പാലക്കാട്: പാലക്കാട് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. പാലക്കാട് ഉപ്പുംപാടത്ത് ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് ദാരുണമായ സംഭവം. ഉപ്പുംപാടത്ത് താമസിക്കുന്ന ചന്ദ്രികയാണ് മരിച്ചത്.
സ്വയം കുത്തി ഗുരുതരമായി പരിക്കേറ്റ ഭര്‍ത്താവ് രാജനെ തൃശൂര്‍ മെഡിക്കൽ കോളേജിലേക്ക് മാറ്റി. തോലന്നൂര്‍ സ്വദേശികളായ ഇവര്‍ രണ്ടാഴ്ചയായി ഉപ്പുംപാടത്ത് വാടകയ്‌ക്ക് താമസിച്ചുവരുകയാണ്. വീട്ടിനകത്ത് വെച്ച് പരസ്പരം വഴക്കിട്ടതിനിടെ രാജൻ ചന്ദ്രികയെ കത്തികൊണ്ട് കുത്തുകയായിരുന്നു. ഇതിനുശേഷം രാജൻ സ്വയം കുത്തിപരിക്കേൽപ്പിക്കുകയായിരുന്നുവെന്നാണ് വിവരം.
താഴത്തെ നിലയിലാണ് ഇവര്‍ പരസ്പരം വഴക്കിട്ടത്. ശബ്ദം കേട്ട് മുകളിലത്തെ നിലയിൽ നിന്ന് താഴേ എത്തിയ മകളാണ് അമ്മയും അച്ഛനും ചോരയിൽ കുളിച്ചുകിടക്കുന്നത് കണ്ടത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ചന്ദ്രികയെ രക്ഷിക്കാനായില്ല. ചന്ദ്രികയുടെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേ മോര്‍ച്ചറിയിലേക്ക് മാറ്റി.
കുടുംബ വഴക്കിനെ തുടര്‍ന്ന് രാജൻ പലപ്പോഴായി ഭാര്യയെ പരിക്കേൽപ്പിച്ചിരുന്നു. രാജന് മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇതിന് മുമ്പും ചന്ദ്രികയെ ആക്രമിച്ചിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞു. ഒന്നര വർഷം മുമ്പ് രാജൻ ആത്മഹത്യയ്‌ക്ക് ശ്രമിച്ചിരുന്നതായി സുഹൃത്തുക്കൾ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: