ന്യൂദല്‍ഹി: കേരളത്തിന് റെയില്‍ വികസനത്തിനായി 3042 കോടി രൂപ ബഡ്ജറ്റില്‍ നീക്കച്ചന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്.യുപിഎ കാലത്തേക്കാള്‍ എട്ട് ഇരട്ടി അധികമാണിതെന്ന് മന്ത്രി പറഞ്ഞു. 35 റെയില്‍വേ സ്റ്റേഷനുകള്‍ നവീകരിക്കുന്നു. നിലവില്‍ ഉള്ള രണ്ട് വന്ദേ ഭാരത് ട്രെയിനുകള്‍ക്ക് മികച്ച പ്രതികരണം ലഭിക്കുന്നു എന്നും റെയില്‍വേ മന്ത്രി പറഞ്ഞു.
കേരളത്തിനായി നിലമ്പൂര്‍ നഞ്ചന്‍കോട് പദ്ധതി നടത്തിപ്പിലാണ്. വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ഉടന്‍ എത്തും. കേരളത്തിലേക്ക് കൂടുതല്‍ ട്രെയിനുകള്‍ എത്തിക്കുന്നത് പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു. ശബരി റെയില്‍വേ പാത യുടെ കാര്യത്തില്‍ ത്രികക്ഷി കരാറില്‍ ഏര്‍പെടാന്‍ സംസ്ഥാനത്തോട് ആവശ്യപ്പെട്ടിരുന്നെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ മറുപടി ലഭിച്ചിട്ടില്ലെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു.
കേരളത്തിന് 2009 മുതല്‍ 2014 വരെ യുപിഎ സര്‍ക്കാരിന്റെ കാലത്ത് ശരാശരി 372 കോടി രൂപ മാത്രമാണ് നീക്കിവച്ചതെന്ന് ചൂണ്ടിക്കാട്ടിയ അശ്വിനി വൈഷ്ണവ് മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം 125 കിലോമീറ്റര്‍ പാത നിര്‍മിച്ചതായും 493 കിലോമീറ്റര്‍ വൈദ്യുതീകരിച്ചതായും പറഞ്ഞു. സംസ്ഥാനത്തെ പാത പൂര്‍ണമായും വൈദ്യുതീകരിച്ചെന്നും അദ്ദേഹം അറിയിച്ചു.
കേരളത്തിലെ 35 സ്റ്റേഷനുകള്‍ അമൃത് സ്റ്റേഷനുകളായി വികസിപ്പിക്കുന്നതിന് 2560 കോടി രൂപ ചെലവഴിച്ചു.ആലപ്പുഴ, അങ്ങാടിപ്പുറം, അങ്കമാലി ഫോര്‍ കാലടി, ചാലക്കുടി, ചങ്ങനാശ്ശേരി, ചെങ്ങന്നൂര്‍, എറണാകുളം, എറണാകുളം ടൗണ്‍, ഏറ്റുമാനൂര്‍, ഫറോക്ക്, ഗുരുവായൂര്‍, കണ്ണൂര്‍, കാസര്‍കോട്, കായംകുളം, കൊല്ലം, കോഴിക്കോട് മെയിന്‍ (കാലിക്കറ്റ്), കുറ്റിപ്പുറം, മാവേലിക്കര, നെയ്യാറ്റിന്‍കര, നിലമ്പൂര്‍ റോഡ്, ഒറ്റപ്പാലം, പരപ്പനങ്ങാടി, പയ്യന്നൂര്‍, പുനലൂര്‍, ഷൊര്‍ണൂര്‍ , തലശ്ശേരി, തിരുവനന്തപുരം, തൃശൂര്‍, തിരൂര്‍, തിരുവല്ല, തൃപ്പൂണിത്തുറ, വടകര, വര്‍ക്കല, വടക്കാഞ്ചേരി തുടങ്ങിയ സ്റ്റേഷനുകളാണ് അമൃത് സ്റ്റേഷനുകളായി വികസിപ്പിക്കുന്നത്.കേരളത്തെ പാത ഇരട്ടിപ്പിക്കല്‍, കൂടുതല്‍ വന്ദേ ഭാരത് എന്നീ വിവരങ്ങളെക്കുറിച്ച് ഡിവിഷണല്‍ മാനേജര്‍മാര്‍ വ്യക്തമാക്കും എന്ന് റെയില്‍വേ മന്ത്രി പറഞ്ഞു.
2014 ന് ശേഷം 114 റെയില്‍ ഫ്ലൈ ഓവറുകളും പാലങ്ങളും അടിപ്പാതകളും നിര്‍മിച്ചു. 51 ലിഫ്റ്റും 33 എസ്കലേറ്ററുകളും സ്ഥാപിച്ചു. 120 സ്റ്റേഷനുകളില്‍ വൈ ഫൈ സംവിധാനം ഏര്‍പ്പെടുത്തി.
റെയില്‍വെ സുരക്ഷയ്ക്കായി 1.16 ലക്ഷം കോടി രൂപ റെയില്‍ ബജറ്റില്‍ വകയിരുത്തിയതായി അശ്വിന് വൈഷ്ണവ് പറഞ്ഞു.മെച്ചപ്പെട്ട സേവനം നല്‍കുന്നതിനായി 50 നമോ ഭാരത് ട്രെയിനുകളും 200 വന്ദേ ഭാരത് ട്രെയിനുകളും ഓടിക്കും.റെയില്‍വെയില്‍ 15742 കോടി രൂപയുടെ വികസനം നടത്തി. പുതിയ 14000 അണ്‍റിസര്‍വര്‍ഡ് കോച്ചുകള്‍ നിര്‍മ്മിച്ചു. 100 കിലോമീറ്റര്‍ ദൂരത്തില്‍ നമോ ഭാരത് ട്രെയിനുകളുടെ ഷട്ടില്‍ സര്‍വീസാണ് റെയില്‍വെയില്‍ വരുന്ന പ്രധാന മാറ്റം.രാജ്യത്താകെ ഇത്തരത്തില്‍ 50 ട്രെയിനുകള്‍ കൊണ്ടുവരും. 200 പുതിയ വന്ദേ ഭാരത് ട്രെയിനുകളും 100 പുതിയ അമൃത് ഭാരത് ട്രെയിനുകളും കൊണ്ടുവരുമെന്നും അദ്ദേഹം ന്യൂദല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: