ന്യൂദല്‍ഹി : നേപ്പാള്‍ പുറത്തിറക്കിയ പുതിയ 100 രൂപയുടെ നോട്ടില്‍ പ്രതിഷേധവുമായി ഇന്ത്യ. തര്‍ക്ക പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന ഭൂപടമാണ് പുതിയ നോട്ടിലുളളത്. ഏകപക്ഷീയവും അംഗീകരിക്കാനാകാത്തതുമാണ് നേപ്പാളിന്റെ നടപടിയെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു.
ഇക്കാര്യത്തില്‍ ഇന്ത്യയുടെ നിലപാട് വളരെ വ്യക്തമാണെന്ന് എസ് ജയ്ശങ്കര് പറഞ്ഞു. നേപ്പാളുമായി, അതിര്‍ത്തി കാര്യങ്ങളില്‍ ചര്‍ച്ചകള്‍ നടത്തി വരികയാണ്. അതിനിടെ അവരില്‍ നിന്ന് ഏകപക്ഷീയ നടപടികള്‍ ഉണ്ടായി. എങ്കിലും തര്‍ക്ക പ്രദേശങ്ങള്‍ നോട്ടില്‍ ഉള്‍പ്പെടുത്തിയത് യാഥാര്‍ത്ഥ്യത്തെ മാറ്റാന്‍ പോകുന്നില്ല.
ഇന്ത്യയുമായി തര്‍ക്കമുള്ള ലിപുലേഖ്, ലിംപിയാധുര, കാലാപാനി തുടങ്ങിയ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പുതിയ കറന്‍സി. നേപ്പാള്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തര്‍ക്ക പ്രദേശങ്ങള്‍ കറന്‍സി നോട്ടിന്റെ രൂപരേഖയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതെന്ന് നേപ്പാള്‍ സര്‍ക്കാര്‍ വക്താവ് പറഞ്ഞു.
ലിപുലേഖ്, കാലാപാനി, ലിംപിയാധുര തുടങ്ങിയ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി, 2020 ജൂണ്‍ 18-ന് ഭൂപടം പുതുക്കാനുള്ള ഭരണഘടനാ ഭേദഗതി നടപ്പാക്കിയിരുന്നു നേപ്പാള്‍.ഈ നടപടിയെ ഇന്ത്യ ശക്തമായി എതിര്‍ത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: