കാബൂള്‍: കുറ്റവാളികളെന്ന് മുദ്രകുത്തി, സ്ത്രീകള്‍ ഉള്‍പ്പെടെ അറുപതിലധികം പേരെ പരസ്യമായി ചാട്ടവാറിനടിച്ച് ശിക്ഷ നടപ്പാക്കി താലിബാന്. അഫ്ഗാനിസ്ഥാനിലെ വടക്കന്‍ സാരി പുല് പ്രവിശ്യയിലാണ് സംഭവം.
സംഭവത്തെ ഐക്യരാഷ്ട്രസഭയുടെ, അഫ്ഗാനിലെ അസിസ്റ്റന്‍സ് മിഷന് (യുഎന്‍എഎംഎ) ശക്തമായി അപലപിച്ചു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. 63 പേര്‍ക്കെതിരെയാണ് താലിബാന് പ്രാകൃത രീതിയിലുള്ള ശിക്ഷാ നടപടി സ്വീകരിച്ചത്.
കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടന്നതെന്നും, ഇത്തരത്തിലുള്ള ശാരീരിക ശിക്ഷാ നടപടി അംഗീകരിക്കാനാകുന്നതല്ലെന്നും യുഎന്‍എഎംഎ പുറത്ത് വിട്ട പ്രസ്താവനയില്‍ പറയുന്നു. സ്വവര്‍ഗരതി, മോഷണം, വ്യഭിചാരം തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ചാണ് 14 സ്ത്രീകള്‍ ഉള്‍പ്പെടെ 63 പേര്‍ക്കെതിരെ ശിക്ഷ നടപ്പാക്കിയത്. പ്രദേശത്തെ ഒരു സ്പോര്‍ട്സ് സ്റ്റേഡിയത്തില്‍ വച്ച് പരസ്യമായിട്ടാണ് കുറ്റം ആരോപിക്കപ്പെട്ടവരെ ചാട്ടവാറിന് അടിച്ചത്. ശിക്ഷ നടപ്പാക്കിയെന്ന കാര്യം താലിബാന് സുപ്രീംകോടതിയും സ്ഥിരീകരിച്ചിട്ടുണ്ട്.
2021ല്‍ അധികാരത്തില്‍ എത്തിയതിന് പിന്നാലെ താലിബാന് പരസ്യ വധശിക്ഷ, ചാട്ടവാറടി, കല്ലേറ്, തുടങ്ങിയ ശിക്ഷാനടപടികള്‍ നടപ്പിലാക്കാന്‍ തുടങ്ങിയിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പും വ്യഭിചാര കുറ്റം ചുമത്തപ്പെട്ട് വടക്കന്‍ പെഞ്ച്ഷെറിലും ഒരു സ്ത്രീയേയും പുരുഷനേയും പരസ്യമായി ചാട്ടവാറിന് അടിച്ചു. ഈ വര്‍ഷം ആദ്യം പരസ്യ വധശിക്ഷ നടപ്പാക്കിയതും താലിബാനെതിരെ ആഗോളതലത്തില്‍ വിമര്‍ശനം ഉയരുന്നതിന് കാരണമായി. സ്റ്റേഡിയത്തില്‍ ആയിരക്കണക്കിന് ആളുകള്‍ നോക്കിനില്‍ക്കെ കുറ്റാരോപിതനെ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊല്ലപ്പെട്ടയാളുടെ സഹോദരനാണ് ശിക്ഷ നടപ്പാക്കിയത്. അധികാരം പിടിച്ചതിന് ശേഷം താലിബാന് നടപ്പാക്കുന്ന അഞ്ചാമത്തെ പൊതുവധശിക്ഷ ആയിരുന്നു ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: