യത്തിനും വേണ്ടി പ്രവർത്തിച്ചിട്ടില്ലെന്നും നേതം പറഞ്ഞു.
ആദിവാസി സമൂഹം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് മതപരിവർത്തനമെന്ന് അരവിന്ദ് നേതം പറഞ്ഞു. ഒരു സംസ്ഥാന സർക്കാരും മതപരിവർത്തന ഭീഷണിയെ ഗൗരവമായി എടുത്തിട്ടില്ല. മതപരിവർത്തന വിരുദ്ധ നിയമം കേന്ദ്രസർക്കാർ പാസാക്കണമെന്നും അദ്ദേഹം പറഞ്ഞു.
‘ രാജ്യത്തെ ആദിവാസി സമൂഹം നിരവധി വെല്ലുവിളികൾ നേരിടുന്നുണ്ട് . പലപ്പോഴും അവർ സർക്കാരിനെയും ഭരണകൂടത്തെയും സമീപിക്കുമ്പോൾ, അവരുടെ ആവശ്യങ്ങൾ കേൾക്കുന്നില്ല. അതുകൊണ്ടാണ് ഞാൻ സംഘത്തെ പ്രതീക്ഷയോടെ നോക്കുന്നത്. മതപരിവർത്തനത്തോടൊപ്പം, ആദിവാസികളുടെ കുടിയിറക്കവും ഒരു വലിയ പ്രശ്നമാണ്. എല്ലാവരുടെയും തുല്യ പങ്കാളിത്തം ഉറപ്പാക്കാൻ സംഘം മുൻകൈയെടുക്കണം.- നേതം പറഞ്ഞു.
1973 ഫെബ്രുവരി മുതൽ 1977 മാർച്ച് വരെ ഇന്ദിരാഗാന്ധി മന്ത്രിസഭയിൽ വിദ്യാഭ്യാസ, സാമൂഹികക്ഷേമ സഹമന്ത്രിയും 1993 ജനുവരി മുതൽ 1996 വരെ പി.വി. നരസിംഹറാവു മന്ത്രിസഭയിൽ കൃഷി സഹമന്ത്രിയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: