നിലമ്പൂര്‍: ഗോത്രജനതയുടെ ദുരിതജീവിതം പേറുന്ന, ഉന്നതികളെന്ന് സര്‍ക്കാര്‍ പേരിട്ട് വിളിക്കുന്ന കൂരകളിലൂടെയായിരുന്നു ഇന്നലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. മോഹന്‍ ജോര്‍ജിന്റെ പര്യടനം. പള്ളിക്കുത്ത്, കുറ്റിമുണ്ട, പുളിമുണ്ട തുടങ്ങിയ ഉന്നതികളിലെ ഗോത്രജീവിതം ദുസ്സഹമാണ്.
കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച ആനുകൂല്യങ്ങള്‍ പോലും ഗോത്രജനതയ്‌ക്ക് നിഷേധിക്കപ്പെട്ടിരിക്കുന്നു. പാതി പണിതീര്‍ന്ന വീടുകള്‍, പണി തീര്‍ന്ന വീടുകള്‍ക്കാകട്ടെ പലതിനും വാതിലുകളില്ല, സിമന്റ് തേയ്‌ക്കാത്ത ചുമരും നിലവും… ഐടിഡിപി പ്രകാരം 2015 – 2016 വര്‍ഷത്തില്‍ പൂര്‍ത്തിയാക്കിയതാണെന്ന് വീടുകളുടെ ചുമരില്‍ വലിയ പരസ്യവാചകങ്ങള്‍ എഴുതിവെച്ചിട്ടുണ്ട്. എന്നാല്‍ വീടുകളുടെ പണി പത്ത് വര്‍ഷത്തിനു ശേഷവും പൂര്‍ത്തിയായിട്ടില്ലെന്ന് ഒറ്റനോട്ടത്തില്‍ തിരിച്ചറിയാം. സ്വന്തമായി ഭൂമിയില്ലാത്ത പണിയ വിഭാഗത്തെയാണ് മുന്നണികള്‍ പറഞ്ഞുപറ്റിച്ചത്.
നിലമ്പൂരിലെ വനവാസി കോളനികള്‍ ഇന്നും ദുരിതക്കയത്തിലാണെന്ന് അഡ്വ. മോഹന്‍ ജോര്‍ജ് പറഞ്ഞു. വികസനം തുടരുമെന്ന് അവകാശപ്പെടുന്നവര്‍ കുറ്റിമുണ്ട, പുളിമുണ്ട ഉന്നതികളിലെ ദയനീയാവസ്ഥയ്‌ക്ക് മറുപടി പറയണം, അദ്ദേഹം പറഞ്ഞു. പിന്നീട് സ്ഥാനാര്‍ത്ഥി സന്ദര്‍ശിച്ച പള്ളിക്കുത്ത് കോളനിയിലെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. ബിജെപി നേതാവ് ഷോണ്‍ ജോര്‍ജിനോടൊപ്പം വീടുകള്‍ സന്ദര്‍ശിച്ച സ്ഥാനാര്‍ത്ഥി തെരഞ്ഞെടുക്കപ്പെട്ടാല്‍ വനവാസി ഉന്നതികളിലെ പ്രശ്‌നങ്ങള്‍ ശാശ്വതമായി പരിഹരിക്കുമെന്ന് ഉറപ്പുനല്‍കി.
വനവാസി ഗോത്രമേഖലകളില്‍ മാത്രമല്ല നിലമ്പൂരിന്റെ ഹൃദയഭാഗവും ഇരുമുന്നണികളുടെയും വികസനവാദത്തിന് അര്‍ത്ഥമില്ലെന്ന് തെളിയിക്കുന്നു. നിലമ്പൂരിലെ പ്രധാന ടൗണായ ചന്തക്കുന്നിലെ ബസ് സ്റ്റാന്‍ഡ് നവീകരിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. നിലമ്പൂര്‍ മുന്‍സിപാലിറ്റി ചെയര്‍മാനായിരുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെ ഭരണ പരാജയത്തിന്റെ തെളിവ് കൂടിയാണിത്. തുടര്‍ന്ന് എല്‍ഡിഎഫിന് ഭരണം ലഭിച്ചിട്ടും മാറ്റമുണ്ടായില്ല. പരാധീനതകളുടെ നടുവിലാണ് ഇന്നും ചന്തക്കുന്ന് ബസ് സ്റ്റാന്റ്.
നിലമ്പൂരിലെ ഗതാഗതക്കുരുക്കിന് ഇപ്പോഴും പരിഹാരമായിട്ടില്ല. 30 വര്‍ഷം മുമ്പ് വിഭാവനം ചെയ്ത നിലമ്പൂര്‍ ബൈപ്പാസ് പ്രഖ്യാപനത്തില്‍ കിടക്കുന്നു, ഇതുവരെ ഭൂമി ഏറ്റെടുക്കല്‍ പോലും പൂര്‍ത്തിയായിട്ടില്ല. നിലമ്പൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ്, വയനാട്, ഗുഡലൂര്‍, മഞ്ചേരി, അരീക്കോട് ഭാഗത്തേക്കുള്ള ബസ് സര്‍വ്വീസ്, താലൂക്ക,് ജില്ലാ ആശുപത്രികള്‍ എന്നിവയുടെ ഇന്നത്തെ സ്ഥിതി കണ്ടാലറിയാം ഇരുമുന്നണികളുടെയും വികസനവാദം വീമ്പിളക്കല്‍ മാത്രമാണെന്ന്. സര്‍ക്കാര്‍ കെട്ടിടങ്ങള്‍ പലതും വാടക കെട്ടിടങ്ങളിലാണ്.
ശുചിത്വമുള്ള മത്സ്യ, മാംസ മാര്‍ക്കറ്റ്, സഞ്ചാരയോഗ്യമല്ലാത്ത ബംഗ്ലാവ്കുന്നു റോഡ്, ടൂറിസം വിപുലീകരണത്തിന്റെ ഭാഗമായി കനോലിപ്ലോട്ടിലും തേക്ക് മ്യൂസിയത്തിലും വിശ്രമകേന്ദ്രങ്ങള്‍, ബസ് സ്റ്റാന്‍ഡില്‍ പോലീസ് ഔട്ട് പോസ്റ്റ് ഇതെല്ലാം ഇത്തവണയും വാഗ്ദാനങ്ങളായി നിരത്തുകയാണ്. വര്‍ഷങ്ങളായുള്ള നിലമ്പൂര്‍ ജനതയുടെ ആവശ്യങ്ങള്‍ പ്രകടനപത്രികയില്‍ ഇടംപിടിക്കുകയല്ലാതെ ഇതുവരെ യാഥാത്ഥ്യമായിട്ടില്ല.
മോദി സര്‍ക്കാര്‍ രാജ്യത്താകമാനം നടപ്പിലാക്കിയ വികസന ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാന്‍ നിലമ്പൂരിന് സാധിക്കണമെന്നാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജനങ്ങളോട് പറയുന്നത്. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ഗുണഭോക്താക്കളോട് സ്ഥാനാര്‍ത്ഥിയുടെ അഭ്യര്‍ത്ഥന ഏറെ സ്വാധീനം ചെലുത്തുന്നു. കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കളില്ലാത്ത ഒരു വീടുപോലും നിലമ്പൂര്‍ മണ്ഡലത്തില്‍ ഇല്ലെന്നത് എന്‍ഡിഎക്ക് ഏറെ മുന്നേറ്റം നല്‍കുമെന്ന് പ്രതീക്ഷയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: