മലപ്പുറം: മഹാരാഷ്ട്ര സ്വദേശി യുവാവിനെ അക്രമിച്ച് 1.75 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നെന്ന് പരാതി. ജ്വല്ലറികളില്‍ വിതരണത്തിനെത്തിച്ച സ്വര്‍ണമാണ് കവര്‍ന്നതെന്നാണ് വിവരം. ഇയാളുടെ പക്കല്‍ രണ്ട് കിലോഗ്രാം സ്വര്‍ണവും 43 ഗ്രാം തൂക്കം വരുന്ന തങ്കവുമാണ് ഉണ്ടായിരുന്നത്.
കോഴിക്കോട് പ്രവര്‍ത്തിക്കുന്ന ആഭരണ നിര്‍മ്മാണശാലയില്‍ നിന്നാണ് സ്വര്‍ണം താനൂരിലേക്ക് കൊണ്ടുവന്നത്. കാറില്‍ എത്തിയ നാലംഗ സംഘമാണ് സ്വര്‍ണം കവര്‍ന്നതെന്നാണ് മൊഴി. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം.മലപ്പുറം ജില്ലയിലെ ജ്വല്ലറികളില്‍ സ്വര്‍ണാഭരണങ്ങള്‍ നല്‍കാനായി ബൈക്കില്‍ എത്തിയ മഹാരാഷ്ട്രാ സ്വദേശി മഹേന്ദ്ര സിംഗ് റാവുവിനെയാണ് കാറിലെത്തിയ നാലംഗ സംഘം ആക്രമിച്ച് സ്വര്‍ണവുമായി കടന്നത്. മഞ്ചേരിയില്‍ സ്വര്‍ണം നല്കിയ ശേഷം ബൈക്കില്‍ കോട്ടക്കല്‍ ഭാഗത്തേക്ക് വരികയായിരുന്നു മഹേന്ദ്ര സിംഗ് റാവു.
താനൂരില്‍ പുതിയതായി തുടങ്ങുന്ന ജ്വല്ലറിയിലേക്ക് സ്വര്‍ണം വേണമെന്നും ഇക്കാര്യം സംസാരിക്കാനുണ്ടെന്നും പറഞ്ഞ് അജ്ഞാതന്‍ ഫോണ്‍ ചെയ്തിരുന്നതായി റാവു പറയുന്നു. ഇത് പ്രകാരം ഒഴൂരിലെ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോള്‍ കാറിലെത്തിയ സംഘം മഹേന്ദ്ര സിംഗ് റാവുവിനെ മര്‍ദിച്ച ശേഷം സ്വര്‍ണം കവരുകയായിരുന്നുവെന്നാണ് പരാതിയിലുളളത്.
സ്വര്‍ണാഭരണ നിര്‍മ്മാണ ശാലയുടെ പാര്‍ട്ണറായ പ്രവീണ്‍ സിംഗ് വെള്ളിയാഴ്ച രാത്രിയിലാണ് താനൂര്‍ പൊലീസില്‍ ഇതു സംബന്ധിച്ച പരാതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: