ഓഖി ചുഴലിക്കാറ്റിന്റെ ആഘാതത്തില്‍ നിന്നു തീരദേശ സമൂഹത്തിന് ആശ്വാസമെന്നോണം അടിയന്തര സഹായ പദ്ധതികളും തുടര്‍ന്ന് അവരെ പുനരധിവസിപ്പിക്കുന്നതിനായി ഫിഷറീസ് വകുപ്പ് മുഖേന വിവിധ പദ്ധതികളും നടപ്പാക്കിയെന്ന പ്രഖ്യാപനം ഇടതു സര്‍ക്കാരിന്റെ വെറും വാചകമടിയെന്ന് വ്യക്തമായി. ഓഖിയില്‍ മരിച്ചതും കാണാതായതുമായ 143 മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ 20 ലക്ഷം രൂപ വീതം അനുവദിച്ചുനല്‍കിയതല്ലാതെ മറ്റൊന്നും നടന്നില്ല. 1,13,923 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് 2000 രൂപ വച്ച് അടിയന്തര ധനസഹായവും പരിക്കേറ്റ 219 മത്സ്യത്തൊഴിലാളികള്‍ക്ക് അടിയന്തര ചികിത്സാ ധനസഹായമായി മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് മുഖേന 10,68,000 രൂപയും അനുവദിച്ചു. പൂര്‍ണ്ണമായും വീടുനഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് പ്രതിമാസം 3000/ രൂപ വീതം ജില്ലാ കളക്്ടര്‍ മുഖേന വീട്ടുവാടക നല്‍കി. ഇതിനായി 26.64 ലക്ഷം രൂപ അനുവദിച്ചു. ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ദുരന്തത്തിനിടയായ വിഭാഗത്തിന് സമാശ്വാസമെന്നോണം മത്സ്യത്തൊഴിലാളി യുവാക്കളില്‍ നിന്ന് 178 പേരെ കോസ്റ്റല്‍ പോലീസ് സ്റ്റേഷനുകളില്‍ ഗാര്‍ഡുമാരായി നിയമിച്ചതായി പറയുന്നു.
ഓഖി ബാധിതരുടെ വായ്പ എഴുതി തള്ളുന്നതുമായി ബന്ധപ്പെട്ട് 2019 ഒക്ടോബര്‍ 15ന് നല്‍കിയ ഉത്തരവ് പ്രകാരം പലിശയും പിഴപ്പലിശയും പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും 2017 നവംബര്‍ 28ന് ശേഷം അടയ്‌ക്കാന്‍ ബാക്കിയുള്ള മുതലിന്റെ 60 ശതമാനം ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ നല്‍കുമെന്നും ബാക്കി 40 ശതമാനം ബാങ്ക് എഴുതിത്തള്ളുമെന്നും പറഞ്ഞിരുന്നു. നിലവില്‍, ഓഖി ദുരന്തത്തില്‍ മരണപ്പെട്ടവരുടെയും കാണാതായവരുടെയും പലവിധ വായ്പകള്‍ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചു ജില്ലാ കളക്ടര്‍ തിരുവനന്തപുരം മുഖേന തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് ലീഡ് ബാങ്കിന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് പറയുന്നു. പക്ഷേ, അതൊന്നും ഫലപ്രദമായിട്ടില്ലെന്നാണ് പരാതി. മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്‌ക്കും കടല്‍ രക്ഷാ പ്രവര്‍ത്തനത്തിനുമായി നിരവധി ക്രമീകരണങ്ങളാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്നാണ് ഭാഷ്യം. എന്നാല്‍ വാക്കും പ്രവര്‍ത്തിയും തമ്മില്‍ ഒരു യോജിപ്പുമില്ല. ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി നാവിക് ഉപകരണങ്ങള്‍ നല്‍കുന്നതിന് 1593 ലക്ഷം രൂപ അനുവദിച്ചിരുന്നതായി പറയുന്നുണ്ടെങ്കിലും അതും ഫലപ്രദമായിട്ടില്ല. 229.5 ലക്ഷം രൂപ ചെലവഴിച്ച് 1550 നാവിക് ഉപകരണങ്ങള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് വിതരണം ചെയ്യുന്നതിനായി കെല്‍ട്രോണില്‍ നിന്നു വാങ്ങിയതുമാത്രമാണ് എടുത്തുപറയത്തക്ക പുരോഗതി. കടല്‍ അപകടങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ജീവന്‍ നഷ്ടമാകുന്നത് തുടര്‍ക്കഥയാകുമ്പോഴും രക്ഷാ പ്രവര്‍ത്തനത്തിന് സ്ഥിരം സംവിധാനമില്ല. ഓഖി ദുരന്തത്തിന് ശേഷം ബജറ്റില്‍ പ്രഖ്യാപിച്ച 2000 കോടി കടലാസില്‍ ഒതുങ്ങി എന്നതാണ് സത്യം.
2018 ലെ ബജറ്റില്‍ അന്നത്തെ ധനമന്ത്രി തോമസ് ഐസക് 2000 കോടിരൂപയുടെ പാക്കേജ് പ്രഖ്യാപിച്ചുകൊണ്ട് പറഞ്ഞത്, മത്സ്യബന്ധന ഗ്രാമങ്ങളിലും മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ക്കും മുന്നറിയിപ്പുകളും അടിയന്തരസഹായവും എത്തിക്കുന്നതിനുള്ള സംവിധാനം എത്രയും പെട്ടെന്ന് സൃഷ്ടിക്കും എന്നായിരുന്നു. എന്നാല്‍ വിശദമായ പദ്ധതിരേഖപോലും ഇനിയും പൂര്‍ണമായിട്ടില്ല. അതിനുശേഷം ഏഴ് ബജറ്റുകള്‍ കടന്നു പോയെങ്കിലും മത്സ്യത്തൊഴിലാളികളുടെ ജീവന്‍ പൊലിയുന്നത് നിത്യസംഭവമായി തുടരുന്നു. ഇതിനിടയിലും വിദേശ സഹായം സ്വീകരിക്കാന്‍ കേന്ദ്രം അനുവദിക്കുന്നില്ല എന്ന പരാതി കേരളം പാടിക്കൊണ്ടിരിക്കുകയാണ്. കേരളം കടംവാങ്ങുന്നതില്‍ ഏറെ പിറകിലാണെന്നും കേന്ദ്രം കടംവാങ്ങിക്കൂട്ടുകയാണെന്നുമുള്ള ആരോപണത്തില്‍ അഭിരമിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. അതേസമയം കടംവാങ്ങി കീശവീര്‍പ്പിക്കുന്ന പതിവുശൈലിയോട് വിടപറഞ്ഞിട്ട് പതിറ്റാണ്ടുകള്‍ പിന്നിട്ടകഥ വിസ്മരിക്കുകയും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: