സുപ്രീം കോടതി ഭരണഘടനാബഞ്ചിന്റെ ഏകകണ്ഠമായ തീരുമാനത്തോടെ സഫലമായത് ഡോ. ശ്യാമപ്രസാദ് മുഖര്‍ജിയുടെ രക്തസാക്ഷിത്വമാണ്. 2019 ആഗസ്റ്റ് 5ന് പാര്‍ലമെന്റ് എടുത്ത തീരുമാനം ശരിവച്ചുകൊണ്ടാണ് സുപ്രീംകോടതി വിധി. ജമ്മുകശ്മീരിന് നല്കിപ്പോന്ന 370-ാം വകുപ്പ് റദ്ദാക്കിയത് അംഗീകരിച്ച സുപ്രീംകോടതി, ജമ്മുകശ്മീരിനെ വിഭജിച്ചതും ശരിവച്ചു. കശ്മീരില്‍ അടുത്തവര്‍ഷം സപ്തംബറില്‍ തെരഞ്ഞെടുപ്പ് നടത്താനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. പ്രതീക്ഷയുടെയും പുരോഗതിയുടെയും ഐക്യത്തിന്റെയും ഉജ്ജ്വല പ്രഖ്യാപനമാണിതെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചത്.
ജമ്മു കശ്മീരിന് പ്രത്യേക അധികാരങ്ങള്‍ നല്കുന്ന വകുപ്പ് നീക്കണമെന്നാവശ്യപ്പെട്ട് ഡോ. മുഖര്‍ജി അതിനായി നടത്തിയ സമരത്തെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. ഭാരതീയ ജനസംഘത്തിന്റെ അധ്യക്ഷന്‍ എന്ന നിലയില്‍ പാര്‍ട്ടി നയവും നിലപാടും ആവര്‍ത്തിച്ചാണ് അനുമതി വാങ്ങാതെ കശ്മീരിലേക്ക് പോയത്. ജമ്മുകശ്മീര്‍ പ്രധാനമന്ത്രി ഷേക്ക് അബ്ദുള്ളയുടെ നിര്‍ദ്ദേശപ്രകാരം 1953 മെയ് 8ന് അറസ്റ്റുചെയ്തു. ഭാരത പാര്‍ലമെന്റിലെ പ്രതിപക്ഷ നേതാവും മുന്‍ കേന്ദ്രമന്ത്രിയുമെന്നനിലയ്ക്ക് ഭാരതത്തിന്റെ ഒരു സംസ്ഥാനത്ത് പോകാന്‍ പ്രത്യേക അനുമതി വേണമോ? വേണം എന്നതായിരുന്നു നിയമം. ആ നിയമം അംഗീകരിക്കാന്‍ തയ്യാറാകാത്ത മുഖര്‍ജിയെ 40 ദിവസം കസ്റ്റഡിയില്‍ വച്ചു. തുടര്‍ന്ന് ഷെയ്ക്ക് അബ്ദുള്ള കൊന്നു എന്ന് അന്നുതന്നെ ആരോപണമുണ്ടായിരുന്നു. അന്വേഷിക്കണമെന്ന ആവശ്യം ജവഹര്‍ലാല്‍ നെഹ്രു നിഷ്കരുണം നിരാകരിച്ചു. അങ്ങിനെ സ്വതന്ത്രഭാരതത്തിലെ ആദ്യത്തെ കസ്റ്റഡിയിലെ രക്തസാക്ഷിയായ മുഖര്‍ജിയുടെ സ്വപ്നവും ലക്ഷ്യവുമാണ് നരേന്ദ്രമോദി സര്‍ക്കാര്‍ സഫലമാക്കിയത്.
ജനസംഘത്തിന്റെ അതേ മുദ്രാവാക്യമുയര്‍ത്തി ജമ്മു-കശ്മീരിലെ പ്രാദേശികകക്ഷി പ്രജാപരിഷത്ത് പ്രക്ഷോഭം തുടങ്ങിയിരുന്നു. അതിന്റെ മുന്നോടിയായുള്ള സമ്മേളനത്തില്‍ പങ്കെടുക്കുന്ന കാര്യം മുഖര്‍ജി പാര്‍ലമെന്റിനെ അറിയിച്ചു. 1952 ആഗസ്റ്റ് 9, 10 തീയതികളിലായിരുന്നു സമ്മേളനം. അതില്‍ പങ്കെടുക്കാനുള്ള അനുമതി പ്രതിരോധ വകുപ്പുനല്‍കിയില്ല. ഒടുവില്‍ ആഭ്യന്തരവകുപ്പ് ഇടപെട്ടാണ് കശ്മീരില്‍ പോകാന്‍ അനുമതി നല്‍കിയത്. മുഖര്‍ജിയും സംഘവും ജമ്മുവിലെത്തിയപ്പോള്‍ പതിനായിരക്കണക്കിനാളുകള്‍ അദ്ദേഹത്തെ സ്വാഗതം ചെയ്തു. ‘ഭാരത് മാതാ കീ ജയ്, കശ്മീര്‍ ഭാരത കാ അംഗ് ഹൈ, ഏക് ദേശ് മേം ദോ വിധാന്‍, ഏക് ദേശ് മേം ദോ പ്രധാന്, ഏക ദേശം മേം ദോ നിശാന്‍ നഹിം ചലേം ഗേ, നഹീം ചലോ ഗേ’, (ഭാരത് മാതാവ് ജയിക്കട്ടെ. കശ്മീര്‍ ഭാരതത്തിന്റെ ഭാഗമാണ്. ഒരു ദേശത്തില്‍ രണ്ടു ഭരണഘടന, രണ്ടു രാഷ്ട്രപതിമാര്‍, രണ്ടു പതാകകള്‍, ഇതു നടക്കുകയില്ല, നടക്കുകയില്ല) എന്ന മുദ്രാവാക്യങ്ങള്‍ അന്തരീക്ഷത്തില്‍ മുഴങ്ങി.
മുഖര്‍ജി അവരോട് പറഞ്ഞു: ”ഭാരതത്തിന്റെ ഭരണഘടന, രാഷ്ട്രപതി, സുപ്രീംകോടതി, ദേശീയപതാക എന്നിവ നിങ്ങളുടേതുമാണ്. അതിനുവേണ്ടിയുള്ള നിങ്ങളുടെ സമരം നീതിനിഷ്ഠവുമാണ്. ദേശസ്നേഹഭരിതവും ന്യായയുക്തവുമായ നിങ്ങളുടെ ആവശ്യത്തിനുവേണ്ടി ഞാന്‍ പരിശ്രമിക്കും. ഒന്നുകില്‍ ഞാനത് നേടും; ഇല്ലെങ്കില്‍ അതിനുവേണ്ടി ഞാനെന്റെ ജീവന് ത്യജിക്കും”. മുഖര്‍ജി, ഷേക് അബ്ദുള്ള, എം. അഫ്സല് ബേഗ് എന്നിവരുമായി ചര്‍ച്ച ചെയ്തു. കശീരിനെ ഒരു സ്വതന്ത്ര രാഷ്ട്രമായി മാറ്റാനാണ് അവര്‍ ശ്രമിക്കുന്നതെന്ന് മനസ്സിലാക്കിയ മുഖര്‍ജി വിവരം നെഹ്രുവിനെ അറിയിച്ചെങ്കിലും ഫലമുണ്ടായില്ല. ജമ്മുവില്‍ ദേശീയപതാക നാട്ടിയ കുറ്റത്തിന് പ്രേംനാഥ് ഡോഗ്രയെയും അനുയായികളെയും അറസ്റ്റ് ചെയ്തു. തുടര്‍ന്ന് പ്രജാ പരിഷത് സത്യഗ്രഹം ആരംഭിച്ചു. ഡിസംബര്‍ 14 ജന്തുദിനമായി ആചരിക്കാന്‍ ജനസംഘം തീരുമാനിച്ചു. ജമ്മുവിലും, ദല്‍ഹിയിലും സത്യഗ്രഹം നടന്നു. സമരം തടയാന്‍ 144 പ്രഖ്യാപിച്ചു. മുഖര്‍ജിയെ അറസ്റ്റ് ചെയ്തു. പിന്നീട് വിട്ടയച്ചു.
ജമ്മുവില്‍ സമരം അക്രമാസക്തമായി. സമരം സമാധാന പരമായിരിക്കണമെന്ന് മുഖര്‍ജി ആഗ്രഹിച്ചു, അതിനുവേണ്ടി ചില നേതാക്കളെ ജമ്മുവിലേക്കയച്ചു. എന്നാല്‍ അവര്‍ക്ക് പ്രവേശനം നിഷേധിച്ചു, പാകിസ്ഥാനികള്‍ക്ക് കശ്മീരില്‍ യഥേഷ്ടം കടക്കാം. എന്നാല്‍ ഭാരത പാര്‍ലമെന്റിലെ അംഗങ്ങള്‍ക്ക് അവിടെ പ്രവേശിച്ചുകൂടെന്ന നയത്തെ മുഖര്‍ജി ശക്തിയായി എതിര്‍ത്തു. 1953 മെയ് 8-ാം തീയതി പ്രത്യേക അനുമതിപത്രം കൂടാതെ മുഖര്‍ജിയും സഹപ്രവര്‍ത്തകരും ജമ്മുവിലേക്കു പോയി. ”ഞാന്‍ ഭാരതപാര്‍ലമെന്റിലെ അംഗമെന്ന നിലയിലാണ് കശ്മീരിലേക്കു പോകുന്നത്. ഭാരതത്തിനകത്ത് എവിടെയും ഏതവസരത്തിലും പോകുന്നതിനും, സ്ഥിതിഗതികള്‍ മനസ്സിലാക്കുന്നതീനും എനിക്ക് അവകാശമുണ്ട്. പിന്നെ ഞാന്‍ എന്തിന് കശ്മീരില്‍ പ്രവേശിക്കാന്‍ പ്രത്യേകം അനുമതിപത്രം തേടണം? അദ്ദേഹം ചോദിച്ചു. മറുപടി പറയാന്‍ നെഹ്രു ഗവണ്മെന്റിന് കഴിഞ്ഞില്ല.
ജമ്മുവില്‍ പ്രവേശിച്ച മുഖര്‍ജിയേയും മറ്റും പൊതുരക്ഷാ നിയമം ഉപയോഗിച്ച് അറസ്റ്റു ചെയ്ത് ശ്രീനഗറിലേക്ക് കൊണ്ടുപോയി ജയിലിലടച്ചു. 1953 ജൂണ്‍ 23-ാം തീയതി അദ്ദേഹം അന്തരിച്ചു എന്ന വാര്‍ത്തയാണ് ലോകം കേട്ടത്. ഡോ. ശ്യാമപ്രസാദ് മുഖര്‍ജിയുടെ മരണം സംബന്ധിച്ച് ഒരു ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന ആവശ്യം ഭാരത പാര്‍ലമെന്റിനകത്തും പുറത്തും ഉന്നയിക്കപ്പെട്ടു. എന്നാല്‍ ഷേക് അബ്ദുളള അതിനു വഴങ്ങിയില്ല. ഭാരതപാര്‍ലമെന്റിലെ പ്രതിപക്ഷനേതാവ് 40 ദിവസം വിചാരണപോലുമില്ലാതെ കശ്മീരില്‍ കരുതല്‍ തടങ്കലില്‍ കിടന്നു മരിച്ചത് ഏതു സാഹചര്യത്തിലെന്ന് അന്വേഷിക്കണമെന്ന് നെഹ്റു സര്‍ക്കാരിനും തോന്നിയില്ല. അബ്ദുല്ലയില് നെഹ്രുവിനുണ്ടായിരുന്ന അമിതവിശ്വാസത്തിന്റെ തെളിവായിരുന്നു അത്.
ജമ്മു-കശ്മീരിന്റെ പ്രത്യേകാവകാശം ഇല്ലാതാക്കിയാല്‍ രാജ്യാന്തര കലാപമുയരും എന്നായിരുന്നു പ്രചാരണം. എന്നാല്‍ നാലുവര്‍ഷമായി അത് റദ്ദാക്കിയിട്ടും ഒരു ചലനവും ഉണ്ടായില്ല. മാത്രമല്ല, ജമ്മുകശ്മീരില്‍ അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങളും അക്രമങ്ങളും മെല്ലേമെല്ലേ ഇല്ലാതാവുകയായിരുന്നു. കശ്മീര്‍ ജനതയെ വിശ്വാസത്തിലെടുത്ത് നടപടികളുമായി മുന്നോട്ടുപോകാന്‍ നരേന്ദ്രമോദി സര്‍ക്കാറിനായി. അതോടെ കല്ലേറില്ല, കൈബോംബുമില്ല. എന്നിരുന്നാലും 370-ാം വകുപ്പ് തുടരണമെന്നാഗ്രഹിക്കുന്നവരുടെ മോഹം കെട്ടടങ്ങിയിട്ടില്ല. തെരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറായ സര്‍ക്കാര്‍ തീരുമാനത്തെയും അവര്‍ സംശയത്തോടെ കാണുന്നു. ജമ്മുവില്‍ കൂടുതല്‍ മണ്ഡലങ്ങളുണ്ടാക്കി എന്നാണ് പ്രചാരണം. എല്ലാ കുപ്രചരണങ്ങളെയും അതിജീവിച്ച് ജമ്മുകശ്മിരില് ജനകീയ സര്‍ക്കാര്‍ ഉണ്ടാകും. അതിനായി കാത്തിരിക്കാം. അടുത്ത സെപ്തംബര്‍ വരെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: