മുംബൈ : മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജി നഗർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന മുഗൾ അക്രമണകാരി ഔറംഗസേബിന്റെ ശവകുടീരം പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയിൽ ഒരു പൊതുതാൽപ്പര്യ ഹർജി ഫയൽ ചെയ്തു. ഔറംഗസേബിന്റെ ശവകുടീരം ദേശീയ സ്മാരകങ്ങളുടെ പട്ടികയിൽ നിന്ന് നീക്കം ചെയ്യാൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയോട് (എഎസ്ഐ) നിർദ്ദേശിക്കണമെന്ന് ആക്ടിവിസ്റ്റ് കേതൻ തിരോദ്കർ സമർപ്പിച്ച ഹർജിയിൽ കോടതിയോട് ആവശ്യപ്പെട്ടു.
1958 ലെ എഎസ്ഐ നിയമത്തിലെ സെക്ഷൻ 3 യുമായി ഈ സ്ഥലം പൊരുത്തപ്പെടുന്നില്ലെന്ന് ഹർജിയിൽ വാദിക്കുന്നു. ഇതിനു പുറമെ ഔറംഗസേബിന്റെ മക്കളിൽ ഒരാളായ ഹൈദരാബാദിലെ ഒന്നാം നിസാം ആസാഫ് ജാ ഒന്നാമന്റെയും അദ്ദേഹത്തിന്റെ മകൻ നാസിർ ജംഗിന്റെയും ശവകുടീരങ്ങൾ സമീപത്തുണ്ട്. ഈ ശവകുടീരങ്ങൾ പൊളിച്ചുമാറ്റണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.
ഹർജിയിൽ നിരവധി പ്രധാന കാര്യങ്ങളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഔറംഗസേബിന്റെ ഭരണകാലം ഇന്ത്യൻ ചരിത്രത്തിലെ ഒരു കറുത്ത പേജാണ്. ഈ കാലയളവിൽ ഹിന്ദു സ്ത്രീകൾക്കെതിരെ അതിക്രമങ്ങൾ നടന്നു, ഹിന്ദു ക്ഷേത്രങ്ങൾ നശിപ്പിക്കപ്പെട്ടുവെന്നും ഹർജിയിലുണ്ട്.
കൂടാതെ ഭാവിതലമുറയ്ക്ക് ഈ ശവകുടീരത്തിൽ നിന്ന് അവകാശപ്പെടാനോ പഠിക്കാനോ ഒന്നുമില്ല. അതിനാൽ ചരിത്രപരമായ പൈതൃക കെട്ടിടങ്ങളുടെയോ ദേശീയ സ്മാരകങ്ങളുടെയോ പട്ടികയിൽ നിന്ന് ഈ ശവകുടീരം ഒഴിവാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.
ഇതിനു പുറമെ ഔറംഗസേബ് ഉൾപ്പെടെയുള്ള ഈ വ്യക്തികൾക്ക് ഇന്ത്യൻ ചരിത്രത്തിൽ ദേശീയ പ്രാധാന്യമില്ല, ഇന്ത്യൻ സമൂഹത്തിൽ കാര്യമായ സ്വാധീനം ചെലുത്തിയിട്ടുമില്ലെന്നും ഹർജിയിൽ വ്യക്തമാക്കുന്നുണ്ട്. അതേ സമയം കോടതി യഥാസമയം ഹർജി പരിഗണിക്കുമെന്ന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: