കൊച്ചി∙ മുൻ ഇന്ത്യൻ താരം എസ്. ശ്രീശാന്തിന് കാരണം കാണിക്കൽ നോട്ടിസ് നൽകിയ സംഭവത്തിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) വിശദീകരണവുമായി രംഗത്ത് വന്നു. സഞ്ജു സാംസണിനെ പിന്തുണച്ചതിനല്ല, ശ്രീശാന്ത് കെസിഎയ്ക്കെതിരെ അപകീർത്തികരമായ പ്രസ്താവനകൾ നടത്തിയതിനെ തുടർന്നാണ് അദ്ദേഹത്തിന് കാരണം കാണിക്കൽ നോട്ടിസ് നൽകിയതെന്ന് കെസിഎ പറഞ്ഞു.
കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) ഫ്രാഞ്ചൈസി ടീമിന്റെ സഹ ഉടമയായ ശ്രീശാന്ത്, കെസിഎയ്ക്കെതിരെ അപകീർത്തികരമായ പ്രസ്താവനകൾ നടത്തിയതിനെ ‘കരാർ ലംഘനം’ എന്ന് കെസിഎ വിശദീകരിച്ചു.
ശ്രീശാന്തിന്റെ ആരോപണങ്ങൾക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച കെസിഎ, അദ്ദേഹത്തിന്റെ വാതുവയ്പ്പ് കേസിനെ ഓർക്കുവാനും, കോടതി ക്രിമിനൽ കേസ് റദ്ദാക്കിയാലും വാതുവയ്പ്പ് വിഷയത്തിൽ അദ്ദേഹത്തിന് കുറ്റവിമുക്തിയില്ലെന്ന് ചൂണ്ടിക്കാട്ടി.
ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശ്രീശാന്തിന് കെസിഎ വീണ്ടും കളിക്കാൻ അവസരം നൽകിയിട്ടുണ്ടെന്ന കാര്യവും കെസിഎ പ്രതിപാദിച്ചു. വാതുവയ്പ്പിൽ പെട്ട താരങ്ങൾക്ക് മറ്റ് ഏതെങ്കിലും ക്രിക്കറ്റ് അസോസിയേഷനുകൾ ഇത്തരം അവസരങ്ങൾ നൽകിയിട്ടുണ്ടോ, എന്ന് കെസിഎ ചോദിച്ചു.
കേരള ക്രിക്കറ്റ് അസോസിയേഷന്റെ വാര്‍ത്താക്കുറിപ്പ്
കേരള ക്രിക്കറ്റ് അസോസിഷൻ ശ്രീശാന്തിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയത് സഞ്ജുവിനെ പിന്തുണച്ചതിനല്ല, അസ്സോസിയേഷനെതിരെ തെറ്റായതും അപകീർത്തിപരവുമായ പ്രസ്താവന നടത്തിയതിനാണ്.
കേരള ക്രിക്കറ്റ് ലീഗ് ഫ്രാഞ്ചൈസി ടീമിന്റെ സഹ ഉടമയായ ശ്രീശാന്ത് കേരള ക്രിക്കറ്റ് അസോസിയേഷനെത്തിരെ അപകീർത്തികരമായി കാര്യങ്ങൾ പറഞ്ഞത് കരാർ ലംഘനമാണ്.കേരള ക്രിക്കറ്റ് അസ്സോസിയേഷൻ താരങ്ങളെ എന്നും സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചുവന്നിട്ടുള്ളത്. ഇന്ത്യൻ ക്രിക്കറ്റിന്റെ കറുത്ത അദ്ധ്യായമായിരുന്ന വാതുവെപ്പിൽ ആരോപണം നേരിട്ട് ശ്രീശാന്ത് ജയിലിൽ കഴിയുന്ന സമയത്തും അസോസിഷൻ ഭാരവാഹികൾ അദ്ദേഹത്തെ സന്ദർശിക്കുകയും പിന്തുണ നൽകുകയും ചെയ്തിരുന്നു. എന്നാൽ വാതുവെയ്പ്പിൽ ആരോപണം ശരിയാണെന്നു കണ്ടെത്തിയതോടെയാണ് ബിസിസിഐ ആജീവനത വിലക്ക് ഏർപ്പെടുത്തിയത്. പിന്നീട് ആജീവനത വിലക്ക് ബിസിസിഐ ഓംബുഡ്സ്മാൻ ഏഴു വർഷമായി കുറക്കുകയായിരുന്നു. കോടതി ക്രിമിനൽ കേസ് റദ്ദ് ചെയ്തെകിലും വാതുവെപ്പ് വിഷയത്തിൽ കുറ്റവിമുക്തനായിട്ടില്ല എന്നത് വാസ്തവമാണ്. അത്തരത്തിൽ ഉള്ള ശ്രീശാന്ത് കേരള ക്രിക്കറ്റ് അസോസിഷന്റെ കളിക്കാരുടെ സംരക്ഷണം ഏറ്റെടുക്കേണ്ടതില്ല.
ശിക്ഷ കാലാവധി പൂർത്തിയാക്കിയ ശ്രീശാന്തിന് രഞ്ജി ട്രോഫി ഉൾപ്പടെ ഉള്ള മത്സങ്ങളിൽ KCA വീണ്ടും അവസരങ്ങൾ നല്‍കിയത് അസോസിയേഷന്റെ സംരക്ഷകനിലപാടുകൊണ്ടുമാത്രമാണ്. വാതുവെപ്പിൽ ഉൾപ്പെട്ട മറ്റുതാരങ്ങളോട് അവരുടെ അസോസിയേഷനുകൾ ഇങ്ങനെ അനുകൂലസമീപനമാണോ എടുത്തത് എന്നത് അന്വേഷിച്ചാൽ അറിയാവുന്നതാണ്.
ശ്രീശാന്ത് കേരള ക്ക്രിക്കറ്റ് ലീഗിന്റെ കമന്ററി പറയുന്ന വേളയിൽ അസ്സോസിയേഷൻ കളിക്കാർക്ക് വേണ്ടി ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് വാനോളം പുകഴ്ത്തിയിരുന്നു.
സഞ്ജു സാംസണ് ശേഷം ഇന്ത്യൻ ടീമിൽ ആര് വന്നു എന്ന് ശ്രീശാന്തിന്റെ ചോദ്യം അപഹാസ്യമാണ്. സജ്ന സജീവന്, മിന്നുമണി, ആശ ശോഭന എന്നീ സീനിയര്‍ ദേശീയ താരങ്ങളെ കൂടാതെ വനിതാ ഇന്ത്യൻ അണ്ടർ 19 വേൾഡ് കപ്പ് ജേതാക്കളുടെ ടീമിൽ ജോഷിത വി.ജെ, അണ്ടർ 19 ടീമില്‍ നജ്ല CMC, പുരുഷ അണ്ടർ 19 ഏഷ്യാകപ്പ് ടീമില്‍ മുഹമ്മദ് ഇനാൻ എന്നിവർ സ്ഥാനം കണ്ടെത്തിയത് ശ്രീശാന്ത് അറിയാത്തത് കേരളക്രിക്കറ്റിനെ കുറിച്ചുള്ള അറിവില്ലായിമയായി കാണുന്നു.
അച്ചടലംഘനം ആര് നടത്തിയാലും അനുവദിക്കാൻ സാധിക്കില്ല. അസ്സോസിയേഷനെതിരെ കളവായ കാര്യങ്ങൾ പറഞ്ഞു അപകീത്തിഉണ്ടാക്കിയാൽ മുഖം നോക്കാതെ നടപടി എടുക്കുക്കുന്നതുമാണ്.
ഓഫീസ് ഓഫ് സെക്രട്ടറി
കേരള ക്രിക്കറ്റ് അസോസിയേഷൻ
പ്രതികരിക്കാൻ ഇവിടെ എഴുതുക: