തിരുവനന്തപുരം : തകരാറിലായ ബ്രെത്ത് അനലൈസര്‍ ഉപയോഗിച്ച് പരിശോധിച്ചതിനെ തുടര്‍ന്ന് മദ്യപിച്ചെന്ന് കണ്ടെത്തിയ പാലോട് പേരയം റൂട്ടിലെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ ജയപ്രകാശിന്റെ വൈദ്യപരിശോധനാ ഫലം നെഗറ്റീവ്.ജയപ്രകാശ് മദ്യപിച്ചിട്ടില്ലെന്ന് പരിശോധനയില്‍ സ്ഥിരീകരിച്ചു. ശനിയാഴ്ച മുതല്‍ ഇയാള്‍ക്ക് ജോലിയില്‍ പ്രവേശിക്കാം.
മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താന്‍ നടത്തിയ ബ്രെത്ത് അനലൈസര്‍ പരിശോധനയിലായിരുന്നു ജയപ്രകാശ് ഊതിയപ്പോള്‍ സിഗ്‌നല്‍ കാണിച്ചത്. ഇതോടെ ഡ്യൂട്ടിയില്‍ നിന്ന് ഇയാളെ മാറ്റി നിര്‍ത്തി.
എന്നാല്‍ ജീവിതത്തില്‍ ഇതുവരെയും മദ്യപിച്ചിട്ടില്ലെന്ന് വ്യക്തമാക്കി ജയപ്രകാശ് രംഗത്തെത്തി. കഴിഞ്ഞ രണ്ട് ആഴ്ചയായി മെഷീന്‍ തകരാറിലാണെന്നും ചെയ്യാത്ത കുറ്റത്തിന് പീഡിപ്പിക്കുന്നെന്നും ആരോപിച്ചു. തകരാറിലായ മെഷീന്‍ മാറ്റിവെക്കണമെന്ന ആവശ്യം അംഗീകരിച്ചില്ല.ഒരിക്കല്‍കൂടി പരിശോധന നടത്തണമെന്ന് പറഞ്ഞിട്ട് അതിനും തയാറായില്ലെന്ന് ജയപ്രകാശ് പറഞ്ഞു.
ജോലിയില്‍ നിന്ന് മാറ്റിനിര്‍ത്തിയതോടെ താന്‍ മദ്യപിച്ചോ എന്നറിയാന്‍ വൈദ്യ പരിശോധന നടത്തണം എന്നാവശ്യപ്പെട്ട് പാലോട് പൊലീസ് സ്റ്റേഷനില്‍ ജയപ്രകാശ് പരാതി നല്‍കി. പിന്നാലെ ഭാര്യക്കും രണ്ടു മക്കള്‍ക്കും ഒപ്പം കെഎസ്ആര്‍ടിസി ഡിപ്പോയിലെത്തി പ്രതിഷേധം നടത്തി. അന്വേഷണം ആവശ്യപ്പെട്ട് ഡിപ്പോയില്‍ പായ വിരിച്ച് ഉപവാസം അനുഷ്ഠിച്ചായിരുന്നു പ്രതിഷേധം നടത്തിയത്.
കഴിഞ്ഞ തവണ ഹോമിയോ മരുന്ന് കഴിച്ച കോഴിക്കോട് ഡിപ്പോയിലെ ഡ്രൈവര്‍ ബ്രെത്ത് അനലൈസര്‍ പരിശോധനയില്‍ പോസിറ്റീവ് ആയത് ഏറെ വിവാദമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: