തിരുവനന്തപുരം: കിടമത്സരം നിറഞ്ഞ ആഗോള ബിസിനസ് സാഹചര്യത്തില്‍, ബിസിനസുകാരെ ആകര്‍ഷിക്കണമെങ്കില്‍ പണമിറക്കുന്നവന് സന്തോഷം പകരുന്ന എന്തെങ്കിലും ഒരു കാര്യം വേണം. അതാണ് ഇപ്പോള്‍ ചന്ദ്രബാബു നായിഡു ഭരിയ്‌ക്കുന്ന ആന്ധ്ര ചെയ്തത്. തൊഴിൽസമയം ഒരു മണിക്കൂര്‍ കൂടി കൂട്ടി, നിലവിലെ 9മണിക്കൂര്‍ എന്ന മിനിമം തൊഴില്‍ സമയം 10 മണിക്കൂര്‍ ആക്കി മാറ്റുകയാണ്.
നോക്കൂകൂലി പോലെ തൊഴിലാളി മീശപിരിക്കുന്ന സാഹചര്യമാണ് കേരളത്തില്‍ നിലവിലുണ്ടായിരുന്നത്. മേലനങ്ങി പണി ചെയ്യാനല്ല, മേലനങ്ങാതെ സിന്ദാബാദ് വിളിച്ച് പണി ചെയ്യാതെ, ശമ്പളം വാങ്ങിക്കുക എന്നതാണ് രാഷ്‌ട്രീയ സംഘനകളുടെ പ്രവര്‍ത്തകരാകുക വഴി കേരളത്തിലെ തൊഴിലാളികള്‍ ചെയ്യുന്നത്. ഇതിന് മാറ്റം വരുത്താന്‍ ക്രിയാത്മകമായ എന്തെങ്കിലും നടപടി കേരളത്തിലെ ഇടത് സര്ക്കാരില്‍ നിന്നും ഉണ്ടാകുമോ എന്ന ചോദ്യവും ഉയരുന്നു. സമരസാധ്യത നോക്കിനടക്കുന്ന വിയര്‍ക്കാനിഷ്ടപ്പെടാത്ത സഖാക്കളുടെ കേരളത്തില്‍ ഇങ്ങിനെ ഒരു പരിഷ്കാരം വരണമെങ്കില്‍ പിണറായി എത്ര തവണ തുടര്‍ഭരണം കിട്ടേണ്ടി വരും എന്നും ചിലര്‍ പരിഹാസത്തോടെ ചോദിക്കുന്നു.
കേരളം ആട്ടിയോടിച്ച് സാബു ജേക്കബ്ബിനെയും കിറ്റെക്സിനെയും ആന്ധ്രയിലേക്ക് ക്ഷണിച്ചുകൊണ്ട് ചന്ദ്രബാബു നായിഡു കേരളത്തിലും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഹൈദരാബാദിനെ ഐടി സിറ്റിയാക്കി മാറ്റിയ നായിഡു ആന്ധ്രയെ വ്യാവസായിക ഭൂപടത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലാണ്.
ഇന്ത്യയുടെ ആയുധനിര്‍മ്മാണ രംഗത്തെ അഭിമാനമായ പൊതുമേഖലാ സ്ഥാപനമായ എച്ച് എഎല്ലിനെ വരെ ആന്ധ്രയിലേക്ക് കൊണ്ടുവരാനുള്ള സജീവശ്രമത്തിലാണ് ചന്ദ്രബാബു നായിഡു. പുത്തന്‍ തലമുറ യുദ്ധവിമാനങ്ങള്‍ വരെ നിര്‍മ്മിക്കുന്ന എച്ച് എഎല്‍ യൂണിറ്റാണ് അദ്ദേഹത്തിന്റെ മനസ്സില്‍. ഇതിനായി 10000 ഏക്കര്‍ ഭൂമി അദ്ദേഹം നീക്കിവെച്ചിരിക്കുകയുമാണ്.
ആന്ധ്ര. ഇതിനായി. തൊഴിൽ ചട്ടങ്ങളിൽ മാറ്റം വരുത്തും. രണ്ട് ലക്ഷ്യമാണ് ഇതിന് പിന്നില്‍. ഒന്ന് നിക്ഷേപങ്ങൾ ആകർഷിക്കല്‍. രണ്ടാമത്, ബിസിനസ് ചെയ്യല്‍ എളുപ്പമാക്കല്‍ (ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സ് ). അഞ്ച് മണിക്കൂർ ജോലി ചെയ്താൽ ഒരു മണിക്കൂർ വിശ്രമം എന്നത് ആറ് മണിക്കൂർ ജോലി ചെയ്താൽ 1 മണിക്കൂർ എന്ന് മാറ്റുമെന്നും സർക്കാർ അറിയിച്ചു.
ചട്ടം മാറ്റാനുള്ള നിർദേശത്തിന് സംസ്ഥാനമന്ത്രിസഭ അംഗീകാരം നൽകി. സ്ത്രീകൾക്ക് അനുകൂലമായ രീതിയിൽ രാത്രികാല ഷിഫ്റ്റുകളിൽ ഇളവ് നൽകുന്നത് ആലോചിക്കുമെന്നും സർക്കാർ അറിയിച്ചു. കൂടുതൽ ജോലി ചെയ്താൽ കൂടുതൽ സമ്പാദിക്കാമെന്ന് മന്ത്രിസഭാ തീരുമാനം വിശദീകരിച്ച് മന്ത്രി കെ പാർഥസാരഥി രംഗത്തെത്തി.തൊഴിലാളികൾക്കും നിക്ഷേപകർക്കും അനുകൂലമാക്കുന്നതിനായി തൊഴിൽ നിയമങ്ങൾ ഭേദഗതി ചെയ്യാൻ തീരുമാനിച്ചതായി ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് (ഐ ആൻഡ് പിആർ) മന്ത്രി കെ പാർത്ഥസാരഥി പറഞ്ഞു.
ഈ തൊഴിൽ നിയമ ഭേദഗതികൾ കാരണം, ഫാക്ടറികളിലെ നിക്ഷേപകർ ആന്ധ്രയിലേക്ക് വരുമെന്ന് പാർത്ഥസാരഥി പറഞ്ഞു.”തൊഴിൽ നിയമങ്ങൾ തൊഴിലാളികൾക്ക് അനുകൂലമായിരിക്കും. നിക്ഷേപകര്‍ കൂടുതലായി നിക്ഷേപിക്കാൻ വരും. ആഗോളവൽക്കരണം എല്ലാ സംസ്ഥാനങ്ങളിലും നടക്കുന്നു. ആഗോള നിയമങ്ങൾ നടപ്പിലാക്കുന്നതിനാണ് ഈ ഭേദഗതികൾ കൊണ്ടുവന്നത്”-പാർത്ഥസാരഥി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: