തളിപ്പറമ്പ്: തളിപ്പറമ്പ് എംഎല്‍എയും സിപിഎം സംസ്ഥാന സെക്രട്ടറിയുമായ എം.വി. ഗോവിന്ദന് നല്കിയ അപകീര്‍ത്തി കേസില്‍ സ്വപ്ന സുരേഷിന് ജാമ്യം. തളിപ്പറമ്പ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരായാണ് സ്വപ്ന ജാമ്യം എടുത്തത്.
പല തവണ ഹാജരാകാന്‍ സമന്‍സ് നല്‍കിയെങ്കിലും കേസില്‍ ഒന്നാം പ്രതിയായ സ്വപ്ന കോടതിയില്‍ ഹാജരായിരുന്നില്ല. കോടതി വാറന്റ് പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണ് ഹാജരായത്. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ ആരോപണങ്ങള്‍ പിന്‍വലിച്ചാല്‍ 30 കോടി രൂപ വിജേഷ് പിള്ള മുഖേന എം.വി. ഗോവിന്ദന് വാഗ്ദാനം ചെയ്തെന്നായിരുന്നു ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ സ്വപ്ന ആരോപിച്ചത്.
മുഖ്യമന്ത്രിക്കും തനിക്കും ഇത് അപകീര്‍ത്തി ഉണ്ടാക്കിയെന്ന് കാട്ടിയാണ് ഗോവിന്ദന് കോടതിയെ സമീപിച്ചത്. സ്വപ്നക്കെതിരെ സിപിഎം ഏരിയ സെക്രട്ടറി നല്കിയ പരാതിയിലും തളിപ്പറമ്പ് പോലീസ് കേസെടുത്തിരുന്നു. ഏരിയ സെക്രട്ടറി നല്കിയ കേസ് റദ്ദാക്കണമെന്ന സ്വപ്നയുടെ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: