ന്യൂദൽഹി: പാകിസ്ഥാൻ സ്പോൺസർ ചെയ്യുന്ന ഭീകരതയ്‌ക്കെതിരായ ശക്തമായ നയതന്ത്ര നടപടിയുടെ ഭാഗമായി, അന്താരാഷ്‌ട്ര വേദികളിൽ വിശദീകരിക്കാൻ രൂപീകരിച്ച സർവ്വകക്ഷി പ്രതിനിധി സംഘാംഗങ്ങളെ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. എല്ലാ രൂപങ്ങളിലുമുള്ള ഭീകരതയെ ചെറുക്കുന്നതിനുള്ള ഇന്ത്യയുടെ ദേശീയ സമവായവും ദൃഢമായ സമീപനവും ഉയർത്തിക്കാട്ടുക എന്നതാണ് ഈ ദൗത്യത്തിന്റെ ലക്ഷ്യം.
ഭീകരതയ്‌ക്കെതിരെ ഒരു വിട്ടുവീഴ്ചയുമില്ല എന്ന രാജ്യത്തിന്റെ ശക്തമായ സന്ദേശം പ്രതിനിധികൾ ലോകത്തിന് മുന്നിൽ എത്തിക്കും. ശശി തരൂർ(കോൺഗ്രസ്), രവിശങ്കർ പ്രസാദ് (ബി.ജെ.പി), സഞ്ജയ് കുമാർ ഝാ (ജെ.ഡി.യു), ശ്രീ ബൈജയന്ത് പാണ്ഡ (ബി.ജെ.പി), കനിമൊഴി കരുണാനിധി (ഡിഎംകെ), സുപ്രിയ സുലെ (എൻസിപി) ശ്രീകാന്ത് ഏകനാഥ് ഷിൻഡെ (ശിവസേന) എന്നിവരാണ് അംഗങ്ങൾ.
ഈ മാസം 22നാണ് സംഘം പര്യടനം നടത്തുക. പാകിസ്ഥാനിൽ നിന്ന് തുടർച്ചയായി ഉണ്ടാകുന്ന ഭീകരതയുടെ പശ്ചാത്തലത്തിൽ ‘ഓപ്പറേഷൻ സിന്ദൂറി’ന്റെ ആവശ്യകതയും പ്രത്യാഘാതങ്ങളും സംബന്ധിച്ച ഇന്ത്യയുടെ കാഴ്ചപ്പാട് പ്രതിനിധി സംഘം സന്ദർശിക്കുന്ന രാജ്യങ്ങളിലെ സർക്കാരുകൾ, നയതന്ത്രജ്ഞർ, മാധ്യമങ്ങൾ എന്നിവരോട് വിശദീകരിക്കും.
പാക് പ്രകോപനങ്ങൾ, ഓപ്പറേഷൻ സിന്ദൂറിന്റെ ആവശ്യകത, അതിന്റെ ലക്ഷ്യങ്ങൾ (ഭീകരരുടെ ഒളിത്താവളങ്ങൾ മാത്രം ലക്ഷ്യമിട്ടത്), കൂടുതൽ ഭീകരാക്രമണങ്ങൾ ഉണ്ടായാൽ ഭാവിയിൽ സമാനമായ നടപടികൾ ഉണ്ടാകാനുള്ള സാധ്യത, ഭീകരത വളർത്തുന്നതിലും അതിന്റെ ആഗോള പ്രത്യാഘാതങ്ങളിലും പാകിസ്ഥാനുള്ള പങ്ക് എന്നിവയെല്ലാം സംഘം വ്യക്തമാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: