ഭാരതം-ന്യൂസിലന്‍ഡ്: ആദ്യ ഏറ്റുമുട്ടല്‍ 2019 ലോകകപ്പില്‍: ന്യൂസിലന്‍ഡ് 18 റണ്‍സിന് ജയിച്ചു
ഓസ്ട്രേലിയ-ദക്ഷിണാഫ്രിക്ക: ആദ്യ ഏറ്റുമുട്ടല്‍ 1999 ലോകകപ്പില്‍: മത്സരം സമനിലയില്‍ കലാശിച്ചു; (ഫൈനലിലേക്ക് മുന്നേറിയത് ഓസീസ്)
അഫ്ഗാന് സാധിക്കില്ലെന്ന് ഉറപ്പായി, പാകിസ്ഥാന് അത്യത്ഭുതത്തിന് പ്രാപ്തിയുണ്ടോ…? കണ്ടറിയാം. ആ കടമ്പ കൂടി കഴിഞ്ഞാല്‍ ഈ ലോകകപ്പില്‍ വരാനിരിക്കുന്ന രണ്ട് കരുത്തന് പോരാട്ടങ്ങളുണ്ട്. 13-ാം ലോകകപ്പിന്റെ സെമി ഫൈനലുകള്‍. ഒന്നാം സ്ഥാനക്കാരായ ഭാരതം ബുധനാഴ്ചത്തെ ആദ്യ സെമിയില്‍ നാലാം സ്ഥാനക്കാരായ ന്യൂസിലന്‍ഡിനെ വാംഖഡെയില്‍ നേരിടും. വ്യാഴാഴ്ചത്തെ രണ്ടാം സെമിയില്‍ രണ്ടാം സ്ഥാനക്കാരായ ദക്ഷിണാഫ്രിക്ക മൂന്നാം സ്ഥാനക്കാരായ ഓസ്ട്രേലിയയെ ഈഡന് ഗാര്‍ഡനില്‍ നേരിടും. വമ്പന്‍ അല്ഭുതങ്ങള് നടന്നില്ലെങ്കില്‍ ഇതുതന്നെയായിരിക്കും സെമിലൈനപ്പ്.
ഈ രണ്ട് പോരാട്ടങ്ങള്‍ക്കും ചില സമാനതകളുണ്ട്. ഇവര്‍ ഇതുപോലെ ലോകകപ്പ് സെമിയില്‍ ഓരോ തവണ ഏറ്റുമുട്ടിയിട്ടുണ്ട്. രണ്ട് ഏറ്റുമുട്ടലുകളും ഇംഗ്ലണ്ടില്‍ വച്ചായിരുന്നു. ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയും തമ്മില്‍ സെമിയില്‍ നേര്‍ക്കുനേര്‍ വന്നത് 1999 ലോകകപ്പ് സെമിയില്‍. ആദ്യം ബാറ്റ് ചെയ്ത് 213 റണ്‍സെടുത്തു പുറത്തായ ഓസീസിനെതിരെ ദക്ഷിണാഫ്രിക്കയ്ക്കും അത്രയും സ്കോര്‍ കണ്ടെത്താനേ സാധിച്ചുള്ളൂ. ആ ലോകകപ്പിലെ നിയമം അനുസരിച്ച് സമനിലയിലായാല്‍ അതിന് മുമ്പ് നടന്ന നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ ജയിച്ചടീമിന് നൗക്കൗട്ടില്‍ മുന്നോട്ടുപോകാന്‍ സാധിക്കുമായിരുന്നു. എഡ്ജ്ബാസ്റ്റണില് നേടിയ സമനിലയിലൂടെ ഫൈനലിലെത്തിയ ഓസീസ് അന്ന് പാകിസ്ഥാനെ തോല്‍പ്പിച്ച് രണ്ടാം ലോകകീരടം നേടി.
അതിന് ശേഷം ഇംഗ്ലണ്ട് ആതിഥേയരായ കഴിഞ്ഞ ലോകകപ്പിലാണ് ഭാരതവും ന്യൂസിലന്‍ഡും സെമിയില്‍ നേര്‍ക്കുനേര്‍ വന്നത്. പ്രാഥമിക ഘട്ടത്തില്‍ ഒന്നാം സ്ഥാനക്കാരായെത്തിയ ഭാരതത്തെ 18 റണ്‍സിന് കീഴടക്കി ന്യൂസിലന്‍ഡ് ഫൈനലിലേക്ക് കുതിച്ചു. പക്ഷെ കിരീടം നേടിയില്ല.
കഴിഞ്ഞ തവണ സെമിയിലേറ്റ മുറിവിന് ഭാരതം പ്രാഥമിക ഘട്ടത്തില്‍ മറുപടി നല്കി. കഴിഞ്ഞ 22ന് ധര്‍മ്മശാലയില്‍ നാല് വിക്കറ്റിന് ജയിച്ചുകൊണ്ടായിരുന്നു ആ വിജയം. പക്ഷെ സെമിയില്‍ കിട്ടിയ വേദനയ്ക്ക് അത് പരിഹാരമാകില്ല.
ഒരു മധുര പ്രതികാരത്തിനുള്ള അവസരമാണ് രോഹിത് ശര്‍മ്മയ്ക്കും കൂട്ടര്‍ക്കും വന്നുചേര്‍ന്നിരിക്കുന്നത്. അന്നത്തെ നായകന് വിരാട് കോഹ്ലി ഇത്തവണ ഏകദിനത്തിലെ 50-ാം സെഞ്ചുറിക്ക് അരികിലെത്തിനില്‍ക്കുന്നു. പക്ഷെ ഭാരതത്തിന് രണ്ടാം ലോകകിരീടം സമ്മാനിച്ച മുന്‍ നായകന് മഹേന്ദ്ര സിങ് ധോണിയുടെ അവസാന മത്സരമായിരുന്നു അന്നത്തെ സെമി. വിജയറണ്ണിന് 22 റണ്‍സിന് പിന്നില്‍ നില്‍ക്കെ റണ്ണൗട്ടായി ധോണി പുറത്താകുമ്പോള്‍ ഇന്നത്തെ നായകന് ഡ്രസിങ് റൂമില്‍ അവസാന പ്രതീക്ഷയും തകര്‍ന്നതിന്റെ കണ്ണീരൊഴുക്കി നില്‍ക്കുകായയിരുന്നു. കിവീസിനെതിരെ ധോണി ക്രീസിലുള്ള സമയം തത്സമയ സംപ്രേഷണം നടത്തിയ ചാനലിനായി കമന്ററി ബോക്സിലുണ്ടായിരുന്നത് ഭാരതത്തിന്റെ മുന്‍ നായകന് സൗരവ് ഗാംഗുലിയായിരുന്നു. ധോണി ക്രീസിലുള്ളപ്പോള്‍ എന്തും സംഭവിക്കാം എന്ന് പറഞ്ഞുകൊണ്ടിരുന്ന ദാദയ്ക്കും ആ സമയം കണ്ഠമിടറി, വാക്കുകള്‍ മുറിഞ്ഞു. ഭാരത ക്രിക്കറ്റ് പ്രേമികള്‍ക്ക് മറക്കാനാവാത്ത ഓള്‍ഡ്ട്രാഫഡിലെ ആ സായാഹ്നത്തിന് മറുപടി നല്കാന് വാംഖഡെ ഒരുങ്ങിനില്ക്കുന്നു, ബുധനാഴ്ചയിലെ പകല്‍ രാവുകള്‍ക്കായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: