നിര്‍മിതബുദ്ധി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ക്യാമറകളില്‍ പതിയുന്ന ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് ഇന്നലെ മുതല്‍ പിഴ ഈടാക്കിത്തുടങ്ങി. ഇങ്ങനെയൊരു സംവിധാനം ഏര്‍പ്പെടുത്താന്‍ വഴിവിട്ട കരാര്‍ നല്‍കിയതിലെ ക്രമക്കേടും, ക്യാമറകള്‍ സ്ഥാപിക്കുന്നതിലെ അഴിമതിയാരോപണങ്ങളും തള്ളിയാണ് ഇടതുമുന്നണി സര്‍ക്കാര്‍ വാഹനമോടിക്കുന്നവരില്‍നിന്ന് പിഴയീടാക്കാന്‍ തീരുമാനിച്ചത്. ഇരുചക്രവാഹനങ്ങളില്‍ മൂന്നാമത്തയാളായി യാത്ര ചെയ്യാന്‍ പന്ത്രണ്ട് വയസ്സിന് താഴെയുള്ള കുട്ടികളെ അനുവദിക്കുമെന്ന ഇളവ് കൊണ്ടുവന്നിട്ടുണ്ട്. ഇരുചക്ര വാഹനങ്ങളില്‍ മൂന്നാമതായി മുതിര്‍ന്നവരെന്നോ കുട്ടികളെന്നോ ഭേദമില്ലാതെ ആര് യാത്ര ചെയ്താലും പിഴയീടാക്കുമെന്നായിരുന്നു മുന്‍ തീരുമാനം. കൊച്ചുകുട്ടികളെപ്പോലും ഒപ്പംകൊണ്ടുപോകാന്‍ അനുവദിക്കാത്തതിനെതിരെ ജനങ്ങളില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് പന്ത്രണ്ട് വയസ്സുവരെയുള്ള കുട്ടികളെ യാത്ര ചെയ്യാന്‍ അനുവദിച്ചിട്ടുള്ളത്. ഒന്നിലധികം കുട്ടികളെ കൊണ്ടുപോകുന്നതിനെക്കുറിച്ച് കേന്ദ്ര സര്‍ക്കാരിന് കത്തെഴുതിയിരിക്കുകയാണെന്ന് സംസ്ഥാന ഗതാഗത മന്ത്രി ആന്റണി രാജു പറയുന്നുണ്ട്. ട്രാഫിക് നിയമലംഘനങ്ങള്‍ തടയാനുള്ള നടപടികളെടുക്കുന്നത് കേന്ദ്രത്തിന്റെ നിയമം മൂലമാണെന്നും, ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്ക് തങ്ങള്‍ ഉത്തരവാദികളല്ലെന്നും വരുത്തിത്തീര്‍ക്കാനുള്ള കുതന്ത്രമാണ് ഈ കത്തെഴുത്ത്. രാജ്യതാല്‍പ്പര്യവും ജനക്ഷേമവും മുന്‍നിര്‍ത്തി നരേന്ദ്ര മോദി സര്‍ക്കാര്‍ കൊണ്ടുവരുന്ന നിയമങ്ങള്‍ എങ്ങനെയൊക്കെ ലംഘിക്കാം, അട്ടിമറിക്കാം എന്ന് ചിന്തിക്കുന്നവരാണ് ഇപ്പോള്‍ നല്ലപിള്ള ചമയാന്‍ ശ്രമിക്കുന്നത്.
ജനോപകാരപ്രദമായ ഒരു കാര്യം എങ്ങനെ തെറ്റായി നടപ്പാക്കാം എന്നതിന്റെ ഉദാഹരണമാണ് എഐ ക്യാമറാ വിവാദം. ക്യാമറകള്‍ സ്ഥാപിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ കരാര്‍ നല്‍കിയത് പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിനാണ്. ക്യാമറകള്‍ വാങ്ങിയതിലുള്ള അഴിമതിയാരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ ഇക്കാര്യം പറഞ്ഞാണ് സര്‍ക്കാരും സിപിഎമ്മും പ്രതിരോധിക്കാന്‍ ശ്രമിച്ചത്. കരാറിന് ടെണ്ടര്‍ വിളിച്ചതിലും ക്യാമറകള്‍ സ്ഥാപിച്ചതിലുമൊന്നും തങ്ങള്‍ക്ക് വിശദീകരണം നല്‍കേണ്ട ആവശ്യമില്ലെന്നും, അത് കെല്‍ട്രോണിന്റെ ബാധ്യതയാണെന്നും പറഞ്ഞൊഴിയുകയാണ് ഗതാഗത മന്ത്രി ചെയ്തത്. എന്നാല്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ ചിത്രീകരിക്കുന്നതുപോലെ കാര്യങ്ങള്‍ അത്ര ലളിതമല്ലെന്നും, ആസൂത്രിതമായ അഴിമതിയാണ് നടന്നിട്ടുള്ളതെന്നുമുള്ള വിവരങ്ങള്‍ അധികം താമസിയാതെ പുറത്തുവന്നു. സര്‍ക്കാരില്‍നിന്ന് കരാര്‍ ലഭിച്ച കെല്‍ട്രോണ്‍ മറ്റു ചില കമ്പനികള്‍ക്ക് ഉപകരാറുകള്‍ നല്‍കുകയായിരുന്നുവെന്നും, അഴിമതി നടത്താന്‍ കൂടിയ വിലയ്ക്ക് ക്യാമറകള്‍ വാങ്ങിക്കുകയായിരുന്നുവെന്നും വെളിപ്പെട്ടു. കെല്‍ട്രോണിനെ ഇടനിലക്കാരാക്കി തങ്ങള്‍ക്ക് താല്‍പ്പര്യമുള്ള ചില സ്വകാര്യ കമ്പനികള്‍ക്ക് നേട്ടമുണ്ടാക്കിക്കൊടുക്കുകയായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യമെന്ന വ്യക്തമായ സൂചനയും പുറത്തുവന്നു. കരാര്‍ പ്രകാരമുള്ള ജോലി ചെയ്യാന്‍ നിയോഗിക്കപ്പെട്ടത് ചില തട്ടിക്കൂട്ടു കമ്പനികളാണെന്നും, ഇതിന്റെ നടത്തിപ്പുകാര്‍ സര്‍ക്കാരുമായോ സിപിഎമ്മുമായോ ബന്ധമുള്ളവരുടെ ബിനാമികളാണെന്നും അറിഞ്ഞതോടെ സര്‍ക്കാരിന്റെ മുഖംമൂടി അഴിഞ്ഞുവീഴുകയായിരുന്നു. എന്നിട്ടും പദ്ധതിയില്‍നിന്ന് പിന്മാറാതെ മുന്നോട്ടുപോവുകയായിരുന്നു സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയന് ഇതേക്കുറിച്ച് ഒരക്ഷരം പോലും മിണ്ടിയിട്ടില്ലെന്നത് അര്‍ത്ഥഗര്‍ഭമാണ്.
ജനങ്ങള്‍ക്ക് ഗുണം ചെയ്യുന്ന ഏതു കാര്യമായാലും അത് എങ്ങനെ അഴിമതിക്ക് ഉപയോഗിക്കാം എന്നതിന്റെ നാള്‍വഴിയാണ് ഏഴ് വര്‍ഷത്തെ പിണറായി സര്‍ക്കാരിന്റെ ഭരണം. പ്രളയകാലത്തും കൊവിഡ് കാലത്തും ജനങ്ങള്‍ അത് കണ്ടു. പ്രളയദുരിതാശ്വാസനിധിയില് അഴിമതി നടത്തിയത് ലോകായുക്തയുടെ പരിഗണനയിലാണല്ലോ. പ്രളയത്തെതുടര്‍ന്ന് നവകേരളം കെട്ടിപ്പടുക്കുകയാണെന്ന പേരില്‍ വലിയ ഒരു അഴിമതിക്കാണ് പിണറായി സര്‍ക്കാര്‍ പദ്ധതിയിട്ടത്. കൊവിഡിന്റെ മറവിലും വന്‍ അഴിമതി നടന്നു. ഇതിന്റെ തെളിവുകള്‍ നശിപ്പിക്കാന്‍ മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ ഗോഡൗണുകള്‍ ഒന്നിനുപുറകെ ഒന്നായി തീയിടുകയാണ്. കൊവിഡ് മൂലം ആശുപത്രിയിലാവുന്നവരുടെ വിവരങ്ങള്‍ ചോര്‍ത്തിയും അഴിമതി നടത്തിയെന്നാണ് ആക്ഷേപമുയര്‍ന്നത്. ഈ പരമ്പരയില്‍ വരുന്നതാണ് എഐ ക്യാമറകള്‍ സ്ഥാപിച്ചതുവഴിയുള്ള അഴിമതിയും. പതിവുപോലെ ഇതിനെക്കുറിച്ചും അന്വേഷണ പ്രഹസനം നടക്കുന്നുണ്ടെങ്കിലും അത് തെളിവുകള്‍ നശിപ്പിക്കുന്നതിനും കുറ്റവാളികളെ വെള്ളപൂശുന്നതിനുമാണ്. പ്രതിദിനം ആയിരക്കണക്കിന് ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടെത്തി നോട്ടീസ് അയയ്ക്കാനാണത്രേ തീരുമാനം. റോഡ് സുരക്ഷയല്ല, ഇതുവഴി ലഭിക്കുന്ന പണത്തിലാണ് സര്‍ക്കാരിന്റെ കണ്ണ്. ഇത് ഒരുതരം കൊള്ളയാണ്. റോഡിലൂടെയുള്ള എല്ലാത്തരം വാഹനങ്ങളും എഐ ക്യാമറകളില്‍ പതിയും. വാഹനങ്ങള്‍ക്കുള്ളിലെ ദൃശ്യങ്ങളും ക്യാമറകളില്‍ പതിയും. ഇത് സ്വകാര്യതയുടെ ലംഘനമാണെന്ന വിമര്‍ശനം സര്‍ക്കാര്‍ കേട്ടില്ലെന്ന് നടിക്കുകയാണ്. നിയമലംഘനങ്ങളിലും അഴിമതിയിലും ഹരം കണ്ടെത്തുന്ന ഒരു ഭരണസംവിധാനത്തില്‍നിന്ന് മറിച്ച് പ്രതീക്ഷിക്കുന്നത് തെറ്റായിരിക്കുമല്ലോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: