ന്യൂദല്‍ഹി: ഇന്ത്യാപാക് യുദ്ധ സാഹചര്യത്തില്‍ അപൂര്‍വ്വ ധാതുക്കള്‍ നല്‍കാതെ ഇന്ത്യയെ മുട്ടുകുത്തിക്കാന്‍ ചൈന. പാകിസ്ഥാന്റെ കയ്യിലുള്ള ചൈനയുടെ യുദ്ധവിമാനങ്ങളും വ്യോമപ്രതിരോധ സംവിധാനങ്ങളും ഡ്രോണുകളും റോക്കറ്റുകളും തകര്‍ത്തത് ചൈനയ്‌ക്ക് വലിയ നാണക്കേടാണുണ്ടാക്കിയത്. ഇന്ത്യയുടെ ബ്രഹ്മോസ് ഉള്‍പ്പെടെയുള്ള മിസൈല്‍ പവറും ചൈന കൊണ്ടറിഞ്ഞതാണ്. ഇതോടെ മിസൈല്‍ ബ്ലേഡുകള്‍ ഉണ്ടാക്കാന്‍ ചൈന നല്‍കുന്ന റെയര്‍ എര്‍ത്ത് മാഗ്നെറ്റ് ഉപയോഗിക്കരുതെന്ന വ്യവസ്ഥ മുന്നോട്ട് വെച്ചിരിക്കുകയാണ് ചൈന. ഇത് ഇന്ത്യയുടെ മിസൈല്‍ രംഗത്തെ കുതിപ്പിന് തന്നെ തടസ്സമാകുമോ എന്ന ആശങ്കയുണ്ട്. മാത്രമല്ല ഇന്ത്യയുടെ വൈദ്യുതവാഹനരംഗത്തെ കുതിപ്പിനും മൊബൈല്‍ ഫോണ്‍ നിര്‍മ്മാണകുതിപ്പിനും ഇത് തടസ്സമാകും.
ഇന്ത്യയ്‌ക്ക് റെയര്‍ എര്‍ത്ത് മാഗ്നെറ്റ് നല്‍കാന്‍ ചൈന മടിക്കുന്നതോടെ ഇന്ത്യന്‍ നയതന്ത്രപ്രതിനിധികളും വാഹനനിര്‍മ്മാതാക്കളും ചൈനയിലേക്ക് പോവുകയാണ്. ചൈനയുമായി സംഭാഷണം നടത്തി ഇതിന് ഒരു പോംവഴിയുണ്ടാക്കുകയാണ് ലക്ഷ്യം.
ഇതില്‍ നിന്നും പുറത്തുകടക്കാന്‍ ഇന്ത്യയുടെ സംഘം അടിയന്തരമായി ചൈനാസന്ദര്‍ശനത്തിനാണ്. ഇന്ത്യയ്‌ക്കും യുദ്ധജെറ്റും ഇലക്ട്രിക് വാഹനവും നിര്‍മ്മിക്കാന്‍ ഇതേ റെയര്‍ എര്‍ത്ത് മാഗ്നെറ്റ് ചൈനയില്‍ നിന്നും വരണം.
ഭൂമിയിലെ അപൂര്‍വ്വധാതു ശേഖരം കയ്യടക്കിവെച്ച് ചൈന ഇന്ത്യയെ മാത്രമല്ല, ലോകത്തെ മുഴുവന്‍ കാല്‍ക്കീഴിലാക്കിയിരിക്കുകയാണ്. യുദ്ധവിമാനങ്ങള്‍ മുതല്‍ മൊബൈല്‍ ഫോണ്‍ വരെ നിര്‍മ്മിക്കാന്‍ അത്യാവശ്യമായ റെയര്‍ എര്‍ത്ത് എന്ന് വിളിക്കുന്ന അപൂര്‍വ്വ ധാതുശേഖരത്തിന്റെ 70 ശതമാനവും ചൈനയുടെ കൈകളിലാണ്.
നിയോഡൈമിയം, ബോറോണ്‍, അയേണ്‍ എന്നീ റെയര്‍ എര്‍ത്ത് മൂലകങ്ങളില്‍ നിന്നും ഉണ്ടാക്കുന്നതാണ് റെയര്‍ എര്‍ത് മാഗ്നെറ്റ്. 2024-25ല്‍ ഇന്ത്യ 807 മെട്രിക് ടണ്‍ റെയര്‍ എര്‍ത്ത് മാഗ്നെറ്റാണ് ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്തത്. വൈദ്യുതികാറുകള്‍ ഉണ്ടാക്കാനും പ്രതിരോധആയുധങ്ങള്‍ ഉണ്ടാക്കാനും ഇത് അത്യാവശ്യമാണ്. ചൈന ഇത് യൂറോപ്പിന് നല്‍കാത്തതിനാല്‍ ബിഎംഡബ്ല്യു, മെഴ്സിഡെസ് കാര്‍ കമ്പനികളില്‍ നിര്‍മ്മാണം തടസ്സപ്പെട്ടിരുന്നു.
എന്നെങ്കിലും യുഎസ് ഉള്‍പ്പെടെയുള്ള പാശ്ചാത്യരാജ്യങ്ങളുമായി ശീതയുദ്ധമുണ്ടായാല്‍ ഈ അപൂര്‍വ്വ ധാതുശേഖരങ്ങള്‍ നല്‍കാതെ പിടിച്ചുവെയ്‌ക്കാം എന്നത് ചൈനയുടെ ചുവപ്പുകോട്ടയ്‌ക്കുള്ളില്‍ ഒരുക്കിവെച്ച യുദ്ധതന്ത്രമായിരിക്കണം. അത് ഇപ്പോഴാണ് പുറം ലോകം അറിഞ്ഞതെന്ന് മാത്രം.
ചൈനയ്‌ക്കെതിരെ 145 ശതമാനം ഇറക്കുമതി തീരുവ ചുമത്തിയ ട്രംപിന് അത് തൊണ്ട തൊടാതെ വിഴുങ്ങേണ്ടി വന്നതിന് പിന്നില്‍ ഈ ചൈനയുടെ ചാണക്യതന്ത്രമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: