ചണ്ഡീഗഢ്: കർഷക സമരത്തിന് പിന്നിൽ ആം ആദ്മി ആണെന്ന് ആരോപണങ്ങൾ നിലനിൽക്കെ പഞ്ചാബ് സർക്കാരിനെതിരെ തിരിഞ്ഞ് കർഷക സമരക്കാർ. വിവിധ ആവശ്യങ്ങളുന്നയിച്ച് സംയുക്ത കിസാൻ മോർച്ച(എസ്.കെ.എം.)യുടെ നേതൃത്വത്തിൽ ചണ്ഡീഗഢിൽ നടത്താനിരുന്ന വൻ പ്രതിഷേധം തടഞ്ഞ് പോലീസ്. ധർണയ്ക്കായി ചണ്ഡീഗഢിലേക്ക് പോകാനുള്ള കർഷകരുടെ നീക്കവും അധികൃതർ തടഞ്ഞു.
കർഷകരുടെ ട്രാക്ടറുകളും മറ്റ് വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു.പഞ്ചാബിലുടനീളം ബാരിക്കേഡുകളും ചെക്പോസ്റ്റുകളും സ്ഥാപിച്ചിട്ടുണ്ട്. ചണ്ഡീഗഢിലേക്കുള്ള എല്ലാ പ്രവേശനകവാടങ്ങളിലും സുരക്ഷ ശക്തമാക്കി. കർഷകരും സർക്കാരും തമ്മിൽ നടത്തിയ യോഗം പുരോഗമിക്കുന്നതിനിടെ മുഖ്യമന്ത്രി ഭഗവന്ത് സിങ് മൻ പാതിവഴിയിൽ ഇറങ്ങിപ്പോയതാണ് കാര്യങ്ങൾ വഷളാക്കിയത്.
ഇതോടെ, ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി അറസ്റ്റ് കൈവരിക്കാൻ കർഷകർ തീരുമാനിച്ചാൽ സംസ്ഥാനത്തെ ജയിലുകൾ മതിയാകാതെ വരുമെന്ന മുന്നറിയിപ്പുമായി സംയുക്ത കിസാൻ മോർച്ച രംഗത്തെത്തി. പ്രതിഷേധമോ പ്രക്ഷോഭമോ പൊതുശല്യത്തിനോ അസൗകര്യത്തിനോ ഇടയാക്കരുതെന്ന് നേരത്തെ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
ഇതിന് പിന്നാലെയാണ് ഇപ്പോഴത്തെ പോലീസ് നടപടി. 30-ലധികം കർഷക സംഘടനകളുടെ കൂട്ടായ്മയായ എസ്.കെ.എം. മാർച്ച് അഞ്ചുമുതൽ ചണ്ഡീഗഢിൽ ധർണയ്ക്ക് ആഹ്വാനം ചെയ്തിരുന്നു. എന്നാൽ, കർഷകരെ ചണ്ഡിഗഢിലേക്ക് പോകാൻ അനുവദിക്കില്ലെന്ന് പോലീസും സർക്കാരും നിലപാടെടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: