തിരുവനന്തപുരം: തെക്ക് പടിഞ്ഞാറൻ കാലവർഷക്കാറ്റിന്റെ വരവിനെ തടഞ്ഞ് അറബിക്കടലില്‍ ബിപര്‍ജോയ് ചുഴലിക്കാറ്റ് രൂപപ്പെടുന്നു. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ചക്രവാതചുഴി ന്യൂനമര്‍ദമായി മാറി. അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇത് ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥ വിഭാഗം അറിയിച്ചു.
തീവ്ര ന്യൂനമര്‍ദം കാരണം തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും അടുത്ത അഞ്ച് ദിവസം വ്യാപകമായി ഇടിമിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി. ബുധനാഴ്ച മുതല്‍ ഒമ്പതാം തീയതി വരെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ബുധനാഴ്ച പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും, വ്യാഴാഴ്ച ആലപ്പുഴ, എറണാകുളം ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ടുളളത്.
കടല്‍ പ്രക്ഷുബ്ധമാകാന്‍ ഇടയുള്ളതിനാല്‍ കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഒമാൻ തീരത്തേക്ക് നീങ്ങുന്ന ചുഴലിക്കാറ്റ് ആദ്യഘട്ടത്തിൽ ഇന്ത്യയിൽ മൺസൂൺ വ്യാപനത്തെ സ്വാധീനിക്കുമെന്ന് വിവിധ കാലാവസ്ഥാ ഏജൻസികൾ വിലയിരുത്തുന്നു. ഈ വർഷം ആദ്യമായി അറബിക്കടലിൽ രൂപപ്പെടുന്ന ഈ ചുഴലിക്കാറ്റിന് ‘ബിപർജോയ്’എന്നാണ് പേരിട്ടിരിക്കുന്നത്.
ഇന്ത്യൻ കാലാവസ്ഥാവകുപ്പിന്റെ പ്രവചനപ്രകാരം കാലവർഷം ഞായറാഴ്ചയാണ് കേരളത്തിൽ എത്തേണ്ടിയിരുന്നത്. അതുണ്ടായില്ല. ദക്ഷിണാർധ ഗോളത്തിൽനിന്നുള്ള പടിഞ്ഞാറൻ കാറ്റ് ലക്ഷദ്വീപുവരെ എത്തിയിരുന്നു. തെക്ക് കിഴക്കൻ അറബിക്കടലിൽ കേരളത്തിനും ലക്ഷദ്വീപിനും മധ്യേ നിലകൊള്ളുന്ന ന്യൂനമർദ മേഖല, കാലവർഷക്കാറ്റിനെ ദുർബലമാക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: