സുഗതകുമാരിയുടെ എല്ലാ കവിതകളും സ്വാഭാവികമായി പിറവികൊണ്ടവയാണ്. ‘എന്തിനു കവിത എഴുതുന്നു’ എന്ന ചോദ്യത്തിന് സുഗതകുമാരി നല്കുന്ന ഉത്തരം ഇതാണ്: ”ഒരു പൂവ് വിരിയുന്നു. ഒരു കവിത ജനിക്കുന്നു. ബോധപൂര്‍വമായ ഒരുദ്ദേശ്യവുമില്ലാതെ, ലക്ഷ്യങ്ങളൊന്നുമില്ലാതെ, അനശ്വരതയെപ്പറ്റി യാതൊരു വ്യാമോഹവുമില്ലാതെ -പൂമൊട്ടിനു വിരിഞ്ഞേ കഴിയൂ. പക്ഷിക്കു പാടിയേ കഴിയൂ, തൊട്ടാവാടിച്ചെടിക്ക് വാടിയേ കഴിയൂ, തിരമാലയ്ക്ക് ആഹ്ലാദത്തോടെ സ്വയം ഉയര്‍ന്നടിച്ച് ചിതറിയേ കഴിയൂ. അതുപോലെ തന്നെ, അത്രമേല്‍ സ്വാഭാവികമായി, ആത്മാര്‍ത്ഥമായി, ഞാന്‍ എഴുതുന്നു.”
സ്വന്തം സര്ഗക്രിയാരഹസ്യമാണ് കവി ഇവിടെ വെളിപ്പെടുത്തിയിരിക്കുന്നത്. വിഭിന്നവും വിചിത്രവും വൈരുദ്ധ്യവുമാര്‍ന്ന ജീവിതത്തിന്റെ മുഖങ്ങള്‍ സുഗതക്കവിതയില് കണ്ടെത്താനാകും. സുഖവും ദുഃഖവും പ്രതീക്ഷയും സ്വപ്നവും ഭഗ്നമോഹവുമെല്ലാം അവിടെയുണ്ട്. ഭൂതകാലാഭിരതിയും വര്‍ത്തമാനകാലത്തിന്റെ ശ്യാമദുഃഖം മുഴക്കുന്ന ഗദ്ഗദവും വിദൂരാവ്യക്തമായ ഭാവിയുടെ പതംഗപക്ഷധ്വനിയും അവരുടെ കവിതകളില്‍ മുഖരിതമാവുന്നതു കേള്‍ക്കാം. ചുറ്റിലുള്ള എല്ലാ വേദനകളും തന്നിലേക്ക് ആവാഹിച്ചുകൊണ്ട് നിരാശ്രയയും നിരാലംബയുമായ ഈ അമ്മ സഹജീവികള്‍ക്കായി മനസ്സിനെ തപിപ്പിക്കുകയായിരുന്നു. തന്റെ ജീവിതാഭിലാഷം ഇതാണെന്ന് നേര്‍ത്തതെങ്കിലും ശക്തമായ ശബ്ദത്തില്‍ കവി പറഞ്ഞുവച്ചു:
”തീവെയിലത്തും തണല്തൊടാതെ, വീഴ്വോളവും
വേലചെയ്യുവാന്‍ മാത്രം നീയനുവദിച്ചാലും!”
മലയാളിക്ക് കൈവിട്ടുപോകുന്ന ജീവിതത്തെയോര്‍ത്ത് വീടിന്റെ അടുക്കളയില്‍ വരെയെത്തിയ കച്ചവടലോകത്തിന്റെ നീരാളിക്കൈകകളെയോര്ത്ത് ആത്മരോഷം കൊള്ളുന്ന കവിവാക്കിന്റെ ശബ്ദപ്രസരണം ഇന്നും മലയാളത്തിന്റെ സാംസ്കാരികാന്തരീക്ഷത്തില്‍ അലയടിക്കുന്നുണ്ട്.
1995 ല്‍ തിരുവനന്തപുരത്തു നടന്ന തപസ്യ കലാ-സാഹിത്യവേദിയുടെ 18-ാം വാര്‍ഷികോത്സവത്തില്‍ ഭാരതത്തിന്റെ സാംസ്കാരികപൈതൃകത്തില്‍ അഭിമാനംകാള്ളുന്ന പ്രസ്ഥാനങ്ങളോടായി സുഗതകുമാരി ചെയ്ത പ്രസംഗത്തിലെ വാക്കുകള്‍ ഇങ്ങനെയായിരുന്നു:
”നമ്മുടെ സാംസ്കാരികലോതത്തിന് ദുരന്തം സംഭവിച്ചു കഴിഞ്ഞിരിക്കുന്നു. രോഗം ബാധിച്ചു കഴിഞ്ഞിരിക്കുന്നു. ഇനി എന്താണ് മരുന്ന് എന്നതിനെക്കുറിച്ച് ആലോചിക്കേണ്ടതുണ്ട്. ഈ ഉപഭോഗസംസ്കാരം ബാധിച്ചിരിക്കുന്നത് നമ്മുടെ കൊച്ചുവീടുകളുടെ അകത്തളങ്ങളിലേക്കു വരെയാണ്. എങ്ങനെയെങ്കിലും പണമുണ്ടാക്കുക എന്ന ദുര എല്ലായിടത്തുമെത്തിയിരിക്കുന്നു. തടഞ്ഞുനിര്‍ത്താനുള്ള കൈകള്‍ വളരെ കുറച്ചേയുള്ളൂ. ഞങ്ങളെപ്പോലുള്ളവരുടെ കൈകള്‍ക്കു ശക്തിയില്ല. നിങ്ങള്‍ കുറച്ചുപേരുണ്ട് എന്നെനിക്കറിയും. എന്നാല്‍ ഇത്ര പോര. ഈ രാജ്യത്ത് ചോദിക്കാനാളുണ്ടെന്ന് വ്യവസ്ഥിതിയെ നയിക്കുന്നവര്‍ക്ക് ബോധ്യപ്പെടുത്താന്‍ കഴിയണം. ശക്തിയുണ്ടാക്കണം. അതിനെന്തു വഴി എന്നതാണ് നമുക്കിന്നാലോചിക്കാനുള്ളത്? എല്ലാ ദുഷ്ടശക്തികളും ഒരുമിച്ച് കൈകോര്‍ത്തുനിന്ന്, ഭരണകൂടങ്ങളും എല്ലാ രാഷ്ട്രീയപാര്‍ട്ടികളും വന്‍കിട മുതലാളിമാരും എല്ലാവരും ചേര്‍ന്ന് കൈകോര്‍ത്തുനിന്ന് നമ്മുടെ നേര്‍ക്ക് അഴിച്ചുവിട്ടിരിക്കുന്ന യുദ്ധത്തെ ചെറുക്കുവാന്‍ നമ്മുടെ കൈയില്‍ എന്ത് ആയുധമുണ്ട്? സത്യം, ധര്‍മ്മം, മര്യാദ, മാനവികത, ഭാരതീയമായിട്ടുള്ള വിശ്വാസങ്ങള്‍, മാന്യത, കുലീനത എന്നൊക്കെ പറയുന്നത് ഇന്നത്തെ കുഞ്ഞുങ്ങള്‍ക്ക് ആക്ഷേപമാണ്, പരിഹാസമാണ്. ‘നിങ്ങളൊക്കെ പഴഞ്ചന്മാര്’ എന്നു പറഞ്ഞ് അവര്‍ നമ്മെ നോക്കി ചിരിക്കയാണ്.
നമ്മള് എന്തുചെയ്യുവാന്‍ പോകുന്നു?
ജീവിക്കാനറിഞ്ഞുകൂടാത്തവെരന്നാണ് അവര്‍ നമ്മെ വിശേഷിപ്പിക്കുന്നത്. എന്നാല്‍ ഈ ‘ജീവിക്കാനറിഞ്ഞുകൂടാത്ത’ ഒരുപിടിയാളുകള് ബാക്കിയുള്ളതുകൊണ്ട് ഇന്ത്യ നിലനില്ക്കുന്നു എന്നു നമുക്കറിയാം. അങ്ങനെയുള്ളവരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ നമുക്ക് എന്തുചെയ്യാന്‍ സാധിക്കും? അവരെ ശക്തരും നിര്‍ഭയരുമായ പടയാളികളായി, സത്യത്തിനും മര്യാദയ്ക്കും വേണ്ടി, ഇന്ത്യക്കുവേണ്ടി വാര്‍ത്തെടുക്കാന്‍ സാധിക്കുമോ എന്നതാണ് എന്റെ ചോദ്യം? ഒന്നുമില്ലാത്ത നമ്മള് – ഉള്ളില്‍ ധാര്‍മികമായ ശക്തിമാത്രമുള്ള നമ്മള് എന്തുചെയ്യാന്‍ പോകുന്നുവെന്ന്, സത്യം പറഞ്ഞാല്‍, എനിക്കറിഞ്ഞുകൂട.
ഞങ്ങളൊക്കെ സന്ധ്യയായിക്കഴിഞ്ഞിരിക്കുന്നവര്. ഇനി എത്രവര്‍ഷം ഇതൊക്കെ സംസാരിച്ചുനടക്കും, എഴുതിനടക്കും എന്നെനിക്കറിഞ്ഞുകൂട. പരിഹാസത്തിന്റെ കല്ലേറാണ് എന്നും ഏറ്റുകൊണ്ടിരിക്കുന്നത്. എന്തെങ്കിലും അതിശക്തമായി ആരംഭിക്കേണ്ടിയിരിക്കുന്നു. കച്ചവടലോകത്തിന്റെ നീരാളിപ്പിടുത്തത്തില്‍ ഞെരിഞ്ഞുകൊണ്ടിരിക്കുന്ന നമ്മുടെ ക്ഷേത്രങ്ങളെ പവിത്രമാക്കി വയ്ക്കുന്നതാവട്ടെ ആദ്യത്തെ ചുവട്വയ്പ്പ്. പിന്നെ നമ്മുടെ കുഞ്ഞുങ്ങളെ ശരിയായ വഴി പഠിപ്പിക്കാന്‍ കഴിയുന്ന പതിനായിരക്കണക്കിന് ചെറുപ്പക്കാരെ സൃഷ്ടിക്കാന്‍ കഴിയുക.
ഭാരതമെന്ന പേരുപോലും ഭൂപടത്തില്‍നിന്ന് മാഞ്ഞുപോകാനിടവരരുത്. ഓരോരുത്തര്‍ക്കും ഈ രംഗത്ത് എന്തെല്ലാം ചെയ്യാന്‍ കഴിയുമെന്ന് ചിന്തിക്കുക. ചെയ്യേണ്ടത് ചെയ്യേണ്ട സമയത്ത് ചെയ്തില്ലെങ്കില്‍ നമുക്ക് പിടിച്ചുനില്‍ക്കാനാവില്ല എന്നുമാത്രം ഓര്‍മ്മിപ്പിക്കുന്നു.”
മേഘപാളികള്ക്കപ്പുറത്തുനിന്ന് ഈ വാക്കുകള്‍ ഇപ്പോഴും നമ്മുടെ കാതുകളില്‍ അലയടിച്ചു നിറയുന്നില്ലേ. ആ നിലവിളി ഉള്ളുപൊള്ളിക്കുന്ന അഗ്നിയാക്കിയെടുക്കാന് നമുക്ക് കഴിയുമോ.
1980 മുതല്‍ ജീവിതാവസാനം വരെ ‘തപസ്യ’യോടൊപ്പം സഞ്ചരിച്ചിരുന്നു സുഗതകുമാരി. കാവ്യകര്‍മ്മവും ധര്‍മ്മമാര്‍ഗവും പരസ്പരപൂരകമാക്കിക്കൊണ്ട്. മലയാളകവിതയുടെ എല്ലാ സ്വച്ഛതകളും നിറഞ്ഞ ആ ശാന്തിപര്‍വം അവസാനിച്ചെങ്കിലും അതിന്റെ സഫലസ്മൃതികള് അരിച്ചെടുത്ത് സ്വരുക്കൂട്ടിവയ്ക്കാന്‍ ശ്രമിക്കേണ്ടിയിരിക്കുന്നു. കപടനാട്യങ്ങള്കൊണ്ട് സര്ഗചോദനകള് വറ്റിക്കൊണ്ടിരിക്കുന്ന ഊഷരകാലത്തിലേക്കായി.
(അവസാനിച്ചു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: