കോട്ടയം: കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥി ശ്രദ്ധ സതീഷിന്റെ മരണത്തില്‍ പ്രതിഷേധിച്ച് എബിവിപി കോളജിലേക്ക് നടത്തിയ മാര്‍ച്ചിനുനേരെ പോലീസ് ലാത്തിവീശി. സംഭവത്തില്‍ കോളജ് മാനേജ്മെന്റും പോലീസും ഒത്തുകളിക്കുകയാണെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് ബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ്. അരവിന്ദ് പറഞ്ഞു.
മരണം നടന്ന് നാലുദിവസം പിന്നിട്ടിട്ടും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാതെ പോലീസ് മാനേജ്മെന്റിനെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രതിഷേധ മാര്‍ച്ചിന് എബിവിപി കോട്ടയം ജില്ലാ പ്രസിഡന്റ് ഒ.എസ്. സനന്ദന്‍, ജില്ലാ സെക്രട്ടറി ആര്. ശ്രീരാജ്, സംസ്ഥാന സമിതി അംഗങ്ങളായ ശ്യാംനാഥ്, ശ്രീഹരി ഉദയന്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ ശാലിനി, ശ്രീഹരി ഗോപിനാഥ് എന്നിവര്‍ നേതൃത്വം നല്കി.
രണ്ടാം വര്‍ഷ ഫുഡ് ടെക്നോളജി വിദ്യാര്‍ഥിനി ശ്രദ്ധ(20)യുടെ മരണത്തില്‍ കോളജിനെതിരെ ഗുരുതരമായ ആരോപണവുമായി കുടുംബം രംഗത്തുവന്നതോടെയാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധം കടുപ്പിച്ചത്. അധ്യാപകരുടെ മാനസിക പീഡനമാണ് ശ്രദ്ധയുടെ ആത്മഹത്യക്ക് കാരണം. പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിക്കുന്നതില്‍ കോളജ് അധികൃതര്‍ മനഃപൂര്‍വമായ വീഴ്ച്ച വരുത്തിയെന്നും കുടുംബം ആരോപിക്കുന്നു.
സര്‍ക്കാര്‍ ചീഫ് വിപ്പ് എന്‍. ജയരാജിന്റെ സാന്നിധ്യത്തില്‍ ഇന്നലെ കോളജില്‍ ചര്‍ച്ച നടന്നെങ്കിലും തീരുമാനമായില്ല. വിദ്യാര്‍ഥി സമരം തുടരുന്നതിനാല്‍ കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചിടാന്‍ തീരുമാനിച്ചു. ഹോസ്റ്റല്‍ ഒഴിയാന്‍ വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശം നല്കി. എന്നാല്‍, ഒഴിയില്ലെന്ന നിലപാടിലാണ് വിദ്യാര്‍ഥികള്‍.
മന്ത്രിതല ചര്‍ച്ച
വിദ്യാര്‍ഥി പ്രതിഷേധത്തിന് പരിഹാരം കാണുന്നതിന് ബുധനാഴ്ച രാവിലെ 10ന് കോളജില്‍ വച്ച് മന്ത്രിതല ചര്‍ച്ച നടക്കും. മന്ത്രിമാരായ ആര്. ബിന്ദു, വി.എന്‍. വാസവന് എന്നിവര്‍ക്കൊപ്പം മാനേജ്മെന്റ്, വിദ്യാര്‍ഥി പ്രതിനിധികളും പങ്കെടുക്കും. വിദ്യാര്‍ഥിയെ ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങള്‍ വിലയിരുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കെടിയു വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ് നിര്‍ദേശിച്ചു. സിന്‍ഡിക്കേറ്റ് അംഗം പ്രൊഫ. ജി സഞ്ജീവ്, ഡീന്‍ അക്കാദമിക് ഡോ. വിനു തോമസ് എന്നിവര്‍ ഇന്ന് കോളജ് സന്ദര്‍ശിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: