അത്യപൂര്‍വമായ ചില സന്ദര്‍ഭങ്ങളിലൂടെയാണ് ഭാരതത്തിന്റെ നീതിനിര്‍വ്വഹണം കടന്നുപോകുന്നത്. കോടതികളെ ആദരിച്ചുകൊണ്ട് വാദം നടത്തുന്നതിന് ബാധ്യതപ്പെട്ടവരാണ് അഭിഭാഷകര്‍. അവര്‍ കോടതിയില്‍ പെരുമാറേണ്ടതെങ്ങനെയെന്ന് ബാര്‍ കൗണ്‍സില്‍ ചട്ടം നിഷ്കര്‍ഷിച്ചിട്ടുള്ളതാണ്. അങ്ങേയറ്റം ബഹുമാനത്തോടെയാണ് അഭിഭാഷകര്‍ വാദം നടത്തേണ്ടത്. കോടതിയും അതേ സമീപനം പുലര്‍ത്തേണ്ടതാണ്. ഒരു സ്വതന്ത്ര സമൂഹത്തിന്റെ നിലനില്പിന് തന്നെ കോടതിയോടുള്ള ആദരവ് അത്യന്താപേക്ഷിതമാണ്. തനിക്കനുക്കൂലമായി ഉത്തരവ് ലഭിക്കാത്ത സാഹചര്യത്തില്‍ പോലും, ആദരവ് പുലര്‍ത്തുന്നതിന് അഭിഭാഷകന് ബാധ്യസ്ഥനാണ്.
അടുത്തകാലത്ത് സൂപ്രീകോടതിയിലുണ്ടായ ചില സംഭവങ്ങള്‍ തികച്ചും ഖേദകരമാണ്. ഇക്കഴിഞ്ഞ മാര്‍ച്ച് 22ന് സുപ്രീംകോടതിയില്‍, മുതിര്‍ന്ന അഭിഭാഷകന്, കപില്‍ സിബല്‍ നടത്തിയത് തികച്ചും അധിക പ്രസംഗമായിരുന്നു. ദല്‍ഹി മദ്യനയക്കേസ്സിലെ പ്രതി കവിതയുടെ ജാമ്യത്തിനുള്ള റിട്ട് ഹര്‍ജിയാണ് കപില്‍ സിബല്‍ വാദിച്ചത്. ഇടക്കാല ഉത്തരവിലൂടെ ജാമ്യം നല്കാന് കോടതി തയ്യാറായില്ല. ജസ്റ്റീസ് സന്‍ജീവ് ഖന്ന, എം.എം.സുന്ദരേഷ്, ബേല എം.ത്രിവേദി എന്നിവരടങ്ങിയ ബഞ്ചാണ് കേസ് പരിഗണിച്ചത്. ജാമ്യത്തിന് വിചാരണ കോടതിയെയാണ് സമീപിക്കേണ്ടതെന്ന് കോടതി നിരീക്ഷിച്ചു. പ്രതിയുടെ വിചാരണകോടതിക്ക് പകരം സുപ്രീംകോടതിയെയാണ് സിബല്‍ സമീപിച്ചത്. കോടതിയുടെ സമീപനം തികച്ചും ഭരണഘടനാപരമെന്ന് കാണാന്‍ കഴിയും. പക്ഷെ കപില്‍ സിബല്‍ പൊട്ടിത്തെറിക്കുകയാണുണ്ടായത്. സുപ്രീം കോടതിയുടെ ചരിത്രമെടുക്കുമ്പോള്‍ ഇക്കാര്യം സുവര്ണലിപികളായിരിക്കില്ലായെന്ന് അദ്ദേഹം പരിഹസിച്ചു. ഇത് അസാധാരണയും നീതിനിര്‍വ്വഹണത്തെ വെല്ലുവിളിക്കുന്നതുമാണ്.
തങ്ങള്‍ക്കനുകൂലമായ ഉത്തരവ് ലഭിച്ചാല്‍ ഇക്കൂട്ടര്‍ ജഡ്ജിമാരെ പുകഴ്ത്തും. ഉത്തരവ് എതിരാവുന്നപക്ഷം അധിക്ഷേപിക്കും. കോടതിയില്‍ വച്ചുതന്നെ മുഖത്തുനോക്കി അധിക്ഷേപകരമായി സംസാരിക്കുകയാണ് സിബല്‍ ചെയ്തത്. മുമ്പ് പ്രതിയെ ചോദ്യം ചെയ്യുന്നതിനുപോലും അന്വേഷണ ഏജന്‍സിയെ അനുവദിച്ചിരുന്നില്ല. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎയുടെ കാലത്ത് ഇതായിരുന്നു അവസ്ഥ. പ്രതിയെ ചോദ്യം ചെയ്താല്‍ മാത്രമേ തെളിവ് ലഭിക്കുകയുള്ളൂ. പ്രതിയെ ചോദ്യം ചെയ്യുന്നതിനായി അറസ്റ്റും വേണ്ടിവരും. അല്ലാത്തപക്ഷം അന്വേഷണം പ്രഹസനമാവുകയും പ്രതിക്കനുകൂലമായി വിധിയുണ്ടാവുന്നതിനിടവരികയും ചെയ്യും. കപില്‍ സിബലിനു പുറമെ പ്രശാന്ത് ഭൂഷണ്, ദുഷ്യന്ത്ദാവേ തുടങ്ങിയ പ്രമുഖര്‍ ഇത്തരത്തിലുള്ള പെരുമാറ്റമാണ് നടത്താറുള്ളത്.
ഇത്തരമൊരു സാഹചര്യത്തിലാണ് അറുന്നൂറിലധികം മുതിര്‍ന്ന അഭിഭാഷകര്‍ ചീഫ്ജസ്റ്റീസിന് കത്തെഴുതിയത്. ആഗോള പ്രശസ്തിയുള്ള നിയമജ്ഞനായ ഹരീഷ്സാല്‍വെയാണ് കത്തെഴുതിയവരില്‍ ഒന്നാമന്. ബാര്‍കൗണ്‍സില്‍ പ്രസിഡന്റ് അദീഷ് അഗര്‍വാള്‍, മുന്‍ സോളിസിറ്റര്‍ ജനറല്‍ പിങ്കി ആനന്ദടക്കം നിരവധി പേര് ഇതിലൊപ്പുവച്ചിട്ടുണ്ട്. സുപ്രീംകോടതിയുടെ അന്തസ്സിനും സല്‍പ്പേരിനും നിരക്കാത്ത നടപടികള്‍ അവസാനിപ്പിക്കണമെന്നാണ് കത്തിലെ പ്രധാന ആവശ്യം. തങ്ങള്‍ക്കിഷ്ടമില്ലാത്ത ഉത്തരവുകള്‍ വന്നാലുടന്‍ ബന്ധപ്പെട്ട ജഡ്ജിമാരെ സോഷ്യല്‍ മീഡിയായിലൂടെ അധിക്ഷേപിക്കുന്നു. അവര്‍ക്ക് സ്വാധീനമുള്ള മാധ്യമങ്ങളെ ഇതിനായി ഉപയോഗിക്കുകയും ചെയ്യുന്നു. ഈ നടപടികള്‍ നീതിനിര്‍വഹണത്തെ ദുര്ബലപ്പെടുത്തുന്നമെന്നതിന് സംശയമില്ല. ഇത്തര പ്രവണതകള്‍ നിരുത്സാഹപ്പെടുത്തുന്നതിന് ചീഫ് ജസ്റ്റീസ് നടപടിയെടുക്കണമെന്ന് കത്തിലാവശ്യപ്പെടുന്നു.
നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം അഴിമതിയ്ക്കെതിരെ കുരിശുയുദ്ധം ആരംഭിച്ചിട്ടുള്ളതാണ്. കൂട്ടിലെ തത്തകളായിരുന്ന സിബിഐ (സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍), ഇ ഡി (എന്‍ഫോഴ്സ്മെന്റ ഡയറക്ട്രേറ്റ്) തുടങ്ങിയ അന്വേഷണ ഏജന്‍സികള്‍ സജീവമായിട്ടുണ്ട്. സമഗ്രമായ അന്വേഷണത്തിലൂടെ വമ്പന്‍ അഴിമതിക്കാര്‍ പ്രതിക്കൂട്ടിലാവുകയും ശിക്ഷിക്കപ്പെടുകയും ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു. മുമ്പ് കോണ്‍ഗ്രസ് ഭരണകാലത്ത് സ്ഥിതി ഇതായിരുന്നില്ല. കുപ്രസിദ്ധമായ 2ജി, 3ജി കുംഭകോണങ്ങളിലെ പ്രതികളായ ഡിഎംകെ നേതാക്കളെ ചോദ്യം ചെയ്യുന്നതിനു പോലും അന്ന് സിബിഐയെ അനുവദിച്ചിരുന്നില്ല. പിണറായി വിജയന് പ്രതിയായ ലാവ്ലിന് കേസ്സിലും ഇതു തന്നെയാണുണ്ടായത്. ലാവ്ലിന് കേസ് അന്വേഷിച്ചത് കോണ്‍ഗ്രസ് നേതൃത്വം നല്കിയ യുപിഎയുടെ കാലത്തായിരുന്നു. എ.കെ.ആന്റണി മുതല്‍ പ്രധാനമന്ത്രി മന്മോഹന് സിംഗ് വരെയുള്ളവരെ തങ്ങളുടെ രാഷ്ട്രീയ സ്വാധീനം നിമിത്തം വശത്താക്കുന്നതിന് സിപിഎമ്മിന് കഴിഞ്ഞു. പിണറായിയെ ഒരു മിനുട്ട് പോലും ചോദ്യം ചെയ്യുന്നതിനു സിബിഐയെ അനുവദിച്ചിരുന്നില്ല. അധികാരത്തിലുണ്ടായിരുന്നവരെ ചോദ്യം ചെയ്താല്‍ മാത്രമേ അന്വേഷണ ഏജന്‍സിക്കു തെളിവു ലഭിക്കുകയുള്ളൂ. അല്ലാത്തപക്ഷം അത് വിചാരണയില്‍ പ്രതിക്കനുകൂലമായിത്തീരും. ലാവ്ലിന് കേസില്‍ പിണറായിക്കുണ്ടായ നേട്ടം, ശരിയായ അന്വേഷണം നടന്നില്ലായെന്നതാണ്. എന്നാല്‍ കേസില്‍ വിചാരണ വേണമെന്ന് കാണുന്നതിന് സുപ്രീംകോടതിക്ക് കഴിയുമെന്നതില്‍ സംശയമില്ല.
രാഷ്ട്രമെന്ന നിലയില്‍ ഭാരതം മുന്നേറുകയാണ്. ഇ ഡി 100 ലക്ഷം കോടി രൂപയുടെ മൂല്യമുള്ള വസ്തുവകകളാണ് അടുത്തകാലത്തു കണ്ടുകെട്ടിയത്. ഇതൊരു സര്വകാലറിക്കാര്ഡാണ്. കുപ്രസിദ്ധമായ മദ്യനയ അഴിമതിയിലൂടെ നൂറുകോടിയിലേറെ സമ്പാദിച്ചവരാണ് കേജ്രിവാളും സംഘവും. അവര്‍ നേടിയ അഴിമതിപ്പണത്തിന് തെളിവു കണ്ടെത്തിയിട്ടുള്ളത് സുപ്രീംകോടതി തന്നെ സ്ഥിരീകരിച്ചിട്ടുള്ളതുമാണ്. ദല്‍ഹി ഉപമുഖ്യമന്ത്രിയുടെ ജാമ്യ ഹര്‍ജിയിലാണ് സുപ്രീംകോടതി ഇതു കാണാനിടയായത്.
ഒന്‍പതു തവണ സമന്‍സ് ലഭിച്ച കേജ്രിവാള് ഹാജരാവുന്നതിന് തയ്യാറായിരുന്നില്ല. സമന്‍സ് നിയമപരമല്ലായെന്ന് പ്രതിയായ കേജ്രിവാള് തന്നെ വിധിപറയുകയായിരുന്നു. ഈ കേസില്‍ കേജ്രിവാളിന്റെ അഭിഭാഷകര്‍ ബഹളം വയ്ക്കുകയാണ്. ജാമ്യം ലഭിക്കാതിരുന്നാലുടന് കോടതികള്‍ അധിക്ഷേപിക്കപ്പെടാനും ആശങ്കയ്ക്കും അടിസ്ഥാനമുണ്ട്.
സുപ്രീംകോടതി ജഡ്ജിമാര്‍ പ്രത്യേകിച്ച് ചീഫ്ജസ്റ്റീസ് ഇതിനെക്കുറിച്ച് ജാഗ്രത പുലര്‍ത്തേണ്ടതാണ്. ഭാരതത്തിന്റെ നേട്ടങ്ങളെ ശത്രുതയോടെ കാണുന്ന ചില ശക്തികള്‍ രാജ്യത്തിനകത്തും പുറത്തും പ്രവര്‍ത്തിച്ചുവരുന്നു. ചൈനയടക്ക മുള്ള രാജ്യങ്ങള്‍ ഭാരതത്തോട് കടുത്ത അസഹിഷ്ണുത പുലര്‍ത്തുകയാണ്. കേജ്രിവാളിന്റെ അറസ്റ്റില്‍ വരെ ചിലരാജ്യങ്ങള്‍ പ്രതികരണം നടത്തുന്നത് നല്ല ലക്ഷണമല്ല. സുതാര്യവും ശക്തവുമായ ജുഡീഷ്യല്‍ സംവിധാനമാണ് ഇന്ത്യയിലുള്ളത്. എന്നാല്‍ ഭാരതത്തിന്റെ ശത്രുക്കള്‍ ഇവിടുത്തെ ജുഡീഷ്യറിയെപ്പോലും ടാര്‍ഗറ്റ് ചെയ്യുന്നുവെന്നത് ഗൗരവമേറിയ സംഗതിയാണ്. അഭിഭാഷകരുടെ കത്തിനെ കുറിച്ച് പ്രധാനമന്ത്രി പറഞ്ഞത് ഗൗരവുമള്ളതാണ്. അതെ, കമിറ്റഡ് ജുഡീഷ്യറി എന്നത് കോണ്‍ഗ്രസ് ഉയര്‍ത്തിക്കൊണ്ടുവന്നതാണ്.
കോണ്‍ഗ്രസിന്റെ പാരമ്പര്യമുള്ള അഭിഭാഷകര്‍ തന്നെയാണ്, അതേ താല്പര്യത്തോടെ, ജഡ്ജിമാരെ നിന്ദിക്കുന്നതും. കത്തെഴുതിയ അഭിഭാഷകരുടെ ജാഗ്രത അഭിനന്ദനാര്‍ഹവും സൃഷ്ടിപരവുമാണ്. തെരഞ്ഞെടുക്കപ്പെട്ട ഗവര്മെന്റിനെതിരെ ടൂള്‍കിറ്റുമായി എത്തുന്ന അഭിഭാഷക സംഘത്തിന്റെ ദുരുദ്ദേശങ്ങള്‍ തിരിച്ചറിയപ്പെടുകയാണ് വേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: