ഇടുക്കി: പെരിയാര്‍ കടുവ സങ്കേതത്തിലെ പുരാതനമായ മംഗളാദേവി ക്ഷേത്രത്തില്‍ ചിത്രാപൗര്‍ണ്ണമി ഉത്സവം ഇന്ന് നടക്കുന്നു. വര്‍ഷത്തില്‍ ചിത്രാപൗര്‍ണ്ണമി ദിവസം മാത്രം ഭക്തര്‍ക്ക് പ്രവേശനമുള്ള ക്ഷേത്രത്തിലെ ഉത്സവം നടത്തുന്നത് കേരളവും തമിഴ്നാടും സംയുക്തമായാണ് . കേരളം, തമിഴ് ശൈലികളിലെ പൂജകളാണ് നടത്തുന്നത്.
ആയിരത്തിലധികം വര്‍ഷം പഴക്കമുണ്ട് ക്ഷേത്രത്തിന്. പുലര്‍ച്ചെ നാലു മണി മുതല്‍ ഇരുസംസ്ഥാനങ്ങളിലെയും പൂജാരിമാര്‍, സഹകര്മ്മികള്, പൂജാസാമഗ്രികളുമായി വരുന്നവര്‍ എന്നിവരെ ക്ഷേത്രത്തിലേക്കു കടത്തിവിട്ടു.രാവിലെ ആറു മണി മുതല്‍ ഒന്നാം ഗേറ്റിലൂടെ ഭക്തരെ കയറ്റിവിട്ടു. വൈകിട്ട് 5.30 ന് ശേഷം ക്ഷേത്രപരിസരത്ത് തുടരാന്‍ ആര്‍ക്കും അനുവാദമില്ല.
ഡിസ്പോസബിള്‍ പാത്രങ്ങളില്‍ കുടിവെള്ളമോ ഭക്ഷണമോ ക്ഷേത്ര പരിസരത്തേക്ക് കൊണ്ടുപോകാന്‍ അനുവാദമില്ല. മദ്യം, മാംസം എന്നിവ കൊണ്ടുപോകാനും അനുവദിക്കില്ല. ജീപ്പ്, സമാന നാലുചക്ര വാഹനങ്ങള്‍ മാത്രമാണ് കടത്തിവിട്ടത്. ഇരു സംസ്ഥാനങ്ങളുടെയും ആര്‍ടിഒമാര്‍ പരിശോധിച്ച് സ്റ്റിക്കര്‍ പതിപ്പിച്ച വാഹനങ്ങള്‍ക്ക് മാത്രമാണ് അനുവാദം.
ഉത്സവദിവസം വാഹനങ്ങളില്‍ അമിതമായി ആളെ കയറ്റാന്‍ അനുവദിക്കില്ല. ഒന്നാം ഗേറ്റിലും ക്ഷേത്രപരിസരത്തും കണ്ട്രോള് റൂമുകള്‍ സജ്ജമാക്കിയുരുന്നു. മെഡിക്കല്‍ സംഘം, കാര്‍ഡിയോളജിസ്റ്റ് എന്നിവരുടെ സേവനവും അഞ്ച് ആംബുലന്‍സുകളും മല മുകളില്‍ ഏര്‍പ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: