ശബരിമല: കണ്ടെയ്നര്‍ ക്ഷാമത്തെ തുടര്‍ന്ന് ശബരിമലയിലെ അരവണ വിതരണത്തില്‍ കടുത്ത പ്രതിസന്ധി. മൂന്ന് ലക്ഷം ടിന് അരവണ മാത്രമാണ് നിലവില്‍ കരുതല്‍ ശേഖരത്തിലുള്ളത്. കൂടുതല്‍ കണ്ടെയ്നറുകള്‍ വരും ദിവസങ്ങളില്‍ എത്തിയില്ലെങ്കില്‍ അരവണ വിതരണത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരും. തീര്‍ത്ഥാടനം തുടങ്ങിയ വേളയില്‍ ഭക്തര്‍ക്ക് എത്ര ടിന് വേണമെങ്കിലും പ്രസാദം വാങ്ങി മലയിറങ്ങാന്‍ സാധിച്ചിരുന്നു.
നിലവില്‍ പ്രസാദ വിതരണത്തില്‍ ദേവസ്വം ബോര്‍ഡ് കടുത്ത നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒരു തീര്ത്ഥാടകന് പത്ത് ടിന് അരവണയില്‍ കൂടുതല്‍ ഇപ്പോള്‍ നല്‍കില്ല. മുന്‍ വര്‍ഷങ്ങളില്‍ മണ്ഡലപൂജയ്ക്ക് ശേഷം നടയടയ്ക്കുന്ന ദിവസങ്ങളില്‍ ഉത്പാദനം വര്‍ധിപ്പിച്ച് മകരവിളക്ക് ഉത്സവത്തിന് ആവശ്യമായ കരുതല്‍ ശേഖരം ഉണ്ടാക്കിയിരുന്നു. എന്നാല്‍, കണ്ടെയ്നര്‍ ക്ഷാമത്തെ തുടര്‍ന്ന് അത്തരത്തിലുള്ള ഒരു പ്രവര്‍ത്തനവും ഇക്കുറി ഉണ്ടായില്ല.
മണ്ഡലകാലത്തിന്റെ അവസാന ദിവസങ്ങളില്‍ ശര്‍ക്കര ക്ഷാമത്തെ തുടര്‍ന്ന് അരവണ പ്രസാദ വിതരണത്തില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇതും കരുതല്‍ ശേഖരം വര്‍ദ്ധിപ്പിക്കുന്നതിന് തടസമായി. മണ്ഡല- മകരവിളക്കിനോട് അനുബന്ധിച്ച് രണ്ട് കോടി കണ്ടെയ്നറുകള്‍ക്കായി രണ്ട് പേര്‍ക്കായാണ് ദേവസ്വം ബോര്‍ഡ് കരാര്‍ നല്‍കിയിരുന്നത്. ഇതില്‍ ഒരു കരാറുകാരന് കണ്ടെയ്നര്‍ എത്തിക്കുന്നതില്‍ വരുത്തിയ വീഴ്ചയാണ് ക്ഷാമത്തിന് ഇടയാക്കിയത്. അതേസമയം, കരാറുകാരനെതിരെ നോട്ടീസ് നല്‍കിയതായും ആലപ്പുഴ സ്വദേശിയായ മറ്റൊരാള്‍ക്ക് പകരം കരാര്‍ നല്‍കിയതായും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: