പട്ന: നിതീഷ്കുമാര്‍ നിരാശ കൊണ്ട് അസ്വസ്ഥനായിരിക്കുകയാണെന്ന് ബിജെപി നേതാവ് സുശീല്‍കുമാര്‍ മോദി. കഴിഞ്ഞ ദിവസങ്ങളില്‍ ബിഹാര്‍ നിയമസഭയില്‍ നിതീഷിന്റെ പെരുമാറ്റം അങ്ങേയറ്റം നിലവിട്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. നാല്പത് വര്‍ഷമായി എനിക്ക് നിതീഷിനെ അറിയാം. ഇത്രയും ഗുരുതരമായി മാനസികനില തെറ്റിയ രീതിയില്‍ അദ്ദേഹത്തെ മുമ്പ് കണ്ടിട്ടില്ല.
സ്ത്രീകള്‍ക്കെതിരെയും ദളിതര്ക്കെതിരെയുമൊക്കെ നിതീഷ്കുമാര്‍ ആക്രമണം നടത്തുകയാണ്. മുതിര്‍ന്ന നേതാവ് ജിതിന് റാം മാഞ്ചിയെ എത്ര മോശമായാണ് നിതീഷ് അധിക്ഷേപിച്ചത്. നിതീഷിനെക്കാള്‍ ഏഴ് വയസിന് മൂത്തയാളാണ് മാഞ്ചി. അദ്ദേഹത്തെ നീ എന്നാണ് നിതീഷ് വിളിച്ചത്.
ജാതി സെന്‍സസിനെ കുറിച്ച് സഭയില്‍ ചര്‍ച്ച നടന്നപ്പോള്‍ മാഞ്ചി ചില കാര്യങ്ങള്‍ പറഞ്ഞു. സംവരണം വോട്ടിന് വേണ്ടിയുള്ള അടവാണ്, സാഹചര്യങ്ങള്‍ മാറ്റാന്‍ സര്ക്കാരെന്തുചെയ്തുവെന്ന മാഞ്ചിയുടെ ചോദ്യങ്ങള്‍ നിതീഷിനെ ചൊടിപ്പിച്ചു. ഗവര്‍ണറാകാന്‍ വേണ്ടി മാഞ്ചി ഇങ്ങനെ പറയുന്നുവെന്നാണ് നിതീഷിന്റെ ആക്രോശം. നിതീഷിനെ മുഖ്യമന്ത്രിയാക്കിയത് ആരാണെന്ന് അദ്ദേഹം മറക്കരുതെന്ന് സുശീല്‍ കുമാര്‍ മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: