കൊച്ചി: കേള്‍വിക്കുറവുളള വ്യക്തികള്‍ ഉപയോഗിക്കുന്ന ശ്രവണ സഹായികളുടെ ഓണ്‍ലൈന്‍ വഴിയുളള പരസ്യവും വില്പനയും നിരോധിച്ച് ഭിന്നശേഷിക്കാര്‍ക്കായുളള ചീഫ് കമ്മിഷണറുടെ ഉത്തരവ്.
ഒരു സ്വകാര്യ ഓണ്‍ലൈന്‍ വ്യാപാര വെബ്സൈറ്റിനെതിരെ ഇന്ത്യന്‍ സ്പീച്ച് ആന്‍ഡ് ഹിയറിങ് അസോസിയേഷന് സെക്രട്ടറി ഡോ. സുമന് കുമാര്‍ നല്കിയ പരാതിയെ തുടര്‍ന്നാണ് ഭിന്നശേഷിക്കാര്‍ക്കായുളള ചീഫ് കമ്മിഷണര്‍ രാജേഷ് അഗര്‍വാള്‍ ഉത്തരവ് പുറപ്പെടുവിച്ചത്.
ശാസ്ത്രീയമായ രീതിയില്‍ പരിശോധന നടത്തി കേള്‍വിക്കുറവിന്റെ തീവ്രതയും മറ്റു ഘടകങ്ങളും പരിഗണിച്ചാണ് ഓഡിയോളജിസ്റ്റുകള്‍ ശ്രവണ സഹായികള്‍ നിര്‍ദേശിക്കുന്നത്.
കമ്പ്യൂട്ടറിന്റെ സഹായത്തോടു കൂടി പ്രത്യേക സോഫ്റ്റ്വെയര് ഉപയോഗിച്ചാണ് ശ്രവണ സഹായികള്‍ രോഗിയുടെ കേള്‍വിക്കുറവിന് അനുസൃതമായി ക്രമീകരിക്കുന്നത്. ഓണ്‍ലൈന്‍ വഴി ഉള്ള ശ്രവണ സഹായികള്‍ ഇത്തരം ശാസ്ത്രീയ മാനദണ്ഡങ്ങള്‍ പാലിക്കാത്തതു കാരണം ഓണ്‍ലൈന്‍ വഴി ലഭ്യമാകുന്ന ശ്രവണസഹായികള്‍ ഉപയോഗിക്കുകവഴി രോഗികളുടെ അവശേഷിക്കുന്ന കേള്‍വിയെയും അത് ദോഷകരമായി ബാധിക്കുന്നതായി കോടതിക്ക് ബോധ്യപ്പെട്ടു.
റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത, മതിയായ യോഗ്യതയുള്ള ഓഡിയോളജിസ്റ്റുകളുടെ ശാസ്ത്രീയമായ കേള്‍വി പരിശോധനയ്ക്കും കേള്‍വി സഹായി രോഗിയുടെ ചെവിയില്‍ വച്ച് നടത്തുന്ന പരിശോധനയായ ഹിയറിങ് എയ്ഡ് ട്രയലിനും ശേഷം മാത്രമേ ശ്രവണ സഹായികള്‍ ആവശ്യക്കാര്‍ക്കു ലഭ്യമാക്കാവൂ. ഇതിനാലാണ് ഓണ്‍ലൈന്‍ വഴിയുള്ള ശ്രവണ സഹായികളുടെ പരസ്യവും വില്പനയും നിര്‍ത്തിവയ്ക്കാന്‍ ഭിന്നശേഷിക്കാര്‍ക്കുള്ള കമ്മീഷണര്‍ ഉത്തരവിട്ടത്.
വാര്‍ത്താസമ്മേളനത്തില്‍ ഇന്ത്യന്‍ സ്പീച്ച് ആന്‍ഡ് ഹിയറിങ് അസോസിയേഷന് ഭാരവാഹികളായ ഡോ. അഭിന്‍ ലാസര്‍, അഞ്ജലി എ., സുജിത് എസ്. എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: