രാമനാഥപുരം: 97 കിലോഗ്രാം കടൽവെള്ളരി പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്. വടക്കൻ വേതാളൈ തീരപ്രദേശത്താണ് കടൽവെള്ളരി പിടികൂടിയത്. കടൽവെള്ളരിയെ സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി തമിഴ്നാട് വനംവകുപ്പിന് കൈമാറി. വംശനാഷഭീഷണി നേരിടുന്ന കടൽവെള്ളരി സംരക്ഷിത വിഭാഗമാണ്. ഇവയെ പിടികൂടുന്നത് വന്യജീവി സംരക്ഷണ നിയമപ്രകാരം കുറ്റകരമാണ്.
ഇവ കടൽ ജീവിയാണെങ്കിൽ കൂടി വെള്ളരിയോട് സാമ്യമുള്ളതിനാലാണ് കടൽവെള്ളരിയെന്ന പേര് ലഭിച്ചത്. ജൈവ അവശിഷ്ടങ്ങൾ തിന്ന് ദഹിപ്പിച്ച് പുനചക്രമണം ചെയ്യുന്നതിൽ കടൽവെള്ളരിക്ക് വലിയ പങ്കുണ്ട്. കടലിനുള്ളിലെ ഭക്ഷ്യവിഭവങ്ങളെ വിഘടിപ്പിച്ച് ചെറുമത്സ്യങ്ങൾക്ക് ആഹാരം ലഭ്യമാക്കുകയും ചെയ്യുന്നു. ഇവ മാലിന്യം ആഹാരമാക്കി നൈട്രജനും ഫോസ്ഫറസ്സും ഉത്പാദിപ്പിച്ച് സമുദ്ര അടിത്തട്ടിനെ പോഷക സമ്പുഷ്ടമാക്കി കൂടുതൽ ജീവികൾ വളരാൻ അനുയോജ്യമാക്കുകയും ചെയ്യുന്നു.
ഇവയുടെ പാരിസ്ഥിതിക പ്രാധാന്യം തിരിച്ചറിഞ്ഞാണ് കേന്ദ്രസർക്കാർ ഇവ ശേഖരിക്കുന്നതും വിൽക്കുന്നതും നിയമവിരുദ്ധമാക്കിയത്.കോടികളുടെ കള്ളക്കടത്തിന് ഉപയോഗിക്കുന്ന ജീവിയാണ് കടൽവെള്ളരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: