ശബരിമല: ശബരിമലയില്‍ ഡ്യൂട്ടിക്ക് നിയോഗിച്ച പോലീസുകാര്‍ കാര്യക്ഷമമല്ലാതെ വന്നതോടെ തിരക്ക് നിയന്ത്രണം പൂര്‍ണ്ണമായി പാളി. പരിചയ സമ്പന്നരായ പോലീസുകാര്‍ ശബരിമല ഡ്യൂട്ടിക്ക് ഉണ്ടാകുമ്പോള്‍ മണിക്കൂറുകള്‍ ഭക്തര്‍ക്ക് ദര്‍ശനത്തിനായി മണിക്കൂറുകള്‍ കാത്ത് നില്‍ക്കേണ്ടി വരില്ല.
കഴിഞ്ഞ വര്‍ഷങ്ങളില്‍ പ്രതിദിനം 90,000 പേരെ വെര്‍ച്വല്‍ ക്യൂ വഴിയും ബാക്കിയുള്ളവരെ സ്പോട്ട് ബുക്കിങിലൂടെയും സന്നിധാനത്ത് ദര്‍ശനം നടത്തിയിരുന്നു. ആറ് മണിക്കൂറിലധികം തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കാത്ത് നില്‍ക്കേണ്ടി വന്നിരുന്നില്ല.
അന്ന് പരിചയ സമ്പന്നരായ പോലീസുകാരായിരുന്നു സന്നിധാനത്ത് ഡ്യൂട്ടിയിലുണ്ടായിരുന്നത്. ഇക്കുറി ദര്‍ശന സമയം ദീര്‍ഘിപ്പിച്ചും വെര്‍ച്വല്‍ ക്യു ബുക്കിങ് കുറച്ചും തിരക്ക് നിയന്ത്രിക്കാന്‍ വൃഥാ ശ്രമം നടക്കുമ്പോള്‍ സന്നിധാനത്തെ തിരക്ക് നിയന്ത്രണത്തില്‍ പരിചയ സമ്പന്നരായ പോലീസുകാര്‍ നവകേരള സദസിന് സുരക്ഷയൊരുക്കുന്ന തിരക്കിലാണ്. താരതമ്യേനെ പുതുമുഖങ്ങളാണ് ഇക്കുറി ശബരിമല ഡ്യൂട്ടിയ്ക്ക് ഉള്ളത്.
നേരത്തേ തിരക്ക് കൂടുതല്‍ അനുഭവപ്പെടാറുള്ള ഡിസംബറിലെ ആദ്യ ആഴ്ചകളില്‍ തീര്‍ത്ഥാടകരെ നിയന്ത്രിക്കുന്നതില്‍ പരിചയ സമ്പത്തുള്ള മേലുദ്യോഗസ്ഥരും പോലീസുകാരുമാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്. വിര്‍ച്വല്‍ ക്യൂ ബുക്കിങ് അന്നും പ്രതിദിനം 90,000 ആയിരുന്നു. അതനുസരിച്ചുള്ള തിരക്കും ക്യൂവും ഉണ്ടായിരുന്നു. അന്നൊക്കെ ക്യൂവിന്റെ ദൈര്‍ഘ്യം ആറു മണിക്കൂറില്‍ താഴെയായിരുന്നു.
ഇക്കുറി എല്ലാം താളം തെറ്റി. തിരക്ക് നിയന്ത്രിക്കാന്‍ താരതമ്യേനെ പുതുമുഖങ്ങളായ പോലീസുകാരാണ് പമ്പയിലും സന്നിധാനത്തുമുള്ളത്. തീര്‍ത്ഥാടക പ്രവാഹം മുന്‍കൂട്ടിയറിയാന്‍ ഇവര്‍ക്ക് കഴിയുന്നില്ല. നിലവില്‍ വരുന്നവരെ എങ്ങനെ നിയന്ത്രിക്കുമെന്ന കാര്യത്തിലും ഇവര്‍ക്ക് വ്യക്തതയില്ല. പമ്പ, സന്നിധാനം എസ്.ഓമാരുടെ കീഴില്‍ പരിചയ സമ്പത്തുള്ള ഡിവൈഎസ്പിമാര്‍, ഇന്‍സ്പെക്ടര്‍മാര്‍, എസ് ഐമാര്‍ എന്നിവര്‍ നേരിട്ടിറങ്ങി തിരക്ക് നിയന്ത്രിക്കും.
വടം കെട്ടി തടയേണ്ടപ്പോള് അത് ചെയ്യും. നിലയ്ക്കലിലും പത്തനംതിട്ടയിലും ഇടത്താവളങ്ങളില്‍ തീര്‍ത്ഥാടകരെ നിയന്ത്രിച്ചു നിര്‍ത്തും. സന്നിധാനത്ത് തിരക്ക് കുറയുന്ന മുറയ്ക്ക് ഇവിടെ നിന്നുള്ളവരെ കടത്തി വിടും. ഇത്തവണ ഇതൊന്നും കാര്യക്ഷമമായി നടത്താന്‍ ആദ്യദിവസങ്ങളില്‍ ആര്‍ക്കും സാധിച്ചിരുന്നില്ല. ഇതു കാരണം 18 മണിക്കൂര്‍ വരെ തീര്‍ത്ഥാടകര്‍ക്ക് ക്യൂവില്‍ നിന്ന് നരകിക്കേണ്ടി വന്നു. വരും ദിവസങ്ങളില്‍ തിരക്ക് വര്‍ധിക്കാനാണ് സാധ്യത. ദര്‍ശന സമയം കൂട്ടിയും വിര്‍ച്വല്‍ ക്യു ബുക്കിങ് പതിനായിരം കുറച്ചും ഈ പ്രതിസന്ധി മറികടക്കാനാണ് നീക്കം
പ്രതികരിക്കാൻ ഇവിടെ എഴുതുക: