കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കുവേണ്ടി ആശയപ്രചാരണം എഴുത്തിലൂടെയും കാര്‍ട്ടൂണുകളിലൂടെയും നടത്തിയിരുന്ന കാലത്തുനിന്ന് ലോകപ്രസിദ്ധ കാര്‍ട്ടൂണിസ്റ്റും എഴുത്തുകാരനും ചിന്തകനുമായി മാറിയ ഒ.വി. വിജയന്, അദ്ദേഹത്തിന് ദല്‍ഹിയില്‍ ശങ്കേഴ്സ് വീക്ലിയില് കാര്‍ട്ടൂണിസ്റ്റായി ജോലി കിട്ടിയ കാലത്തെ ചില സംഭവങ്ങള്‍ ഓര്‍മ്മിച്ചെഴുതിയിട്ടുണ്ട്. മലയാളിയായിരുന്ന ശങ്കറിന്റെ കാര്‍ട്ടൂണും കാര്‍ട്ടൂണ്‍ വീക്ലിയും വിശ്വപ്രസിദ്ധമായിരുന്നു. മലയാളി എന്നുള്ള പരിഗണനയില്‍ അല്ല വിജയന് അവിടെ ജോലി ലഭിച്ചത്; പ്രതിഭകൊണ്ടായിരുന്നു. ഒ.വി. വിജയന്റെ ചിന്തകളുടെ വളര്‍ച്ചയും വഴിത്തിരിവുമായി മാറി ആ സംഭവം. കേരളത്തില്‍നിന്നുള്ള, കൃത്യകാലത്തുതന്നെയുള്ള മോചനം. അതല്ലെങ്കില്‍ വിജയനും ഒരു എം.എന്‍. വിജയനോ, സച്ചിദാനന്ദനോ, സുനില്‍.പി.ഇളയിടമോ ഒക്കെയായി സിപിഎമ്മിന്റെ കൊടിക്കീഴില്‍ ദാരുണമായി നരകിച്ച് ഒടുങ്ങിയേനെ.
1999 ല്‍ എഴുതിയ ‘ലാല്‍ സലാം’ എന്ന ലേഖനത്തിലും മറ്റുമായി ദല്‍ഹിക്കു പോയ കാലവും അവിടെ ചെന്ന ആദ്യകാലവുമൊക്ക വിവരിക്കുന്നുണ്ട്. വിജയന് കമ്മ്യൂണിസ്റ്റ് വിശ്വാസത്തിന്റെ പരിമിതി ബോധ്യപ്പെട്ട് അതൊക്കെ പരസ്യമായി വിളിച്ചുപറഞ്ഞ കാലം ആയിരുന്നു അത്. ദല്‍ഹിക്കു പോകുന്ന വിവരം പറയാന്‍, അന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പത്രമായ ദേശാഭിമാനിയിലെ തൊഴിലാളിയെന്ന നിലയില്‍ പാര്‍ട്ടി നേതാക്കളെ കണ്ട് വിവരം ധരിപ്പിക്കാന്‍ പോയ അനുഭവം പറയുന്നുണ്ട് വിജയന്. എകെജിയുടെ അതിമാന്യമായ പെരുമാറ്റവും ഇഎംഎസ്സിന്റെ അതിനിന്ദ്യമായ പ്രതികരണവും ആ വിവരങ്ങളിലൂടെ വായനക്കാര്‍ക്ക് തിരിച്ചറിയാം. വാഴ്ത്തപ്പെട്ട, വാഴ്ത്തപ്പെടുന്ന വ്യക്തികളുടെ യഥാര്‍ത്ഥ മുഖംമോടിയും മുഖംമൂടിയും ആ വരികള്‍ക്കിടയില്‍ ഒളിഞ്ഞുകിടക്കുന്നു. ഒരു കമ്മ്യൂണിസ്റ്റ് നേതാവ്, ദല്‍ഹിയില്‍ പീപ്പിള്‍സ് പബ്ലിഷിങ് ഹൗസിലെ (പിപിഎച്ച്- കമ്മ്യൂണിസ്റ്റ് പ്രചാരണത്തിനുള്ള ഒരു കേന്ദ്രമായിരുന്നു അത് 1947 മുതല്‍) പ്രമുഖ ബുദ്ധിജീവിയായിരുന്ന സഖാവ് ടി.കെ.എന്‍. മേനോനെ കാണണമെന്നും സമ്പര്ക്കത്തിലാകണമെന്നും നിര്‍ദ്ദേശിച്ചു. പിപിഎച്ച് വാസ്തവത്തില്‍ നെഹ്റുവിന്റെ ‘സന്തതി’യാണ്. 1946 ല്‍ മലയാളിയായിരുന്ന കെ.പി.എസ്. മേനോനെ നെഹ്റു ചൈനയില്‍ ഭാരത അംബാസഡര്‍ ആക്കി. ചൈനയില്‍ ഇരുന്ന് റഷ്യയുമായി മികച്ച ബന്ധത്തിന് മേനോനെ നെഹ്റു വിനിയോഗിച്ചു. നെഹ്റു എഴുതിയ, റഷ്യയുമായി മികച്ച ബന്ധത്തിന് താല്പര്യം പ്രകടിപ്പിച്ചുള്ള കത്ത്, റഷ്യന്‍ വിദേശകാര്യമന്ത്രിയായിരുന്ന വ്യാഷേസ്ലാവ് മൊലോട്ടോവിന് മേനോന് കൈമാറി. തുടര്‍ന്ന് ഭാരതത്തില്‍ റഷ്യ ‘സ്ഥാപിച്ച അവരുടേതായ സംവിധാന’ങ്ങളില്‍ മുഖ്യമായിരുന്നു പിപിഎച്ച്. അവിടെനിന്നാണ് കേരളത്തില്‍ ഉള്‍പ്പെടെ വിദ്യാര്‍ത്ഥികള്‍ക്ക് പുസ്തകവും പലചരക്കു കടകളില്‍ പഞ്ചസാരയും പൊതിയാന്‍ ഉള്‍പ്പെടെ ടണ്‍കണക്കിന് സോവ്യറ്റ് സാഹിത്യക്കടലാസുകള് കുമിഞ്ഞുകൂടിയത്. കെ.പി.എസ്. മേനോന്റെ പിപിഎച്ചിലെ തുടര്‍സാന്നിധ്യമായിരുന്നു
ടി.കെ.എന്‍. മേനോന്. ഒരുകാലത്ത് ദല്‍ഹിയില്‍ ‘മേനോന്’മാരും ‘പിള്ള’മാരും ‘നായന്മാരും’ ആയിരുന്നു സര്‍ക്കാര്‍/സ്വകാര്യ മേഖലയിലെ ജോലിക്കാരില്‍ അധികവും. അത് മഞ്ഞപ്പിത്തം (മെനഞ്ചൈറ്റിസ്) വ്യാപകരോഗമായിരിക്കെ അതിനെ ‘മേനോന്ചൈറ്റിസ്’ എന്നും മേനോന് വ്യാപനത്തെ ‘മെനഞ്ചൈറ്റിസ്’ എന്നും പലരും ഫലിതം പറയുമായിരുന്നു. ഫയലുകള്‍ അവിടെയും ഇവിടെയും തട്ടിക്കളിക്കുന്നുവെന്ന ആക്ഷേപത്തിന് ‘പില്ലര്‍ ടു പോസ്റ്റ്’ എന്ന ഇംഗ്ലീഷ് പ്രയോഗത്തെ പരിഷ്കരിച്ച് പാരഡിയാക്കി ‘പിള്ളൈ ടു പോസ്റ്റ്’ എന്നും പറയുമായിരുന്നു. അതല്ല ഫലിതം. ഒ.വി. വിജയന് എഴുതിയ ഫലിതമാണ് ‘ഫലിച്ച’ ഫലിതം. ബുദ്ധിജീവിയായ മേനോനെ കാണാന്‍ പോകുമ്പോള്‍ അത്യാധുനിക കാലത്തെ ‘കുഞ്ചന്‍ നമ്പ്യാരാ’യിരുന്ന, വികെഎന്‍ എന്ന പത്രപ്രവര്‍ത്തകനും സാഹിത്യകാരനുമായിരുന്ന തിരുവില്വാമലക്കാരനും വിജയന്റെ ഒപ്പം ഉണ്ടായിരുന്നു. ടി.കെ.എന്‍. മേനോന്, അന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കര്‍ഷകനേതാവായി വളര്‍ന്നുകൊണ്ടിരുന്ന, പില്ക്കാലത്ത് സിപിഎമ്മിന്റെ ജനറല്‍ സെക്രട്ടറിയായി ഏറ്റവും നീണ്ട കാലം പ്രവര്‍ത്തിച്ച, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ കോണ്‍ഗ്രസിനൊപ്പം കൂട്ടിക്കെട്ടിയ, ആദ്യമായി പാര്‍ട്ടിയെ കേന്ദ്രഭരണത്തിന്റെ ഭാഗമാക്കിയ, അതേസമയം സിപിഎം നേതാവ് ജ്യോതിബസുവിന് ‘പ്രധാനമന്ത്രിസ്ഥാനം’ തട്ടിക്കളഞ്ഞ ഹര്‍കിഷന്‍ സിങ് സുര്‍ജിത്തിനെ ‘പ്രതി’ചേര്‍ത്ത് പറഞ്ഞ ഫലിതമാണ് വിജയന് വിവരിക്കുന്നത്. വിജയന് എഴുതുന്നു: ”സഖാവ് സുര്‍ജിത്ത് മോസ്കോയില്‍. ക്രെംലിനു മുന്പില് കുത്തിയിരിപ്പ് സത്യഗ്രഹമാണ്. കൂട്ടത്തില്‍ നിരാഹാരവും. മിനിമം ഡിമാന്‍ഡ് ലളിതം. സോവ്യറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നീക്കം ചെയ്യാന്‍ ഉദ്ദേശിക്കുന്ന സ്റ്റാലിന്റെ മൃതദേഹത്തെ എനിക്ക് വിട്ടുതരണം. പഞ്ചാബിലേക്ക് കൊണ്ടുവന്ന് പ്രതിഷ്ഠിക്കാന്‍.” (അന്ധനും അകലങ്ങള്‍ കാണുന്നവനും, ഒ.വി. വിജയന്, പേജ് 193).
ഈ ആറു വാക്യത്തില്‍ പതിയിരിക്കുന്ന ഫലിതം തുറന്നിടുന്ന ചിന്താലോകം വിശാലമാണ്. ഇന്നും, ഈ ലേഖനം എഴുതുമ്പോഴും മാത്രമല്ല, കമ്മ്യൂണിസം എന്ന വാക്ക് കാലഹരണപ്പെട്ട് പോകുന്നവരെ പ്രസക്തമായ ഫലിതം. കാലാതിവര്‍ത്തിയായ ആ ഫലിതം എഴുതിവച്ചുതന്നു എന്നിടത്താണ് ഒ.വി. വിജയന് ‘അകലങ്ങള്‍ കാണുന്നവനാ’കുന്നത്. പരമോന്നത നേതാവായിരുന്ന സുര്‍ജിത്തിന്റെയും ആയുധം എന്തായിരുന്നു?- സമരവും സത്യഗ്രഹവും നിരാഹാരവും. ആവശ്യങ്ങളോ? അതിവൈകാരികവും തികച്ചും യുക്തിരഹിതവും സ്വപ്നസാമ്രാജ്യത്തിലേക്ക് വേണ്ടി മാത്രമുള്ളതും! അത് നാട്ടില്‍, പഞ്ചാബില്‍, റഷ്യ കുഴികുത്തിയെടുത്ത് ഉപേക്ഷിക്കുന്ന, പൊളിച്ചുകളയുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തലതൊട്ടപ്പന്മാരില് ഒരാളായിരുന്നു ജോസഫ് സ്റ്റാലിന്റെ ശവകുടീരത്തില്‍നിന്ന് ആ ജഡം (ക്രൂരതയുടെ പ്രതീകമായ, ജനാധിപത്യത്തിന്റെ മാത്രമല്ല, മാനവികയുടെതന്നെ അന്തകനായ സ്റ്റാലിന്റെ ജഡം) പഞ്ചാബില്‍ കൊണ്ടുവന്ന് ‘പ്രതിഷ്ഠിക്കാന്‍’ അന്ന് സിപിഎം നേതാവ് സുര്‍ജിത്തിന്റെ സമരം. വിജയന് എഴുതിയ വാക്ക് ശ്രദ്ധിക്കണം: ‘പ്രതിഷ്ഠിക്കാന്‍!’ എന്നാണ്. ഇന്നത്തെയും എന്നത്തേയും കമ്മ്യൂണിസ്റ്റ് കോപ്രായങ്ങളെക്കുറിച്ചുള്ള വിമര്‍ശനത്തിന്റെ ‘പ്രാണപ്രതിഷ്ഠയല്ലേ’ വിജയന് 1999 ല്‍ നടത്തിയത്. ചിന്തിക്കാനും ചിരിക്കാനും ഏറെയുള്ള വക. (നിശ്ചയമായും ആ വിവരണത്തിലെ വാക്യം ടി.കെ.എന്‍. മേനോന്റേതായിരിക്കില്ല, വിജയന്റേതാകും; ഘടനയും ശൈലിയും അത് വ്യക്തമാക്കുന്നുണ്ട്.)
2001 ല്‍ ‘അവസാനത്തെ വര്‍ഗ്ഗസമരം’ എന്ന ലേഖനത്തില്‍ വിജയന് എഴുതി: ”ഒരു കമ്മ്യൂണിസ്റ്റുകാരന്റെ ജീവിതത്തിലെ നിര്‍ണ്ണായകമായ നാളുകളിലൂടെ കടന്നുപോവുകയാണ്, ഈ സഹസ്രാബ്ദത്തിന്റെ ഒന്നാം നൂറ്റാണ്ട്. സത്യമിതാണ്. മാര്‍ക്സിസവും അതിന്റെ പ്രയോഗശാസ്ത്രവും പരാജയപ്പെട്ടിരിക്കുന്നു. ഈ പരാജയമാകട്ടെ ശരാശരി നിരീക്ഷകന്മാര് കണ്ടറിഞ്ഞിട്ടുള്ളതും എടുത്തുപറഞ്ഞിട്ടുള്ളതുമാണ്.”കേരളത്തിലെ സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം നടത്തുന്ന ആശാവര്‍ക്കര്‍മാരോ പിഎസ്സി റാങ്ക് ഹോള്‍ഡര്‍മാരോ ഈ ‘വിജയവാക്യം’ അവരുടെ സമരങ്ങളിലെ പ്ലക്കാര്ഡിലൊന്നും എഴുതിവച്ചു കണ്ടില്ല. അതിന് കാരണം, ഈ വാക്യങ്ങള്‍ കേരളത്തിലാകെ, അല്ല ഭാരതത്തിലാകെ, അതുമല്ല, ലോകത്താകെ ചുമരെഴുത്തായിത്തീര്ന്നതുകൊണ്ടാണോ എന്നറിയില്ല. ആശാവര്‍ക്കര്‍മാരുടെ സമരത്തോടും റാങ്ക്ലിസ്റ്റുകാരുടെ സമരത്തോടുമുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും അവരുള്‍പ്പെട്ട മുന്നണികളുടെയും അവരുടെ തൊഴിലാളി സംഘടനകളുടെയും അവര്‍ നയിക്കുന്ന സര്‍ക്കാരിന്റെയും മനോഭാവവും നിലപാടും ആരെയും അമ്പരിപ്പിക്കുന്നതാണ്. ‘സ്റ്റാലിന്റെ ജഡം ഏറ്റുവാങ്ങി പ്രതിഷ്ഠിക്കാന്‍’ അടക്കം സമരവും നിരാഹാരവും നടത്തുന്നതാണ് സംഘടനയുടെ ആദര്‍ശമെന്ന് പഠിപ്പിച്ചവരില്നിന്ന് കണ്ടും കേട്ടും വളര്‍ന്ന ആശാ വര്‍ക്കര്‍മാരുടെ പ്രത്യാശയാണ് തകര്‍ന്നുകിടക്കുന്നത്. തൊഴിലിന് കൂലി പരമാവധിയാക്കാന്‍ സമരം നടത്തി കേരളത്തിന്റെ കാര്‍ഷിക മേഖലയുടെ അടിത്തറ തകര്‍ത്തവരാണ് ഇന്ന് നിത്യാന്നത്തിന് തികയാത്ത ശമ്പളത്തില്‍ വര്‍ധനവ് ചോദിക്കുന്ന ആശമാരെ ‘സ്റ്റാലിന് മീശ” ചുരുട്ടി പേടിപ്പിക്കുന്നത്. അധികമീശ വച്ച സ്റ്റാലിനും അര്ധമീശ വച്ച ഹിറ്റ്ലറിനും ഇടയിലെ ഈ കോമാളിത്തത്തെ പതിറ്റാണ്ടുകള്‍ മുമ്പ് കവി ചങ്ങമ്പുഴ ‘പാടുന്ന പിശാച്’ എന്ന കൃതിയില്‍ ”പഞ്ഞിക്കിട്ടി”ട്ടുണ്ട്. ആശാ സമരക്കാരോട് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ തൊഴിലാളി വര്‍ഗ്ഗ സംഘടനയായ സിഐടിയുവിന്റെ നേതാവ് പ്രതികരിച്ചത് വര്‍ഗ്ഗ സിദ്ധാന്തത്തിന്റെ ‘ലോകമാതൃക’യാണ്: ”ഇത് ഞങ്ങള്‍, സിഐടിയു, നടത്തുന്ന സമരമല്ല. ഞങ്ങളുടെ സമരം ഇങ്ങനെയല്ല. (ഇത് എന്റെ ഗര്‍ഭമല്ല എന്ന് സിനിമയിലെ കഥാപാത്രം പറയുന്നതുപോലെ!) ഞങ്ങള്‍ സമരം നടത്തിയിട്ടുണ്ട്. സമരം പിന്‍വലിച്ചിട്ടുണ്ട്. പിന്നീട് ശക്തമായി തുടങ്ങിവച്ചിട്ടുണ്ട്. ഈ സമരത്തില്‍ ഞങ്ങളെ ക്ഷണിച്ചിട്ടില്ല, കൂടിയാലോചിച്ചിട്ടില്ല.” ”സര്‍വരാജ്യത്തൊഴിലാളികളേ സംഘടിക്കുവിന്‍” എന്നായിരുന്നില്ലേ കമ്മ്യൂണിസ്റ്റ് മുദ്രാവാക്യം. ”എങ്ങുമനുഷ്യന് ചങ്ങല കൈകളില്‍, അങ്ങെന് കൈയുകള് നൊന്തീടുകയായ്’ എന്നായിരുന്നില്ലേ കവികള്‍ അത് പാടിപ്പുകഴ്ത്തിയത്. ”നഷ്ടപ്പെടുവാന്‍ ഇല്ലൊന്നും ഈ കൈവിലങ്ങുകള്‍ അല്ലാതെ” എന്നായിരുന്നില്ലേ മുദ്രാവാക്യം! പക്ഷേ ഇപ്പോള്‍ അങ്ങനെയൊന്നുമല്ലാതായി. ‘തീയില്‍ കുരുത്ത’ എസ്എഫ്ഐക്ക് വിദ്യാഭ്യാസ മേഖലയില്‍ മിണ്ടാട്ടമില്ല. തൊഴില്‍ മേഖലയില്‍ സിഐടിയുവിന് കൈ ഉയരുന്നില്ല, കൊടിതാഴ്ത്തി നില്‍പ്പാണ്. ഇടക്ക് അദ്ധ്യാപക സംഘടനകള്‍ തൊഴില്‍ വേതന അവകാശബോധമെല്ലാം മറന്നു. സര്‍ക്കാര്‍ ജീവനക്കാരുടെ ഇടതുപക്ഷത്തിന് അവകാശനിഷേധത്തില്‍ പ്രതികരിക്കാനാവില്ല. എന്തൊരു പരിവര്‍ത്തനം. അന്ത്യപാദത്തിലാണ് ഇപ്പോള്‍ ആ പാര്‍ട്ടിയുടെ ഹംസഗാനം. വായ്ത്താരി പക്ഷേ ഫലിതപ്രധാനമാണ്; കുഞ്ചന്‍ നമ്പ്യാരുടെ വരികളാണ് സാഹിത്യം. തുള്ളലിന്റെ താളവും ഈണവുമാണതിന്. അതിങ്ങനെ:
”ചന്ദ്ര ബിംബമെടുത്തെനിക്കൊരു/ ചാണയാക്കി ഉരയ്ക്കണം/
സൂര്യബിംബമെടുത്തെനിക്കൊരു /ചൂണ്ടലാക്കി വളയ്ക്കണം
ഭൂമിയാകെ എടുത്തെനിക്കൊരു /പൊട്ടുതൊട്ടു നടക്കണം…” ആര്‍ത്തിമൂത്ത് പ്രാന്തായവന്റെ അവസ്ഥ.
പിന്കുറിപ്പ്:
സുപ്രീം കോടതിയുടെ ചില പരാമര്‍ശങ്ങള്‍ക്കെതിരേ ഉപരാഷ്ട്രപതിയടെ പ്രതികരണം വിവാദമാക്കി ചിലര്‍. സുപ്രീംകോടതിയുടെ ഔന്നത്യം ബഹുജനങ്ങള്ക്കാണ് കൂടുതല്‍ ബോധ്യമാകുന്നതെന്ന് സാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: