തിരുവനന്തപുരം: ആശമാരുടെ സമരവുമായി ബന്ധപ്പെട്ട് നടത്തിയ ദല്‍ഹി യാത്രയ്ക്ക് പിന്നാലെ മാധ്യമങ്ങള്ക്കെതിരേ രൂക്ഷവിമര്‍ശനവുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വ്യാഴാഴ്ച കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നദ്ദയെ കാണുമെന്ന് താന്‍ ആരോടും പറഞ്ഞിട്ടെന്ന് മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
ഒരാഴ്ചയ്ക്കുള്ളില്‍ നേരിട്ട് കേന്ദ്ര ആരോഗ്യമന്ത്രിയെ കാണുമെന്നാണ് നേരത്തെ തന്നെ പറഞ്ഞിട്ടുള്ളത്. ബുധനാഴ്ച അപ്പോയിന്റ്മെന്റ് ലഭിച്ചില്ലെങ്കില്‍ അദ്ദേഹത്തിന് സൗകര്യം എപ്പോഴാണെന്ന് അറിയിച്ചാല്‍ അപ്പോള്‍ വന്ന് കാണും എന്നാണ് പറഞ്ഞത്.
ഇതാദ്യമായല്ല ആശമാരുടെ വിഷയത്തില്‍ താന്‍ കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയെ കാണുന്നതെന്നും ആറ് മാസം മുമ്പും താന്‍ കേന്ദ്ര മന്ത്രിയുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര ആരോഗ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയും, ക്യൂബയുമായുള്ള ചര്‍ച്ചയുമായിരുന്നു ദല്‍ഹി യാത്രയുടെ രണ്ട് ലക്ഷ്യങ്ങള്‍. അത് താന്‍ തന്നെ വിശദീകരിച്ചിട്ടുണ്ടെന്നും മന്ത്രി അവകാശപ്പെട്ടു.
അതേസമയം ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ വാദം തള്ളി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കൂടിക്കാഴ്ചക്ക് അനുമതി തേടി കത്ത് ലഭിച്ചത് ബുധനാഴ്ച രാത്രിയെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്. കേരള ഹൗസ് റസിഡൻ്റ് കമ്മീഷണറുടെ അപേക്ഷയാണ് കേന്ദ്ര ആരോഗ്യമന്ത്രിയുടെ ഓഫീസിലെത്തിയത്. ഈ അപേക്ഷ ചൊവ്വാഴ്ച രാത്രി തന്നെ നൽകിയെന്നാണ് ആരോഗ്യ മന്ത്രി വീണാ ജോർജ് ഇന്നലെ പ്രതികരിച്ചത്. പാർലമെൻറ് സമ്മേളനം നടക്കുന്നതിനാൽ കൂടിക്കാഴ്ചക്ക് ഉടൻ അനുമതി നൽകിയേക്കില്ലെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: