കോട്ടയം: വന്യജീവി ആക്രമണത്തിന് ഇരയാകുന്നവർക്കു 10 ലക്ഷം രൂപ വരെ നഷ്ടപരിഹാരത്തിന് നിയമ വ്യവസ്ഥയുണ്ടെങ്കിലും അത് തങ്ങളുടെ ഔദാര്യമാണെന്ന് വരുത്തി തീർക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുകയും കർഷകരെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നതായി ബിജെപി മധ്യമേഖല പ്രസിഡൻ്റ് എൻ. ഹരി ആരോപിച്ചു. അർഹമായ നഷ്ടപരിഹാരം നേടിയെടുക്കാൻ പാവപ്പെട്ട കുടുംബങ്ങളെ തെരുവിൽ ഇറക്കുന്ന കൊടും വഞ്ചനയാണ് സംസ്ഥാന ഭരണകൂടം ചെയ്യുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ കേരളം കണ്ടത് ഇത്തരത്തിലുള്ള പ്രഹസന സമരങ്ങളാണ്. വളർത്തു മൃഗങ്ങൾ അല്ലാതെ ഇഴ ജന്തു ഉൾപ്പെടെ ആക്രമിച്ചാൽ പോലും നഷ്ടപരിഹാരം നൽകാൻ നിലവിൽ തന്നെനിയമത്തിന്റെ പിൻബലമുണ്ട്. എന്നാൽ ഇത് ബോധപൂർവ്വം മറച്ചുവെച്ച് വന്യജീവി ആക്രമണം ഉണ്ടായാൽ ഭരണ പ്രതിപക്ഷ കക്ഷികളുടെ നേതൃത്വത്തിൽ ആക്രമണത്തിനിരയായ പാവപ്പെട്ട കുടുംബങ്ങളെ കബളിപ്പിച്ച് സമര രംഗത്തേക്ക് നിർബന്ധപൂർവ്വം കൊണ്ടുവരുകയാണ് ചെയ്യുന്നത്. നഷ്ടപരിഹാരം സമ്മർദത്തിലൂടെ നേടിയെടുത്തതായി പ്രതീതി സൃഷ്ടിച്ച് രാഷ്ട്രീയനേട്ടം കൊയ്യുകയാണ് ഇതിൻറെ ആത്യന്തിക ലക്ഷ്യം. കഴിഞ്ഞ ദിവസങ്ങളിൽ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ട കുടുംബങ്ങളെ ഇങ്ങനെ പ്രതിഷേധ സമരത്തിലേക്ക് വലിച്ചിഴക്കുന്ന സങ്കടകരമായ കാഴ്ച കേരളം കണ്ടു.
സമരം സംഘടിപ്പിച്ച ശേഷം നഷ്ടപരിഹാര വിതരണത്തിനായി മന്ത്രിമാർ ഉൾപ്പെടെ രംഗത്ത് വരുന്നത് പതിവ് കാഴ്ചയാണ്. പാവപ്പെട്ട ജനങ്ങളെ കബളിപ്പിക്കുന്ന ഇത്തരം വഞ്ചന സമരങ്ങളുടെ പൊള്ളത്തരം കേരളം തിരിച്ചറിയണം. ഇതിനായി പണം കണ്ടെത്താൻ സംസ്ഥാന സർക്കാർ വനപരിപാലനത്തിനും സംരക്ഷണത്തിനും ആയി കേന്ദ്രസർക്കാർ സഹായം വക മാറ്റി ചെലവഴിക്കുന്നതായി സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: