നിങ്ങളുടെ ഈ സ്നേഹത്തിനും ആശീര്‍വാദത്തിനും ഞാന്‍ ഈ രാജ്യത്തെ മുഴുവന്‍ ജനങ്ങളോടും കടപ്പെട്ടിരിക്കുന്നു. ഈ പവിത്രമായ ദിവസത്തില്‍ ദേശീയ ജനാധിപത്യ സഖ്യത്തിന്റെ തുടര്‍ച്ചയായ മൂന്നാമത്തെ സര്‍ക്കാര്‍ രൂപീകരിക്കപ്പെടും എന്നത് നിശ്ചയിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു. നമ്മളെല്ലാവരും ജനങ്ങളോട് വളരെ കടപ്പെട്ടിരിക്കുന്നു. ഈ രാജ്യത്തെ ജനങ്ങള്‍ ഭാരതീയ ജനത പാര്‍ട്ടിയില്‍, ദേശീയ ജനാധിപത്യ മുന്നണിയില്‍ പൂര്‍ണ്ണമായ വിശ്വാസം രേഖപ്പെടുത്തിക്കഴിഞ്ഞു. ഈ വിജയം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിന്റെ വിജയമാണ്. ഇത് ഭാരതത്തിന്റെ ഭരണഘടനയിലുള്ള അചഞ്ചലമായ വിശ്വാസത്തിന്റെ വിജയമാണ്. ഇത് വികസിതഭാരതം എന്ന ലക്ഷ്യത്തിന്റെ വിജയമാണ്. ഇത് ‘സബ് കാ സാഥ്, സബ് കാ വികാസ്’ (എല്ലാവരോടും ഒരുമിച്ച്, എല്ലാവര്ക്കും വികസം) എന്ന മന്ത്രത്തിന്റെ വിജയം ആണ്. ഇത് 140 കോടി ഭാരതീയരുടെ വിജയം ആണ്.
ഞാന്‍ ഇന്ന് രാജ്യത്തെ തെരഞ്ഞെടുപ്പ് കമ്മീഷനേയും അഭിനന്ദിക്കുന്നു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയിലെ തെരഞ്ഞെടുപ്പ് നടപടികള്‍ അതിവിദഗ്ദ്ധമായാണ് തിരഞ്ഞെടുപ്പ് കമ്മീഷന് പൂര്‍ത്തിയാക്കിയത്. ഭാരതത്തിന്റെ ജനാധിപത്യത്തില്‍ ഈ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ശക്തിയും, കാര്യക്ഷമതയും വളരെ അധികം അഭിമാനമുള്ള വിഷയമാണ്. ഭാരതത്തിന്റെ യശസ്സ് വര്‍ദ്ധിപ്പിക്കുന്ന വിഷയമാണ്. ഭാരതത്തിന്റെ ജനാധിപത്യത്തിന്റെ ഈ മഹിമ ലോകത്തെ അറിയക്കണമെന്ന് ഞാന്‍ നിങ്ങള്‍ ഏവരോടും അഭ്യര്‍ത്ഥിക്കുന്നു. ഇപ്രാവശ്യവും ഭാരതത്തില്‍ വോട്ട് രേഖപ്പെടുത്തിയവരുടെ ആകെ എണ്ണം ലോകത്തിലെ അനേകം ജനാധിപത്യരാജ്യങ്ങളിലെ ആകെ ജനസംഖ്യയേക്കാള്‍ കൂടുതല്‍ ആണ്.
ജമ്മുകശ്മീരിലെ സമ്മതിദായകര്‍ ഈ തെരഞ്ഞെടുപ്പില്‍ മുന്‍പില്ലാത്തവിധം പങ്കെടുത്തുകൊണ്ട് പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. ഭാരതത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്ന ലോകം മുഴുവനുമുള്ള ശക്തികള്‍ക്ക് തക്കതായ മറുപടി നല്‍കിയിട്ടുണ്ട്. ഞാന്‍ രാജ്യത്തെ ഓരോ സമ്മതിദായകനേയും ജനങ്ങളേയും വിജയത്തിന്റെ ഈ പവിത്രമായ അവസരത്തില്‍ ആദരപൂര്‍വ്വം പ്രണമിക്കുന്നു. ഞാന്‍ രാജ്യം മുഴുവനുമുള്ള എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളേയും സ്ഥാനാര്‍ത്ഥികളേയും അഭിനന്ദിക്കുന്നു. എല്ലാവരുടേയും ക്രിയാത്മകമായ പങ്കാളിത്തം ഇല്ലാതെ ജനാധിപത്യത്തിന്റെ ഈ മഹത്തായ വിജയം സാധ്യമാവുകയില്ല. ഭാരതീയ ജനതാ പാര്‍ട്ടിയുടെ, ദേശീയ ജനാധിപത്യ മുന്നണിയുടെ എല്ലാ പ്രവര്‍ത്തകരേയും ഞാന്‍ ഹൃദയംഗമമായി അനുമോദിക്കുന്നു.
1962നു ശേഷം ആദ്യമായാണ് ഒരു സര്‍ക്കാര്‍ അതിന്റെ രണ്ടു തവണത്തെ കാലാവധി പൂര്‍ത്തിയാക്കി മൂന്നാമതു തവണ തെരഞ്ഞെടുക്കപ്പെട്ട് വന്നിരിക്കുന്നത്. സംസ്ഥാന നിയമസഭകളിലേയ്ക്ക് തെരഞ്ഞെടുപ്പ് നടന്ന സ്ഥലങ്ങളില്‍ എല്ലാം എന്‍ഡിഎ ഇക്കുറി മികച്ച വിജയം നേടിയിട്ടുണ്ട്. അരുണാചല്‍ പ്രദേശ്, ആന്ധ്രാപ്രദേശ്, ഒഡീസ, സിക്കിം ഇവിടങ്ങളില്‍ എല്ലാം എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നിരിക്കുന്നു. ഈ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ്സ് തുടച്ചുനീക്കപ്പെട്ടിരിക്കുന്നു. ഒഡീസയില്‍ ഭാരതീയ ജനതാ പാര്‍ട്ടി സര്‍ക്കാര്‍ രൂപീകരിക്കാന്‍ പോകുന്നു. അതുപോലെ ലോക്സഭ തെരഞ്ഞെടുപ്പിലും ഒഡീസയില്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. മഹാപ്രഭു ജഗന്നാഥന്റെ മണ്ണില്‍ ഒരു ബിജെപി മുഖ്യമന്ത്രി ഭരണം നടത്തുന്നത് ആദ്യമായാണ്. ബിജെപി കേരളത്തിലും ഒരു സീറ്റില്‍ വിജയം കൈവരിച്ചിട്ടുണ്ട്. നമ്മുടെ കേരളത്തിലെ പ്രവര്‍ത്തകര്‍ ഒരുപാട് ത്യാഗങ്ങള്‍ നടത്തിയിട്ടുണ്ട്. അനേകം തലമുറകളായി അവര്‍ പ്രതിരോധവും ജനസേവനവും നടത്തിവരുന്നു. വര്‍ഷങ്ങളായല്ല, തലമുറകളായി ഏതുനിമിഷത്തിനാണോ അവര്‍ കാത്തിരുന്നത് ആ നിമിഷം ഇന്ന് സമാഗതമായിരിക്കുന്നു. തെലങ്കാനയില്‍ നമ്മുടെ സീറ്റുകള്‍ ഇരട്ടിയായി വര്‍ദ്ധിച്ചിട്ടുണ്ട്. മദ്ധ്യപ്രദേശ്, ഗുജറാത്ത്, ഛത്തീസ്ഗഡ്, ഡല്‍ഹി, ഉത്തരാഖണ്ഡ്, ഹിമാചല്‍ അങ്ങനെ പല സംസ്ഥാനങ്ങളിലും നമ്മുടെ പാര്‍ട്ടിക്ക് ഏതാണ്ട് സമ്പൂര്‍ണ്ണവിജയം ആണ് ലഭിച്ചിരിക്കുന്നത്. ഞാന്‍ ഈ സംസ്ഥാനങ്ങളിലെ സമ്മതിദായകരോടും അരുണാചല്‍ പ്രദേശ്, ആന്ധ്രാപ്രദേശ്, ഒഡീസ, സിക്കിം എന്നീ സംസ്ഥാനങ്ങളില്‍ നിയമസഭയിലേയ്ക്കും വോട്ട് രേഖപ്പെടുത്തിയ സമ്മതിദായകരോടും പ്രത്യേക നന്ദി അറിയിക്കുന്നു. ഈ സംസ്ഥാനങ്ങളിലെ വികസനത്തിനു ആവശ്യമായതെല്ലാം കേന്ദ്രസര്‍ക്കാര്‍ ചെയ്യുമെന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പുതരുന്നു. ആന്ധ്രപ്രദേശില്‍ ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തില്‍ എന്‍ഡിഎ വളരെ മികച്ച പ്രകടനം ആണ് കാഴ്ചവച്ചത്. ബീഹാറില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ എന്‍ഡിഎ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്.
പത്തുവര്‍ഷം മുന്‍പ് ഈ രാജ്യം മാറ്റത്തിനായുള്ള ജനഹിതം ആണ് രേഖപ്പെടുത്തിയത്. രാജ്യം നിരാശയുടെ പടുകുഴിയില്‍ വീണുപോയ സമയം ആയിരുന്നു അത്. 2013-2014 കാലത്തെ കുറിച്ചാണ് പറയുന്നത്. ഓരോ ദിവസവും പത്രങ്ങളുടെ തലവാചകങ്ങള്‍ അഴിമതിയുടെ വാര്‍ത്തകള്‍ കൊണ്ട് നിറഞ്ഞതായിരുന്നു. രാജ്യത്തെ യുവജനങ്ങള്‍ തങ്ങളുടെ ഭാവിയെക്കുറിച്ച് ആശങ്കയുള്ളവര്‍ ആയിരുന്നു. ആസമയത്ത് നിരാശയുടെ മഹാസമുദ്രത്തില്‍ നിന്നും പ്രതീക്ഷയുടെ മുത്തുകള്‍ കോരിയെടുക്കുന്നതിനുള്ള ഉത്തരവാദിത്വം രാജ്യത്തെ ജനങ്ങള്‍ ഞങ്ങളെ ഏല്പിച്ചു. നമ്മളെല്ലാവരും തികഞ്ഞ ആത്മാര്‍ത്ഥതയോടെ പ്രയത്നിച്ചു. നമ്മുടെ പ്രയത്നങ്ങളിലുള്ള വിശ്വാസം രേഖപ്പെടുത്തിക്കൊണ്ട് 2019ല്‍ രാജ്യം നമുക്ക് കൂടുതല്‍ ഉജ്ജ്വലമായ വിജയം സമ്മാനിച്ചു. അതോടെ എന്‍ഡിഎയുടെ രണ്ടാമത്തെ ഭരണകാലം വികസനത്തിന്റേയും സ്ഥിരതയുടേയും കാലമായി. 2024ല്‍ ഇതേ ഉറപ്പുകളോടെ ജനങ്ങളുടെ അനുഗ്രഹം തേടിക്കൊണ്ട് രാജ്യത്തിന്റെ ഓരോ മുക്കിലുംമൂലയിലും നമ്മള് ചെന്നു. ഇന്ന് മൂന്നാമതും ഈ രാജ്യത്തെ ജനത അര്‍പ്പിച്ച ഈ വിശ്വാസത്തിനു ഞാന്‍ അവരുടെ മുന്നില്‍ ശിരസ്സ് കുനിക്കുന്നു.
ഇന്നത്തെ ഈ സമയം വ്യക്തിപരമായി എനിക്കും വളരെ വികാരപരമായ ഒന്നാണ്. എന്റെ അമ്മയുടെ മരണശേഷം ഞാന്‍ ആദ്യമായി നേരിട്ട ഒരു തെരഞ്ഞെടുപ്പാണ്. എന്നാല്‍ സത്യസന്ധമായി പറഞ്ഞാല്‍ രാജ്യത്തെ കോടിക്കണക്കായ അമ്മമാരും, സഹോദരിമാരും, പെണ്മക്കളും അമ്മയില്ലാത്തെ കുറവ് എന്നെ അറിയിച്ചില്ല. ഞാന്‍ രാജ്യത്ത് പോയ സ്ഥലങ്ങളില്‍ എല്ലാം അമ്മമാരും സഹോദരിമാരും പെണ്മക്കളും അഭൂതപൂര്‍വ്വമായ സ്നേഹവും അനുഗ്രഹവും എനിക്ക് തന്നു. ഇത് സംഖ്യകള്‍ കൊണ്ട് പറയാന്‍ സാധിക്കില്ല. രാജ്യത്തിന്റെ ചരിത്രത്തില്‍ സ്ത്രീകളുടെ വോട്ടുകളുടെ റെക്കോഡ് തര്‍ക്കപ്പെട്ടിരിക്കുന്നു. ഈ സ്നേഹവും വാത്സ്യല്ല്യവും വാക്കുകള്‍കൊണ്ട് വിവരിക്കാന്‍ എനിക്ക് ആവില്ല. ഇതെന്റെ ഉള്ളില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. രാജ്യത്തെ കോടിക്കണക്കിനു അമ്മമാരും സഹോദരിമാരും എനിക്ക് പുതിയ ഊര്‍ജ്ജം തന്നിരിക്കുന്നു.
കഴിഞ്ഞ പത്തുവര്‍ഷക്കാലം രാജ്യം വളരെ വലിയ തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്. രാജ്യം ആണ് പ്രഥമഗണനീയം എന്ന ഭാവന അസാധ്യമായ കാര്യങ്ങള്‍ ചെയ്യാനുള്ള ആത്മവിശ്വാസം നല്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ജനക്ഷേമപദ്ധതികള്‍ നമ്മള് നടപ്പിലാക്കി.
സ്വാതന്ത്ര്യം കിട്ടി 70 വര്‍ഷങ്ങള്‍ക്ക് ശേഷം രാജ്യത്തെ 12 കോടി ജനങ്ങള്‍ക്ക് പൈപ്പിലൂടെ കുടിവെള്ളം ലഭിച്ചു. സ്വാതന്ത്ര്യം കിട്ടി എഴുപത് വര്‍ഷങ്ങള്‍ക്ക് ശേഷം 4 കോടി ദരിദ്രര്‍ക്ക് അടച്ചുറപ്പുള്ള വീടുകള്‍ കിട്ടി. രാജ്യത്തെ 80 കോടി ജനങ്ങള്‍ക്ക് സൗജന്യ റേഷന്‍ ലഭിച്ചു. അനേകം കോടി പാവപ്പെട്ടവര്‍ക്ക് അഞ്ചു ലക്ഷം രൂപവരെയുള്ള സൗജന്യ ചികിത്സയ്ക്ക് അവസരം ലഭിച്ചു. രാജ്യമാണ് ഏറ്റവും വലുതെന്ന ഈ കാഴ്ച്ചപ്പാടിലൂടെ ജമ്മുകശ്മീരില്‍ നിന്നും ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്യപ്പെട്ടു. ജിഎസ്ടി, ഐപിസി എന്നീ ഭരണപരിഷ്കാരങ്ങള്‍ നടപ്പിലാക്കപ്പെട്ടു. ബാങ്കിംഗ് രംഗത്തെ മാറ്റങ്ങള്‍ വന്നു. രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് നമ്മള് എന്നും പ്രഥമപരിഗണന നല്കി. കൊറോണ മഹാമാരിയുടെ കാലത്തും നമ്മള് ജനനന്മയും രാജ്യനന്മയും മുന്‍നിര്‍ത്തിയുള്ള തീരുമാനങ്ങളാണ് എടുത്തത്. എല്ലാ സമ്മര്‍ദ്ദങ്ങളേയും അതിജീവിച്ചുള്ള നടപടികളാണ് നമ്മള് സ്വീകരിച്ചത്. അതിന്റെ ഫലമായാണ് ഭാരതം ഇന്ന് ലോകത്തില്‍ ഏറ്റവും വളര്‍ച്ചയുള്ള സാമ്പത്തികശക്തിയായി മാറിയത്. രാജ്യനന്മ മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ ഭാരതത്തെ സ്വയംപര്യാപ്തമാക്കും.
നമുക്ക് മുന്നില്‍ ഒരു വലിയ ലക്ഷ്യമുണ്ട്, വികസിത ഭാരതം എന്ന ലക്ഷ്യം. പത്തു വര്‍ഷങ്ങള്‍ക്കു ശേഷവും തുടര്‍ച്ചയായ മൂന്നാം വട്ടവും ജനങ്ങള്‍ നമ്മളില്‍ അര്‍പ്പിച്ച വിശ്വാസവും സ്നേഹവും നമ്മുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതാണ്. നമ്മുടെ ലക്ഷ്യത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതാണ്. പുതിയ ഊര്‍ജ്ജം പകരുന്നതാണ്. നമ്മുടെ വിരോധികള്‍ ഒറ്റക്കെട്ടായി ഈ ലോക്സഭ തിരഞ്ഞെടുപ്പിനെ നേരിട്ടിട്ടും ഈ തിരഞ്ഞെടുപ്പില്‍ ബിജെപി ഒറ്റയ്ക്ക് നേടിയ അത്രയും സീറ്റുകള്‍ പോലും അവര്‍ക്ക് നേടാന്‍ ആയില്ല. രാജ്യത്തെ ബിജെപി പ്രവര്‍ത്തകരോടും ജനങ്ങളോടും എനിക്ക് പറയാനുള്ളത് ഈ കടുത്ത വേനലിലും നിങ്ങള്‍ നടത്തിയ പ്രയത്നം, ഒഴുക്കിയ വിയര്‍പ്പ് നിരന്തമായി പ്രവര്‍ത്തിക്കാനുള്ള ഊര്‍ജ്ജം എനിക്ക് നല്‍കുന്നതാണ് എന്നാണ്. നിങ്ങള്‍ പത്തു മണിക്കൂര്‍ ജോലി ചെയ്യാന്‍ തയ്യാറായാല്‍ ഞാന്‍ പതിനെട്ടു മണിക്കൂര്‍ ജോലിചെയ്യാന്‍ തയ്യാറാണ്. നിങ്ങള്‍ രണ്ട് ചുവട് നടക്കാന്‍ തയ്യാറാണെങ്കില്‍ ഞാന്‍ നാല് ചുവടുകള്‍ നടക്കാന്‍ തയ്യാറാണ്. അതാണ് എനിക്ക് നിങ്ങളോട് വീണ്ടും വീണ്ടും പറയാനുള്ളത്. നമ്മള് ഭാരതീയര്‍ ഒത്തൊരുമിച്ച് പ്രയത്നിക്കും, രാജ്യത്തെ മുന്നോട്ടു നയിക്കും. മൂന്നാമത്തെ ഈ അവസരത്തിലും രാജ്യം വലിയ തീരുമാനങ്ങളുടെ പുതിയ ചരിത്രം കുറിക്കും. ഇത് മോദി നിങ്ങള്‍ക്ക് നല്കുന്ന ഉറപ്പാണ്.
( ‘വികസിത ഭാരതത്തിനായി പ്രവര്‍ത്തിക്കും’- 2)
പ്രതികരിക്കാൻ ഇവിടെ എഴുതുക: