ന്യൂദല്‍ഹി: യുക്രെയ്ന് യുദ്ധത്തിന് യുഎന്‍ ചാര്‍ട്ടര്‍ പ്രകാരം പരിഹാരമുണ്ടാകണമെന്ന് ജി20 ഉച്ചകോടിയില്‍ സംയുക്ത പ്രഖ്യാപനം നടത്താന്‍ കഴിഞ്ഞത് ഇന്ത്യയുടെ വലിയ നയതന്ത്ര വിജയം. റഷ്യ-യുക്രെയ്ന് യുദ്ധത്തില്‍ അംഗരാജ്യങ്ങള്‍ തമ്മില്‍ അഭിപ്രായഭിന്നതയുള്ളത് ഒരു സംയുക്ത പ്രസ്താവന പുറപ്പെടുവിക്കുന്നത് തടഞ്ഞേക്കുമെന്ന ഭീതി ഒഴിവാക്കാനായത് ഇന്ത്യയുടെ വന്‍ വിജയമായി മാധ്യമങ്ങള്‍ വാഴ്ത്തുന്നു. ഇവിടെയും മോദി സര്‍ക്കാരിന്റെ നയതന്ത്രം വിജയിച്ചിരിക്കുകയാണ്.
ഞങ്ങളുടെ ടീമിന്റെ കഠിനാധ്വാനവും നിങ്ങളുടെ സഹകരണവും ചേര്‍ന്നപ്പോള്‍ ന്യൂദല്‍ഹിയിലെ ജി20 നേതാക്കളുടെ ഉച്ചകോടിയില്‍ റഷ്യ-യുക്രെയ്ന് യുദ്ധത്തെക്കുറിച്ച് ഒരു സംയുക്ത പ്രസ്താവന ഉണ്ടായിരിക്കുന്നുവെന്ന് മോദി പ്രഖ്യാപിച്ചപ്പോള്‍ വലിയ കരഘോഷത്തോടെയാണ് സദസ്സ് അതിനെ എതിരേറ്റത്. 83 പാരഗ്രാഫുകളുള്ള സംയുക്തപ്രഖ്യാപനത്തോട് ജി20 ഉച്ചകോടിയില്‍ പങ്കെടുത്ത മുഴുവന്‍ രാഷ്ട്രങ്ങളും 100 ശതമാനം യോജിച്ചുവെന്ന് ഇന്ത്യയുടെ ജി20 പ്രതിനിധിയായ അമിതാഭ് കാന്ത് പറഞ്ഞു. ഇത് ഇന്ത്യയുടെ വിജയമാണെന്നും അദ്ദേഹം പറഞ്ഞു. ലോകമാധ്യമങ്ങളില്‍ ഇത് വലിയ വാര്‍ത്തയായിരിക്കുകയാണ്.
ജി20 അധ്യക്ഷരാഷ്ട്രം എന്ന നിലയില്‍ ഇന്ത്യ ആദ്യം തയ്യാറാക്കിയ കരട് സംയുക്തപ്രഖ്യാപനത്തോട് മുതിര്‍ന്ന യൂറോപ്യന്‍ യൂണിയന് ഉദ്യോഗസ്ഥര്‍ വിയോജിപ്പ് പ്രകടിപ്പിച്ചു. യുക്രെയ്ന് യുദ്ധത്തെക്കുറിച്ചുള്ള ഈ സംയുക്തപ്രഖ്യാപനം ജി7 രാജ്യങ്ങളുടെ റഷ്യന്‍ യുദ്ധത്തിനെതിരായ ആശങ്കകള്‍ വ്യക്തമായി പ്രതിഫലിപ്പിക്കുന്നില്ലെന്നതായിരുന്നു അവരുടെ പരാതി. എന്നാല്‍ യുക്രെയ്ന് യുദ്ധത്തെക്കുറിച്ചുള്ള ഭാഷയില്‍ വേണ്ട ഭേദഗതി വരുത്തിയാല്‍ ആലോചിക്കാമെന്ന് അവര്‍ അറിയിച്ചത് ഇന്ത്യയ്ക്ക് ആശ്വാസമായി. ഇതേ തുടര്‍ന്ന് ഇന്ത്യയുടെ ടീം കഠിനമായി അധ്വാനിച്ചാണ് എല്ലാ ജി20 അംഗരാഷ്ട്രങ്ങള്‍ക്കും സ്വീകാര്യമായ ഒരു സംയുക്ത പ്രഖ്യാപനം രൂപപ്പെടുത്തിയത്.
റഷ്യയുടെ നേര്‍ക്കുള്ള വിമര്‍ശനം മൃദുവാക്കിക്കൊണ്ടാണ് ഇന്ത്യ ഇത് സാധിച്ചെടുത്തത്. ഒരു രാജ്യത്തിലേക്കും കടന്നു കയറ്റം പാടില്ലെന്നും ആണവായുധം പ്രയോഗിക്കുമെന്ന ഭീഷണി അംഗീകരിക്കാനാവില്ലെന്നും പ്രഖ്യാപനത്തില്‍ പറയുന്നു. ഭക്ഷ്യ-ഊര്‍ജ്ജ സുരക്ഷയെ കരുതി സൈനിക നീക്കം പാടില്ലെന്നും കോവിഡിനു ശേഷമുള്ള മനുഷ്യദുരിതം കൂട്ടാന്‍ യുക്രെയ്ന് യുദ്ധം ഇടയാക്കിയെന്നും സംയുക്ത പ്രഖ്യാപനത്തില്‍ പറയുന്നു.
യുഎന്‍ ചാര്‍ട്ടറിന് അനുസൃതമായി, എല്ലാ രാജ്യങ്ങളും ഏതെങ്കിലും രാജ്യത്തിന്റെ പ്രാദേശിക സമഗ്രതയ്ക്കും പരമാധികാരത്തിനും രാഷ്ട്രീയ സ്വാതന്ത്ര്യത്തിനും എതിരായി പ്രാദേശിക ഏറ്റെടുക്കല്‍ നടത്താനുള്ള ഭീഷണിയോ ബലപ്രയോഗമോ ഒഴിവാക്കണം. ആണവായുധങ്ങളുടെ ഉപയോഗമോ ഭീഷണിയോ അസ്വീകാര്യമാണ്.
രാജ്യാന്തര നിയമത്തിന്റെ തത്വങ്ങള്‍ ഉയര്‍ത്തിപ്പിടക്കാന്‍ എല്ലാ രാജ്യങ്ങളോടും ആവശ്യപ്പെടുന്നു. സംഘര്‍ഷങ്ങളില്‍ സമാധാനപരമായ പരിഹാരം, പ്രതിസന്ധികളെ അഭിസംബോധന ചെയ്യാനുള്ള ശ്രമം, നയതന്ത്രം, ചര്‍ച്ച എന്നിവ പ്രധാനമാണ്. ആഗോള സമ്പദ് വ്യവസ്ഥയിലെ യുദ്ധത്തിന്റെ പ്രതികൂല ആഘാതം പരിഹരിക്കാനുള്ള ശ്രമത്തില്‍ ഒന്നിക്കുകയും യുക്രെയ്നില്‍ സമഗ്രവും നിതീപൂര്വ്വവും ശാശ്വതവുമായ സമാധാനത്തെ പിന്തുണയ്ക്കുന്ന പ്രസക്തവും ക്രിയാത്മകവുമായ നടപടികളെ സ്വാഗതവും ചെയ്യും. ഇന്നത്തെ യുഗം യുദ്ധത്തിന്റേതല്ല. – സംയുക്ത പ്രഖ്യാപനത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: