ന്യൂദൽഹി : പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരരുടെ ഗൂഢാലോചന പൊളിച്ചുകൊണ്ട് പഞ്ചാബ് പോലീസ് സ്ഫോടകവസ്തുക്കളും ആയുധങ്ങളും കണ്ടെടുത്തു. സംസ്ഥാന സ്പെഷ്യൽ ഓപ്പറേഷൻ സെല്ലും കേന്ദ്ര സർക്കാരിന്റെ രഹസ്യാന്വേഷണ ഏജൻസിയും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് സ്ഫോടകവസ്തുക്കൾ കണ്ടെടുത്തത്.
പാകിസ്ഥാൻ ഭീകരർ ഇന്ത്യയിലേക്ക് സ്ഫോടകവസ്തുക്കൾ അയച്ചതായി സ്റ്റേറ്റ് സ്പെഷ്യൽ ഓപ്പറേഷൻസ് സെല്ലിലെ അമൃത്സർ സംഘത്തിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് സ്പെഷ്യൽ സെൽ സംഘം ടിബ്ബ നംഗൽ, കൂളർ റോഡ് എസ്ബിഎസ് നഗറിലെ വനങ്ങളിൽ പ്രത്യേക ഓപ്പറേഷൻ നടത്തിയത്. ഇവിടെ നിന്ന് രണ്ട് ആർപിജികൾ, രണ്ട് ഐഇഡികൾ, അഞ്ച് പി -86 ഹാൻഡ് ഗ്രനേഡുകൾ, ഒരു വയർലെസ് കമ്മ്യൂണിക്കേഷൻ സെറ്റ് എന്നിവ കണ്ടെടുത്തു.
പഞ്ചാബിലെ വിവിധ ജില്ലകളിൽ പഹൽഗാം പോലുള്ള ഭീകരാക്രമണങ്ങൾ നടത്തുന്നതിനായി പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐ പഞ്ചാബിലെ വിവിധ ജില്ലകളിൽ സ്ലീപ്പർ സെല്ലുകൾ സജീവമാക്കുന്നുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. നിലവിൽ സ്പെഷ്യൽ സെൽ സംഘം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഐഎസ്ഐയുമായി ബന്ധപ്പെട്ട സ്ലീപ്പർ സെല്ലുകൾ എവിടെയാണ് ഒളിച്ചിരിക്കുന്നതെന്നും അവർ എന്തെല്ലാം കുറ്റകൃത്യങ്ങൾ ചെയ്യാൻ പദ്ധതിയിടുന്നുവെന്നും കണ്ടെത്താൻ കൂടുതൽ അന്വേഷണം നടത്തിവരികയാണ്. പഞ്ചാബ് ഡിജിപി ഗൗരവ് യാദവ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം എക്സിലൂടെയാണ് ഈ വിവരം നൽകിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: