മുംബൈ: ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന പരുത്തി നൂൽ മോഷ്ടിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. 19.6 ലക്ഷം രൂപ വിലമതിക്കുന്ന പരുത്തി നൂൽ മോഷ്ടിച്ച കേസിൽ താനെ പോലീസാണ് ഒരാളെ പിടികൂടിയത്. മഹാരാഷ്ട്രയിലെ ധൂലെ ആസ്ഥാനമായുള്ള കുപ്രസിദ്ധ കുറ്റവാളി അസീസ് മുക്താർ മല്ലിക്കാണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് പരുത്തി നൂലും കണ്ടെടുത്തു.
സംഭവുമായി ബന്ധപ്പെട്ട് ജനുവരി 19ന് നാർപോളി പോലീസ് സ്റ്റേഷനിൽ ക്രിമിനൽ വിശ്വാസ വഞ്ചനയ്ക്ക് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു അന്വേഷണം നടന്നത്. ഭിവണ്ടി ആസ്ഥാനമായുള്ള ഗണേഷ് ടെക്സ്റ്റൈൽസിന്റെ ഉടമ നാഗ്പൂർ സ്ഥാപനത്തിൽ നിന്ന് 200 ബാഗ് കോട്ടൺ നൂൽ വാങ്ങുകയും ഭിവണ്ടിയിലേക്ക് സാധനങ്ങൾ എത്തിക്കുന്നതിനായി ഒരു ലോക്കൽ ട്രാൻസ്പോർട്ടറെ ഏർപ്പാട് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ ചരക്ക് ഒരിക്കലും ലക്ഷ്യസ്ഥാനത്ത് എത്തിയില്ലെന്ന് എഫ്ഐആറിൽ പറയുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ടെമ്പോ ഡ്രൈവർ ജഫ്റുൽ ഹസൻ ഖുറേഷി ധൂലെ ആസ്ഥാനമായുള്ള കുപ്രസിദ്ധ കുറ്റവാളി അസീസ് മുക്താർ മല്ലിക്കിന് സ്റ്റോക്ക് കൈമാറിയതായി അന്വേഷണത്തിൽ കണ്ടെത്തിയത്.
സീനിയർ ഇൻസ്പെക്ടർ സച്ചിൻ ഗെയ്ക്വാദിന്റെ നേതൃത്വത്തിലുള്ള ഭിവണ്ടി ക്രൈം യൂണിറ്റ് മൂന്നിൽ ഉള്ള ഉദ്യോഗസ്ഥർ ആദ്യം നാസികിലെ മാലേഗാവിൽ വെച്ച് മല്ലിക്കിനെ കണ്ടെത്തി മോഷ്ടിച്ച സാധനങ്ങളും ടെമ്പോയും കണ്ടെടുത്തു. ഇയാൾക്കെതിരെ വടക്കൻ, മധ്യ മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഡ്രൈവർ ഖുറേഷി ഇപ്പോഴും ഒളിവിലാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: