കൊച്ചി:നെടുമ്പാശേരി വിമാനത്താവളത്തില്‍ മാലിന്യക്കുഴിയില്‍ വീണ് രാജസ്ഥാന് ദമ്പതികളുടെ മൂന്ന് വയസുളള മകന് മരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. വെളളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം.
ജയ്പൂരില്‍ നിന്ന് കൊച്ചിയില്‍ വിമാനമിറങ്ങിയ രാജസ്ഥാന് ദമ്പതികളുടെ ഇളയകുട്ടി റിതാന്‍ രാജുവാണ് മരിച്ചത്. മുന്നറിയിപ്പ് ഇല്ലാത്തതും മാലിന്യ കുഴി തുറന്ന് കിടന്നതും അപകട കാരണമായി.
ഉച്ചയ്ക്ക് 12.30 ഓടെ മാതാപിതാക്കള്‍ സമീപത്തെ കഫേയില്‍ ഭക്ഷണം കഴിക്കാന്‍ കയറിയപ്പോഴാണ് അപകടം നടന്നത്. ഈ സമയം മൂത്ത കുട്ടിക്ക് ഒപ്പം പുറത്ത് നിന്നും കളിക്കുകയായിരുന്ന ഇളയകുട്ടി.ഇതിനിടെ മാലിന്യം നിറഞ്ഞ കുഴിയിലേക്ക് വീഴുകയായിരുന്നു.
നാല് അടി താഴ്ചയുള്ള കുഴിയില്‍ 10 മിനിറ്റോളം കുട്ടി കിടന്നതിന് ശേഷമാണ് രക്ഷിതാക്കള്‍ കുട്ടിയെ കാണാനില്ലെന്ന വിവരമറിയുന്നത്. കുട്ടിയെ കാണാതെ പരിഭ്രാന്തരായി പൊലീസിനെ വിവരം അറിയിച്ചു.വിമാനത്താവള അധികൃതര്‍ സിസിടിവി പരിശോധിച്ചപ്പോഴാണ് കുട്ടി കുഴിയില്‍ വീണെന്ന് വ്യക്തമായത്. പുറത്തെടുത്ത് കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന് രക്ഷിക്കാനായില്ല.
അതേസമയം, കുട്ടിയുടെ മരണത്തില്‍ അനുശോചിച്ചും സംഭവത്തില്‍ വിശദീകരണം നല്‍കിയും സിയാല്‍ വാര്‍ത്തക്കുറിപ്പ് ഇറക്കി.നടവഴിയില്‍ അല്ല അപകടം നടന്നതെന്നും പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ലാത്ത സ്ഥലത്താണ് അപകടം ഉണ്ടായത് എന്നുമാണ് വാര്ത്തക്കുറിപ്പിലുളളത്.എന്നാല്‍ ആര്‍ക്കും കയറി ചെല്ലാവുന്ന പുല്‍ത്തകിടിയിലാണ് അപകടം നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: